ADVERTISEMENT

ന്യൂഡൽഹി∙ കാനഡയ്ക്ക് എതിരെ വിമർശനവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പങ്കുവയ്ക്കണമെന്ന അപേക്ഷ തള്ളി ഇന്ത്യയ്‌ക്കെതിരെ പരസ്യപ്രതികരണം നടത്തുകയാണ് കാനഡ ചെയ്തതെന്ന് ജയശങ്കർ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു വിമർശനം. ‘‘കുറച്ചു വർഷങ്ങളായി ഭീകരവാദികൾക്കും തീവ്ര ആശയക്കാർക്കും കാനഡ ഇടം കൊടുക്കുകയാണ്. ഇത് കാനഡയുടെ രാഷ്ട്രീയ ദൗർബല്യമാണ്. ഇതുമൂലം സംഭവിക്കാൻ പാടില്ലാത്ത നിരവധി സംഭവങ്ങളുണ്ടായി’’– ജയശങ്കർ പറഞ്ഞു. 

Read Also: ‘തെളിവ് എവിടെ?’: ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയോട് ഇന്ത്യൻ ഹൈക്കമ്മിഷണർ

‘‘ഇന്ത്യയ്‌ക്കെതിരെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി ആരോപണം ഉന്നയിച്ചു. അതിനുമുൻപ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ പരസ്പരം കണ്ടിരുന്നു. ഞാനും അവിടെയുണ്ടായിരുന്നു. കാനഡയെ ആശങ്കപ്പെടുത്തുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ പറയണമെന്നും അന്വേഷണം നടത്താമെന്നും ഞങ്ങൾ അറിയിച്ചു. അവർ ഒന്നും പറഞ്ഞില്ല. പക്ഷേ, പരസ്യമായി ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചു.’’– ജയശങ്കർ കുറ്റപ്പെടുത്തി. 

യുഎസിന്റെയും കാനഡയുടെയും രാഷ്ട്രീയത്തെയും ജയശങ്കർ താരതമ്യം ചെയ്തു. ‘‘ക്രിമിനലുകളെക്കുറിച്ച് ചില വിവരങ്ങൾ കൈവശമുണ്ടെന്നും അവ കൈമാറുമെന്നും യുഎസ് അറിയിച്ചു. അവ താരതമ്യം ചെയ്ത് ഞങ്ങളുടെ ഭാഗത്തുനിന്ന് അന്വേഷണം നടത്തും. അക്രമങ്ങള്‍ക്കും തീവ്രആശയങ്ങൾക്കും ഭിന്നതയ്ക്കും കാനഡയുടെ രാഷ്ട്രീയത്തിൽ ഇടമുണ്ട്. യുഎസിൽ അത്തരമൊരു പ്രശ്നമില്ല’’– ജയശങ്കർ പറഞ്ഞു.  ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ യുഎസിൽ വച്ച് വധിക്കാൻ ശ്രമം നടന്നെന്ന വിവാദത്തെ ബന്ധപ്പെടുത്തിയായിരുന്നു ജയശങ്കറിന്റെ യുഎസ്–കാന‍ഡ താരതമ്യം.

English Summary:

S Jaishankar criticized canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com