സർക്കാർ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിൽ സമരം: പഞ്ച് ചെയ്യാതെ പണിമുടക്കി 1380 ജീവനക്കാർ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷ യൂണിയനുകളിലെ സർക്കാർ ജീവനക്കാർ നടത്തിയ സമരത്തിൽ സെക്രട്ടേറിയറ്റിൽ 1380 പേർ പണിമുടക്കിയതായി സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. 1380 ജീവനക്കാർ പഞ്ച് ചെയ്തിട്ടില്ലെന്ന് സംഘടന അവകാശപ്പെട്ടു. ആകെ നാലായിരത്തോളം ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. കരിനിയമമായ ഡയസ്നോണിനെയും സ്ഥലംമാറ്റ ഭീഷണികളെയും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തതെന്നു സംഘടന അറിയിച്ചു.
Read also: ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ
കഴിഞ്ഞ ഏഴര വർഷക്കാലമായി കേരളത്തിൽ തുടർന്നു വരുന്ന അവകാശ നിഷേധങ്ങൾക്കും ആറു ഗഡു ഡിഎ കുടിശിക വരുത്തിയതിനും 4 വർഷമായി ലീവ് സറണ്ടർ നിർത്തലാക്കിയതിനും എതിരായാണ് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ പണിമുടക്കിയത്.
പണിമുടക്ക് വൻ വിജയമായിരുന്നുവെന്നും പണിമുടക്കിലെ പങ്കാളിത്തം കണ്ട് വിറളിപൂണ്ട ഭരണ സംഘടന മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ്., കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ., കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി തിബിൻ നീലാംബരൻ, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിത പി., ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം.എസ്., കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ.ബിനു എന്നിവർ അറിയിച്ചു.