ADVERTISEMENT

പത്തനംതിട്ട∙ രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനില ഇന്നലെയും കേരളത്തിൽ രേഖപ്പെടുത്തിയതോടെ അത്യുഷ്ണത്തെ നേരിടാൻ സംസ്ഥാനം കൂടുതൽ നടപടി സ്വീകരിക്കേണ്ട സ്ഥിതി. ഏതാനും വർഷങ്ങളായി സംസ്ഥാനത്തു ഹീറ്റ് ആക്‌ഷൻ പ്ലാൻ നിലവിലുണ്ടെങ്കിലും മാർച്ച് – ഏപ്രിൽ മാസങ്ങളിലാണ് അവ പുറത്തെടുത്ത് നടപടി സ്വീകരിക്കുക. ഫെബ്രുവരിയിൽ തന്നെ കേരളം തിളച്ചു തുടങ്ങുന്ന സ്ഥിതിയായതിനാൽ വൈകാതെ ചില കർമ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചേക്കും. ദുരന്ത നിവാരണ സമിതി നൽകിയ ശുപാർശകൾ സർക്കാർ പരിഗണനയിലാണ്. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം വൈകാതെ ചേരും. 

Read Also: വയനാട് ചീരാലിൽ യുവാവ് മരിച്ച നിലയിൽ

കണ്ണൂരിൽ ഇന്നലെ (ശനി) ചൂട് 38.5 ഡിഗ്രി സെൽഷ്യസ്‍ കടന്നു. കോട്ടയം, മലപ്പുറം, പത്തനംതിട്ട, പാലക്കാട് ജില്ലകളാണ് ചൂട് ക്രമാതീതമായി അനുഭവപ്പെടുന്ന മറ്റു ജില്ലകൾ. പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും ചൂട് 39 മുതൽ 40 വരെ അനുഭവപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്താറില്ല. താപനില സംബന്ധിച്ച കണക്കുകളുടെ ലഭ്യതക്കുറവു മലയോര ജില്ലകളിലും മറ്റും നടപടികൾ വൈകുന്നതിനോ നടപ്പാകാതെ പോകുന്നതിനോ കാരണമാകുന്നു. സംസ്ഥാനത്തെ ഹീറ്റ് ആക്‌ഷൻ പ്ലാൻ അനുസരിച്ചു 2016 ഏപ്രിലിൽ പാലക്കാട്ട് അനുഭവപ്പെട്ട 41.9 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കൂടിയ താപനില. ദുരന്തനിവാരണ വകുപ്പ് കൂടുതൽ സ്വയം നിയന്ത്രിത താപമാപിനികൾ സ്ഥാപിച്ചതോടെ പത്തനംതിട്ടയിലെ കുന്നന്താനത്തും തിരുവല്ലയിലും മറ്റും ചൂട് 40 ഡിഗ്രിയോട് അടുത്തതായി കാണിക്കുന്നു. 

കാലാവസ്ഥാ വകുപ്പു നൽകുന്ന വിവരങ്ങൾക്കു പുറമേ ഇത്തരം കണക്കുകൾ കൂടി ചേർത്താലേ ചൂടിനെതിരെ കർമ പദ്ധതി നടപ്പാക്കാൻ കഴിയൂ എന്ന് വിദഗ്ധർ പറയുന്നു. ഹീറ്റ് ഇൻഡ്സ്ക് എന്ന താപ സൂചികയുടെ അടിസ്ഥാനത്തിൽ ചൂട് കണക്കാക്കിയാൽ സംസ്ഥാനം ഫെബ്രുവരിയിൽ തന്നെ വറചട്ടിയായെന്നു വ്യക്തം. 37 ഡിഗ്രി സെൽഷ്യസ് ദിനാന്തരീക്ഷ താപനിലയും 50 % അന്തരീക്ഷ ഈർപ്പവുമുള്ള സമയത്ത് അനുഭവേദ്യമാകുന്ന ഉഷ്ണം 46 ഡിഗി സെൽഷ്യസാണെന്നു സംസ്ഥാന ഹീറ്റ് ആക്‌ഷൻ പ്ലാൻ കണക്കാക്കുന്നു. സൂര്യനിൽ നിന്നുണ്ടാകുന്ന അൾട്രാ വയലറ്റ് കിരണങ്ങളുടെ രൂക്ഷതയും വർധിച്ചതായാണു സൂചന. സംസ്ഥാനത്തെ യുവി ഇൻഡക്സ് കണക്കാക്കി വേനൽക്കാലത്ത് ജനങ്ങൾക്കു മുന്നറിയിപ്പു നൽകണമെന്ന നിർദേശം പൂർണമായും നടപ്പാക്കാത്തതുമൂലം ഇക്കാര്യത്തിലും അവ്യക്തത തുടരുന്നു.  

English Summary:

Kerala experience heavy heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com