യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്: ഷാഫി പറമ്പില്‍ ഒന്നാം പ്രതി, 150 പ്രവർത്തകർക്കെതിരെ കേസ്
Mail This Article
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് സംഘടന സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എഎൽഎയ്‌ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർഷാ, നേമം ഷജീർ, സാജു അമർദാസ്, മനോജ് മോഹൻ എന്നിവർക്കും തിരിച്ചറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസെടുത്തത്.
ഗതാഗത തടസം സൃഷ്ടിക്കല്‍, അന്യായമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുള്ളത്. പാളയം ഭാഗത്തുനിന്ന് ജാഥയായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിനു തടസം സൃഷ്ടിച്ചതായി എഫ്ഐആറിൽ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ എംജി റോഡ് ഉപരോധിച്ചു. പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ മൂന്നാം പ്രതിയായ തന്നെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് ഷാഫി പറമ്പില്‍ വെല്ലുവിളിച്ചിരുന്നു.