ADVERTISEMENT

തിരുവനന്തപുരം∙ ‘ഇതൊരു രണ്ടാം ജന്മമാണ്, മോചനം സാധ്യമാക്കിയ എല്ലാവരോടും നന്ദി പറയുന്നു’– ഖത്തറിൽ രാജ്യദ്രോഹകുറ്റത്തിനു തടവിലായിരുന്ന ബാലരാമപുരം താന്നിവിള ഇളമാനൂര്‍ക്കോണം സ്വദേശി രാഗേഷ് ഗോപകുമാർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യക്കാരെ കേന്ദ്രസർക്കാരിന്റെ  ഇടപെടലിലൂടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുടെ നിർദേശം അനുസരിച്ച് മോചിപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് മോചിപ്പിക്കപ്പെട്ടവർ ഡൽഹിയിലെത്തിയത്. ഇന്ത്യൻ നാവിക സേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്ന 8 പേരും 2022 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്നായിരുന്നു കേസ്. ഇവരുടെ വധശിക്ഷ ഡിസംബറിൽ ഇളവു ചെയ്തു.

കേന്ദ്രസർക്കാരും ഖത്തർ സർക്കാരും നടത്തിയ ഇടപെടലുകളാണ് ജയിൽ മോചനം സാധ്യമാക്കിയതെന്നു രാഗേഷ് പറഞ്ഞു. ‘‘ഇന്ത്യൻ എംബസി പരമാവധി ശ്രമിച്ചു. തടവിലുള്ളവർക്കും അവരുടെ കുടുംബത്തിനും ഒരു പ്രയാസവും ഉണ്ടാകാതിരിക്കാൻ ഇടപെടൽ നടത്തി. ഖത്തറുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അവിടുത്തെ സർക്കാരുമായി ചർച്ച ചെയ്തു പരിഹരിച്ചു. കുടുംബത്തെ നാട്ടിൽനിന്ന് കൊണ്ടുവന്ന് തടവിലുള്ളവരെ കാണിക്കുമായിരുന്നു. എല്ലാ സഹായങ്ങളും എംബസി ചെയ്തു. ഖത്തറിലെ ഇന്ത്യൻ അംബാസിഡറും ജീവനക്കാരും എല്ലാ സഹായത്തിനും മുന്നിൽനിന്നു. അംബാസിഡർ സ്ഥിരമായി ഞങ്ങളെ ജയിലിൽ സന്ദർശിക്കുമായിരുന്നു. കുടുംബവുമായി ആഴ്ചയിൽ ഒരിക്കൽ ഫോണിൽ സംസാരിക്കാനുള്ള അവസരം ആദ്യമേ ഉണ്ടായിരുന്നു. പിന്നീടത് ആഴ്ചയിൽ രണ്ടും, അവസാനം മൂന്നുമായി. ഖത്തറിൽ ഒറ്റയ്ക്കായിരുന്നു താമസം. തടവിലായതോടെ ഭാര്യയും മകളും എംബസി സഹായത്തോടെ ഖത്തറിലെത്തി. ആഴ്ചയിൽ ഒരു തവണ കൂടിക്കാഴ്ചയ്ക്കുള്ള അനുമതിയുണ്ടായിരുന്നു. അരമണിക്കൂറാണ് അനുവദിക്കുക.

കേന്ദ്രത്തിന്റെ മികച്ച ഇടപെടലുണ്ടായി. തൂക്കുമരത്തിൽനിന്നാണ് വീട്ടിലെത്തിയത്. തൂക്കു മരം കിട്ടുമ്പോൾ ആരും തകർന്നുപോകും. രണ്ടാം ജന്മമാണ്. തിരിച്ചുവരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. കേന്ദ്ര സർക്കാരിൽ പ്രതീക്ഷയുണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളോട് ഖത്തർ സർക്കാർ അനുകൂലമായാണ് പ്രതികരിച്ചത്’’– രാഗേഷ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിചാരണക്കോടതി 8 പേർക്ക് വധശിക്ഷ വിധിച്ചത്. ഡിസംബറിൽ ഖത്തർ അമീറുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വിഷയം ശ്രദ്ധയിൽപ്പെടുത്തി. അപ്പീൽ കോടതി വധശിക്ഷ ഇളവു ചെയ്ത് തടവുശിക്ഷയാക്കി. പിന്നീട് കേന്ദ്ര ഇടപെടലിലൂടെയാണ് 7 പേർ മോചിപ്പിക്കപ്പെട്ടത്. കമാൻഡർ പൂർണേന്ദു തിവാരിയാണ് ഇനി മടങ്ങിവരാനുള്ളത്. 25 വർഷമാണ് പൂർണേന്ദുവിനു ശിക്ഷ ലഭിച്ചത്. ഇദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. രാഗേഷിനു 3 വർഷം തടവാണ് വിധിച്ചത്.

English Summary:

Malayali Ragesh Gopakumar, released from Qatar Prison about the situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com