പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കെ.എം.മാണിയെ പോലുള്ളവരുടെ കുറവ് അനുഭവപ്പെടുന്നു: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ജനാധിപത്യ പോരാട്ടങ്ങൾക്കു നേതൃത്വം നൽകാൻ കെ.എം.മാണിയെ പോലുള്ളവരുടെ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മാണി ജീവിച്ചിരുന്നെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. കെ.എം.മാണിയുടെ ആത്മകഥയുടെ പ്രകാശനം നിയമസഭാ മന്ദിരത്തിലുള്ള ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘‘അരനൂറ്റാണ്ടുകാലം താൻ ജീവിച്ച കാലഘട്ടത്തിലെ സമൂഹത്തിന്റെ കഥ അനന്തര തലമുറകൾക്കു പകർന്നു നൽകാൻ മാണി തന്റെ ആത്മകഥയിൽ ശ്രമിച്ചു എന്നിടത്താണ് അദ്ദേഹത്തിന്റെ ആത്മകഥ വ്യത്യസ്തമാകുന്നത്. ഇത്തരം ഒരു ആത്മകഥാ രചനാശൈലി ആത്മകഥാ രചയിതാക്കൾ മാതൃകയാക്കണം. കേരളത്തിന്റെ രാഷ്ട്രീയം പഠിക്കാൻ ആഗ്രഹിക്കുന്ന ഗവേഷകർക്കും ചരിത്ര വിദ്യാർഥികൾക്കും മുതൽകൂട്ടാണു കെ.എം. മാണിയുടെ ആത്മകഥ. വിമോചന സമരം, മാനേജ്മെന്റ് സമരം, അടിയന്തരാവസ്ഥ എന്നീ സംഭവങ്ങളിൽ കെ.എം.മാണി വ്യക്തമാക്കുന്ന തന്റെ അഭിപ്രായങ്ങൾ യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും ഒരുപോലെ പ്രയോജനകരമാണ്’’– മുഖ്യമന്ത്രി പറഞ്ഞു.
‘‘1979ൽ മാണിക്ക് മുഖ്യമന്ത്രിയാകാൻ സാധ്യത തെളിഞ്ഞപ്പോഴാണു മന്ത്രിസഭ പിരിച്ചുവിട്ടത്. പിന്നീടു സ്വന്തം മുന്നണിയിൽനിന്നു തന്നെ അദ്ദേഹത്തിന് തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നു. എതിർ മുന്നണിയിൽ നിന്നുള്ളതിനേക്കാൾ സ്വന്തം മുന്നണിയിൽ നിന്നുണ്ടായ വേദന അദേഹം വ്യക്തമായി പങ്കുവയ്ക്കുന്നുണ്ട്. മുന്നണി ബന്ധങ്ങൾ, ഘടകകക്ഷികളോടു പുലർത്തേണ്ട രാഷ്ട്രീയ മര്യാദ എന്നിവ വ്യക്തമായി ചൂണ്ടി കാണിച്ചിട്ടുണ്ട്. പരസ്പര വിശ്വാസം വൈരനിര്യാതന ബുദ്ധിയിലേക്കു വഴിമാറുന്ന കഥ അദ്ദേഹം പറയുന്നുണ്ട്. മുന്നണി ബന്ധങ്ങൾ എങ്ങനെയാവരുത് എന്നതും അദ്ദേഹം വ്യക്തമാക്കുന്നു’’–മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ കാതലായ മാറ്റം വേണമെന്ന് അതിശക്തമായി വാദിച്ചിരുന്ന പ്രഗൽഭനായിരുന്നു കെ.എം. മാണിയെന്നു മുഖ്യമന്ത്രി പറഞ്ഞു. കർഷക പ്രശ്നങ്ങളിലും മലയോര പ്രശ്നങ്ങളിലും രാജ്യാന്തര കരാറുകൾ ഉയർത്തുന്ന വെല്ലുവിളികളിലും അദ്ദേഹം വ്യക്തമായ നിലപാടുകൾ സമൂഹത്തിനു മുമ്പിൽ കാഴ്ചവച്ചു. ഭരണനിർവഹണവും നിയമസഭാ പ്രവർത്തന മികവും ഒരുപോലെ അദ്ദേഹത്തെ വ്യത്യസ്തനാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
മാണിയുടെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ലെന്നു പുസ്തകം ഏറ്റുവാങ്ങിയ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി എം.പി. അധ്യക്ഷനായിരുന്നു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാർ, ഡോ.എൻ. ജയരാജ് എന്നിവർ പ്രസംഗിച്ചു. കെ.എം. മാണിയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.