ADVERTISEMENT

പട്ന∙ ഇന്ത്യ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിഹാറിൽ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് അവസാനമില്ല. ബിജെപിയുടെ യോഗം ഇന്നു ചേരാനിരിക്കെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന് പിന്തുണ നൽകാൻ സമ്മതിച്ചു കൊണ്ടുള്ള കത്ത് എല്ലാ എംഎൽഎമാരിൽനിന്നും ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. ഇവ ലഭിച്ചശേഷം രാത്രിയിൽ മുഖ്യമന്ത്രിയുടെ വസതിയിലെത്തി കൈമാറും. ഞായറാഴ്ച ബിജെപി പിന്തുണയോടെ നിതീഷ് കുമാർ ഒൻപതാം തവണയും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

Read Also: ബിഹാറിൽ തിരക്കിട്ട ചർച്ചകൾ, നിതീഷ് കുമാർ ഇന്ന് രാജിവച്ചേക്കും; ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം

ഞായറാഴ്ച രാവിലെ 10 മണിക്ക് നിതീഷ് കുമാർ നിയമസഭാ കക്ഷി സമ്മേളനം വിളിച്ചിട്ടുണ്ട്. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നടക്കമുള്ള നിബന്ധനകൾ ബിജെപി ആദ്യം മുന്നോട്ടുവച്ചെങ്കിൽ പിന്നീട് ഇതിൽ അയവു വരുത്തിയെന്നാണ് വിവരം. ബിജെപി– ജെഡിയു സർക്കാരിൽ നിതീഷ് തന്നെ മുഖ്യമന്ത്രിയാകും. ജെഡിയു മന്ത്രിമാർക്കും മാറ്റമുണ്ടായേക്കില്ല. ആർജെഡി, കോൺഗ്രസ് മന്ത്രിമാർക്ക് പകരം ബിജെപി എംഎൽഎമാർ മന്ത്രിയാകും. ബിജെപിയിൽ‌നിന്നുള്ള രണ്ടു പേർ ഉപമുഖ്യമന്ത്രിമാരാകുമെന്നും സൂചനയുണ്ട്.

അതേസമയം, ജെഡിയു ഇന്ത്യ മുന്നണി വിടുന്നതിനെക്കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്ന് മുന്നണി ചെയർമാനും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെ പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്ന പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തമായ കക്ഷികളിലൊന്നാണ് നിലവിൽ ജെഡിയു എന്നും ഖർഗെ പറഞ്ഞു ‘‘ജെഡിയു സഖ്യം വിടുന്നതിനെക്കുറിച്ച് എനിക്കറിയില്ല. ഞാൻ അവർക്ക് കത്തെഴുതിയിട്ടുണ്ട്. അവരോട് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ നിതീഷ് കുമാറിന്റെ മനസ്സിൽ എന്താണെന്ന് അറിയില്ല.’’– ഖർഗെ പറഞ്ഞു. ബിഹാറിലെ സംഭവവികാസങ്ങളെക്കുറിച്ച് അറിയാൻ നാളെ ഡൽഹിയിലേക്ക് പോകുമെന്നും ഖർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആർജെഡി നേതാക്കളും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പാർട്ടി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ആർജെഡി ദേശീയ ഉപാധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി എന്നിവർ ചർച്ച നടത്തി. നിതീഷ് കുമാർ പിന്തുണ പിൻവലിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചായിരുന്നു ചർച്ചയെന്നാണ് സൂചന.

English Summary:

Bihar Political Crisis: BJP Collects Letters Of Support, RJD In Crisis Mode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com