അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു: നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു
Mail This Article
തിരുവനന്തപുരം∙ നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആലപ്പുഴയിൽ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. അടുത്തിടെ നടന്ന സംഭവമല്ലാത്തതിനാലും കോടതിയുടെ പരിഗണനയിലുള്ളതിനാലും അടിയന്തരപ്രമേയത്തിന് അനുമതി നൽകാനാകില്ലെന്നു സ്പീക്കർ വ്യക്തമാക്കി. ഗൺമാൻമാർ കേസുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനു തുടർന്ന് സംസാരിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
Read Also: സപ്ലൈകോയിൽ വില കൂട്ടി; അരിയും പഞ്ചസാരയും ഉൾപ്പെടെ 13 ഇനം സാധനങ്ങൾക്ക് വില കൂടും
പ്രതിപക്ഷത്തുനിന്നു ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിനു പോകുമ്പോൾ, മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് 2023 ഡിസംബർ 15നാണ്. റോഡരികിലേക്കു മാറ്റിയ ഇവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽനിന്ന് ഇറങ്ങിയ ഗൺമാനും സെക്യൂരിറ്റി ഓഫിസറും ലാത്തി ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
തോമസിന്റെ തലപൊട്ടി. അജയ് ജൂവലിന്റെ കൈ ഒടിഞ്ഞു. ഇരുവരും പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ആലപ്പുഴ കോടതിയെ സമീപിച്ചതിനെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസിനോട് കേസെടുക്കാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. കുറ്റവാളികളെ അറസ്റ്റു ചെയ്യാനോ സസ്പെൻഡു ചെയ്യാനോ സർക്കാർ തയാറാകുന്നില്ലെന്ന് അടിയന്തരപ്രമേയത്തിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു