ADVERTISEMENT

ചണ്ഡിഗഡ്∙ കർഷക മാർച്ച് ഡൽഹിയിൽ പ്രവേശിക്കാനിരിക്കെ അതിർത്തികൾ അടച്ചുപൂട്ടുന്നതും ഇന്റർനെറ്റ് സേവനങ്ങൾ വിലക്കുന്നതിനെതിരേയും ഹർജി. സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും നടപടികൾ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലാണ് ഹർജി. ഉദയ് പ്രതാപ് സിങ് എന്ന വ്യക്തിയാണ് സർക്കാരുകളുടെ നടപടിയിൽ സ്റ്റേ ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഇത് ചൊവ്വാഴ്ച പരിഗണിക്കും. 

കർഷകസംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് ദില്ലി ചലോ മാർച്ച്. പൗരന്മാർക്ക് ഭരണഘടനാപരമായുള്ള അവകാശമാണ് ഒത്തുചേരാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ളതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ വീണ്ടും രംഗത്തെത്തുന്നത്. നൂറ്റിയമ്പതോളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു പ്രക്ഷോഭം നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നുമാണു പ്രധാന ആവശ്യം. 

മാർച്ചിനെ നേരിടാൻ പഞ്ചാബ്, ഡൽഹി, ഹരിയാന അതിർത്തികളിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ ട്രാക്ടറുകളുമായി കാൽലക്ഷത്തിലേറെ കർഷകരാണ് ഡൽഹിയിലേക്കു വരാൻ തയാറെടുക്കുന്നത്. യാത്ര തടയാൻ ഡൽഹി അതിർ‌ത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സംവിധാനം ഹരിയാന പൊലീസ് നിരോധിച്ചിരിക്കുകയാണ്.

English Summary:

Farmers' March: Petition In Court Against Sealing Of Borders, Internet Suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com