ADVERTISEMENT

കൊളംബോ∙ പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി (47) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് 5 മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും.

Read also: ‘അദ്ദേഹത്തെ എങ്ങനെ ആശ്വസിപ്പിക്കും’; ഇളയരാജയുടെ മകളുടെ മരണത്തിൽ നെഞ്ചുലഞ്ഞ് തമിഴ് സിനിമാ ലോകം

1976ൽ ചെന്നൈയിൽ ജനിച്ച ഭവതാരിണി ബാല്യകാലത്തു തന്നെ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയിരുന്നു. 'രാസയ്യ' എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണു ഭവതാരിണി പിന്നണി ഗാനരംഗത്തു ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് 'ഫിര്‍ മിലേംഗെ' ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.

മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’ , പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചതു ഭവതാരിണിയാണ്. 2000ല്‍ 'ഭാരതി' എന്ന ചിത്രത്തിലെ  ഇളയരാജയുടെ സംഗീതത്തില്‍ പാടിയ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. മലയാളചിത്രമായ 'മായാനദി' ആയിരുന്നു അവസാന ചിത്രം. ആര്‍. ശബരിരാജ് ആണ് ഭര്‍ത്താവ്. പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരന്മാരാണ്. 



English Summary:

ilaiyaraaja s daughter bhavatharini ilayaraja died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com