ഇതിനപ്പുറമുള്ള കേസ് വന്നാലും മുഖ്യമന്ത്രിയെ ബാധിക്കാൻ പോകുന്നില്ല: എ.കെ.ബാലൻ
Mail This Article
തിരുവനന്തപുരം∙ എക്സാലോജികിന് എതിരെ നടക്കുന്ന എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയതിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. ഹർജി നൽകിയത് നിയമപരമായ നടപടിയെന്നു ബാലൻ പറഞ്ഞു.
കോടതിയുടെ മുന്നിലുള്ള കേസിലാണ് എസ്എഫ്ഐഒ അന്വേഷണം. അതിൽ തീരുമാനം വരും മുൻപ് എസ്എഫഐഒ അന്വേഷണം നടക്കുന്നതിനാലാണു ഹർജി നൽകിയതെന്നും ബാലൻ പറഞ്ഞു. ‘‘അന്വേഷണ ഏജൻസിയെ ആരും ഭയക്കുന്നില്ല. അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല. ഇതിനേക്കാൾ അപ്പുറമുള്ള കേസ് വന്നാൽ പോലും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കാൻ പോകുന്നില്ല. വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങാൻ പോവുന്നത്’’– ബാലൻ പറഞ്ഞു.
സേവനം നൽകാതെ സിഎംആർഎലിൽനിന്നു പണം വാങ്ങിയെന്ന ആരോപണത്തിൽ എസ്എഫ്ഐഒ വീണയെ ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണു ഹർജിയുമായി വീണ ഇന്നു രാവിലെ ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പരിശോധനയ്ക്ക് എത്തുമെന്നും ഇതിനു മുന്നോടിയായി വാർഷിക കണക്കുകൾ ഇമെയിലിൽ അയച്ചു നൽകണമെന്നും എസ്എഫ്ഐഒ ചൊവ്വാഴ്ച കെഎസ്ഐഡിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്. സി.എസ്.വൈദ്യനാഥൻ തന്നെ ഹാജരായി. എന്നാല്‍ അന്വേഷണം സ്‌റ്റേ ചെയ്യാന്‍ കോടതി തയാറായില്ല.