ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെതിരെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിഷേധ സമരങ്ങൾ ചരിത്രപരമാണെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സർക്കാരിന്റെ അവഗനണകൾക്കെതിരെ കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും എംപിമാരുടെയും ‘ചലോ ദില്ലി’ പ്രതിഷേധ ധർണ ഡൽഹി ജന്തർ മന്തറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു വെറുമൊരു രാഷ്ട്രീയ പ്രേരിത പ്രതിഷേധമല്ല. കർണാടകയിൽ നിന്നുള്ള ബിജെപി എംഎഎൽഎമാരെക്കൂടി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. പക്ഷേ, അവർക്കു ധൈര്യമില്ല. കേന്ദ്ര സർക്കാരിന്റെ ഈ അവഗണന കർണാടകയോടു മാത്രമല്ല, മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും കാണിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുന്ന കർണാടക സർക്കാർ. ചിത്രം: രാഹുൽ ആർ. പട്ടം. മനോരമ
ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുന്ന കർണാടക സർക്കാർ. ചിത്രം: രാഹുൽ ആർ. പട്ടം. മനോരമ

കർണാടകയോടുള്ള കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയം തുറന്നു കാണിക്കാനാണ് ഡൽഹിയിൽ വന്നുള്ള ഈ സമരം കൊണ്ടുദ്ദേശിക്കുന്നത്. കർണാടകയിൽ നിന്നുള്ള ബിജെപി, ജെഡിഎസ് നേതാക്കൾ കൂടി ഈ സമരത്തിൽ പങ്കെടുക്കേണ്ടതാണ്. അത്രമേൽ അവഗനയാണ് മുൻപ് സംസ്ഥാനം ഭരിച്ചിരുന്ന ബിജെപിയുടെ കേന്ദ്ര സർക്കാർ ഇപ്പോൾ കർണാടകയോടു വച്ചു പുലർത്തുന്നത്. ഡൽഹിയിൽ വന്നു നടത്തുന്ന ഈ സമരം സർക്കാരിന്റെ ശ്രദ്ധയിൽ പെടുമെന്നാണു വിശ്വാസമെന്നും സിദ്ധരാമയ്യ പറഞ്ഞു.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹമായ നികുതി വിഹിതം നൽകാത്തതിനാൽ കർണാടകയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായി. രാഷ്ട്രീയ ഭിന്നതകൾ മാറ്റി വച്ച് ജനങ്ങളുടെ ക്ഷേമം മനസിൽ കണ്ടു വേണം കേന്ദ്ര സർക്കാർ പ്രവർത്തിക്കാൻ. തങ്ങൾ നടത്തുന്ന സമരം രാഷ്ട്രീയ ഭിന്നതകളുടെ പേരിലല്ല, മറിച്ച് കർണാടകയോട് കാണിക്കുന്ന അനീതിക്കെതിരെയാണ്. കർണാടകയുടെ ഭാവിക്കും കന്നഡ ജനതയുടെ സമാധാന ജീവിതത്തിനും വേണ്ടിയാണീ സമരമെന്നും സിദ്ധരാമയ്യ പറഞ്ഞു.

കേന്ദ്ര സർക്കാരിനു നികുതിയിനത്തിൽ 4,30,000 കോടി രൂപയാണ് കർണാടക നൽകുന്നത്. എന്നാൽ, കേന്ദ്രം സംസ്ഥാനത്തിന് അർഹമായി നികുതിവിഹിതം നൽകാതിരുന്നതു കാരണം 62,098 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

ബിജെപിക്ക് കർണാടകയിൽ 25 എംപിമാരുണ്ട്. എന്നാൽ, ഒറ്റയൊരാൾക്കു പോലും പ്രധാനമന്ത്രിയോടോ ധനമന്ത്രി നിർമല സീതാരാമനോടോ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള ധൈര്യമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. സംസ്ഥാനം ഇപ്പോൾ കടുത്ത വരൾച്ച നേരിടുകയാണ്. ദുരിതാശ്വാസ ഫണ്ടനുവദിക്കണമെന്ന് കേന്ദ്രത്തോട് ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും പരിഗണിക്കുന്നു പോലുമില്ലെന്നും ശിവകുമാർ കുറ്റപ്പെടുത്തി. മുൻപ് ബസവരാജ് ബൊമ്മയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ കർണാടകയ്ക്കു കൂടുതൽ ഫണ്ടനുവദിക്കാമെന്ന് നിർമല സീതാരാമൻ ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ, സംസ്ഥാനത്തു ഭരണം മാറിയപ്പോൾ ധനമന്ത്രിയും വാക്കുമാറിയ മട്ടാണെന്നും ശിവകുമാർ പറഞ്ഞു.

കർണാടകയ്ക്ക് അർഹതപ്പെട്ട നികുതി വിഹിതത്തിനും വരൾച്ചാ ദുരിതാശ്വാസത്തിനും വേണ്ടിയാണീ പ്രതിഷേധം. കന്നഡ ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തങ്ങൾ ഏതറ്റം വരെയും പോകുമെന്നും സമരവേദിയിലെത്തിയ പ്രിയാങ്ക് ഖാർഗെ പറഞ്ഞു.

കർണാടകയിൽ നിന്നുള്ള 135 എംഎൽഎമാരും 28 എംഎൽഎസിമാരും ഒരു ലോക്സഭ എംപിയും 5 രാജ്യസഭ എംപിമാരുമാണ് പ്രതിഷേധ വേദിയിലുള്ളത്. ഇവർക്കു പുറമെ യൂത്ത് കോർണഗ്രസ് പ്രവർത്തകർ ഉൾപ്പെടെ 200 പാർട്ടി പ്രവർത്തകരും കർണാടകയിൽ നിന്നെത്തിയിട്ടുണ്ട്. 300 പേരുടെ പ്രതിഷേധ ധർണയ്ക്കാണ് ഡൽഹി പൊലീസ് അനുമതി നൽകിയിരിക്കുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സമരപരിപാടികൾ നിയന്ത്രിക്കുന്നത്.

കർണാടക സർക്കാരിനെതിരെ പാർലമെന്റ് വളപ്പിൽ സമരം നടത്തുന്ന കർണാടക ബിജെപി എംപിമാർ. ചിത്രം: (PTI Photo/Kamal Kishore) (PTI02_07_2024_000017A)
കർണാടക സർക്കാരിനെതിരെ പാർലമെന്റ് വളപ്പിൽ സമരം നടത്തുന്ന കർണാടക ബിജെപി എംപിമാർ. ചിത്രം: (PTI Photo/Kamal Kishore) (PTI02_07_2024_000017A)

അതിനിടെ, കർണാടകയിലെ കോൺഗ്രസ് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുകാണെന്നാരോപിച്ച് കർണാടകയിൽ നിന്നുള്ള ബിജെപി എംപിമാർ ഇന്നു രാവിലെ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. കർണാടകയിൽ കോൺഗ്രസിനുള്ളിൽ കടുത്ത ആഭ്യന്തര കലഹമുണ്ട്. എങ്ങനെയും മുഖ്യമന്ത്രിയാകാനുള്ള ശ്രമങ്ങളാണ് ഡി.കെ. ശിവകുമാർ നടത്തുന്നത്. തങ്ങളുടെ ഭരണ പരാജയം മറച്ചുവയ്ക്കാനാണ് സിദ്ധരാമയ്യയും സംഘവും ഡൽഹിയിൽ വന്നു സമരം നടത്തുന്നതെന്നാണ് കർണാടകയിൽ നിന്നുള്ള ബിജെപി എംപി ലെഹർ സിങ് സിരോയ പറഞ്ഞു.

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ പ്രതിഷേധം ഈ മാസം എട്ടിനാണ്. കേരളത്തിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ അസമത്വത്തിനെതിരെ ആരു സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കർണാടക ഊർജമന്ത്രി കെ.കെ.ജോർജും അറിയിച്ചു.

English Summary:

Karnataka Govt ‘Delhi Chalo’ protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com