ADVERTISEMENT

ബെംഗളൂരു∙ ഹോട്ടൽ മുറിയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാതാവിന്റെ നിർണായക കുറിപ്പ് കണ്ടെത്തി. ഭർത്താവുമായുള്ള അസ്വാരസ്യത്തെപ്പറ്റിയുള്ള കുറിപ്പാണു ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതിയായ സുചന സേത്തും ഭർത്താവും മലയാളിയുമായ വെങ്കട്ടരാമനും തമ്മിലുള്ള വിവാഹമോചന ഹർജി അവസാനഘട്ടത്തിൽ എത്തിയ വേളയിലാണു കുട്ടിയെ കൊലപ്പെടുത്തിയത്.

ടിഷ്യു പേപ്പറിൽ സ്വന്തം കൈപ്പടയിൽ ഐലൈനർ കൊണ്ടാണു സുചന കാര്യങ്ങൾ എഴുതിയത്. ഈ കുറിപ്പ് കയ്യക്ഷര  പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഭർത്താവുമായുള്ള ബന്ധത്തിലെ കയ്പേറിയ അനുഭവങ്ങളാണു കുറിപ്പിലുള്ളതെന്നാണു സൂചന. മകനെ കാണാൻ വെങ്കട്ടരാമനെ കോടതി അനുവദിച്ചതിൽ ഇവർ അസന്തുഷ്ടയായിരുന്നു. കുറിപ്പ് അപഗ്രഥനം ചെയ്ത്, കൊലപാതകത്തിലേക്ക് ഇവരെ നയിച്ച മാനസികാവസ്ഥ കണ്ടെത്താനാണു ശ്രമം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ തയാറായില്ല.

കൺസൽറ്റിങ് കമ്പനി ‘ദ് മൈൻഡ്ഫുൾ എഐ ലാബ്’ സിഇഒ ആയ സുചന കഴിഞ്ഞദിവസം ഗോവയിലെ ഹോട്ടൽ മുറിയിൽവച്ചാണു മകനെ കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തെപ്പറ്റി ചോദിക്കുമ്പോൾ സുചനയ്ക്കു യാതൊരു പശ്ചാത്താപവും ഇല്ലെന്നും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. സുചന സേത്തും മകനും താമസിച്ച മുറിയിൽനിന്ന് കത്തി, ടവൽ, തലയിണ എന്നിവ പൊലീസ് കണ്ടെടുത്തു. ഇവയാണു പ്രതിയിലേക്കെത്താൻ പൊലീസിനു സഹായകമായത്.

ജനുവരി ആറിനാണ് ഗോവയിൽ സുചന മകനുമായെത്തി മുറിയെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ജനുവരി എട്ടിന് ഗോവയിൽനിന്ന് ബെംഗളൂരുവിലേക്കു തിരിച്ചു. ജീവനക്കാർ മുറി വൃത്തിയാക്കാൻ ചെന്നപ്പോൾ ടവലിലാണു ചോരപ്പാടുകൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. തലയിണയോ തുണിയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാകും കുട്ടിയെ കൊലപ്പെടുത്തിയതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബെംഗളൂരുവിലേക്കു പോകുന്നതിനിടെ രക്തക്കറയെ കുറിച്ച് ചോദിക്കാൻ സുചനയെ പൊലീസ് വിളിച്ചിരുന്നു. അത് ‌ആർത്തവരക്തമാണ് എന്നായിരുന്നു സുചനയുടെ ആദ്യ മറുപടി.

English Summary:

CEO's Note Found, She "Wrote On Tissue With Eyeliner" On Rift With Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com