ADVERTISEMENT

കോട്ടയം ∙ മലങ്കര നസ്രാണി പൈതൃകവും പാരമ്പര്യവും അനുസ്മരിപ്പിച്ച് ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മാർത്തോമ്മൻ പൈതൃക സംഗമം ഇന്ന് കോട്ടയത്ത്. വൈകിട്ട് നാലിന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സഭയിലെ എല്ലാ ബിഷപ്പുമാർക്കും പുറമേ റഷ്യൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ബാഹ്യസഭാ ബന്ധങ്ങളുടെ തലവൻ വൊളകൊലംസ്ക് ബിഷപ് ആന്റണി, മോസ്കോ സെയ്കോനോസ്പാസ്കി ആശ്രമത്തിലെ സെക്രട്ടറി ഹെയ്റോ മോങ്ക് സ്റ്റെഫാൻ, ഇത്യോപ്യൻ സഭയുടെ പ്രതിനിധി അബ്ബാ മെൽക്കിദേക്ക് നൂർബെഗൻ ഗെദ എന്നിവരും പൈതൃക സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.

കോട്ടയം ഇന്ന് വിശ്വാസി സമുദ്രം; വിളംബരമായി ഘോഷയാത്ര

ഓർത്തഡോക്സ് സഭയുടെ ഭദ്രാസനങ്ങളിൽ നിന്നെല്ലാം സംഗമത്തിനായി വിശ്വാസികളെത്തും. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ഇവർക്കു വിശ്രമത്തിനും മറ്റുമുള്ള സൗകര്യം എംഡി സെമിനാരി മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. റാലിയിൽ പങ്കെടുക്കാൻ ശാരീരിക ബുദ്ധിമുട്ടുള്ളവർ മാത്രം നേരെ പ്രധാനവേദിയിൽ എത്തും. കോട്ടയം എം.ഡി. സെമിനാരിയിൽ എത്തിച്ചേരുന്ന വിശ്വാസികളെ ബസേലിയോസ് കോളജ് മൈതാനിയിലും മാർ ഏലിയാ കത്തീഡ്രൽ മുറ്റത്തും ഭദ്രാസന അടിസ്ഥാനത്തിൽ അണിനിരത്തും. ഭദ്രാസന അടിസ്ഥാനത്തിലായിരിക്കും റാലിയിൽ വിശ്വാസികൾ അണിനിരക്കുക.

മാർത്തോമ്മൻ പൈതൃക വിളംബര ഘോഷയാത്ര എംഡി സെമിനാരി മൈതാനിയിൽ വൈകിട്ട് മൂന്നിന് തോമസ് ചാഴികാടൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും. വാദ്യമേളങ്ങളും നസ്രാണി കലാരൂപങ്ങളും അണിചേരും. റാലി കെകെ റോഡിലൂടെ സെൻട്രൽ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ്, ശാസ്ത്രി റോഡ് – കുര്യൻ ഉതുപ്പ് റോഡ് വഴി നെഹ്റു സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. വൈദീകരും വൈദീക വിദ്യാര്‍ത്ഥികളും അല്‍മായരും ഉള്‍പ്പെടുന്ന 300 പേരടങ്ങുന്ന ഗായകസംഘം ഫാ. എം.പി.ജോർജ് കോറെപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ ഗാനാലാപനം നടത്തും.

പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര എൻ.കെ. പ്രേമചന്ദ്രൻ എംപി  ഉദ്‌ഘാടനം ചെയ്യുന്നു. കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ സമീപം.
പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു. കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ സമീപം.

വിളംബര ഘോഷയാത്രകൾക്ക് ദേവാലയങ്ങളിൽ സ്വീകരണം

സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ പ്രധാന വേദിയായ നെഹ്റു സ്റ്റേഡിയത്തിലേക്കു വിളംബര ഘോഷയാത്രയും കൊടിമര യാത്രയും എത്തി. കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണു ഘോഷയാത്രകളെത്തിയത്. പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കൽ നിന്നു രാവിലെ 11ന് ആരംഭിച്ച വിളംബര ഘോഷയാത്രയുടെ പതാക പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസിനു കൈമാറി. എൻ കെ പ്രേമചന്ദ്രൻ എംപി വിളംബര ജാഥ ഉദ്‌ഘാടനം ചെയ്‌തു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ ഘോഷയാത്ര അവിടെനിന്ന് കൊടിമര ഘോഷയാത്രയുമായി ചേർന്നാണ് നെഹ്റു സ്റ്റേഡിയത്തിലേത്തിയത്. പ്രധാനവേദിയായ നെഹ്റു സ്റ്റേഡിയത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പതാക ഉയർത്തി.

പാർക്കിങ് ക്രമീകരണം:

വലിയ വാഹനങ്ങൾ

∙ വടക്കുനിന്ന് ആദ്യം വരുന്ന വലിയ വാഹനങ്ങൾ കോട്ടയം ബേക്കർ ജംക്‌ഷനിൽ ആളെ ഇറക്കി പഴയ സെമിനാരിയിൽ പാർക്ക് ചെയ്യണം. തുടർന്നു വരുന്നവ നാഗമ്പടത്ത് ആളെ ഇറക്കി നാഗമ്പടം ക്ഷേത്ര മൈതാനം, എസ്എച്ച് മൗണ്ട് സ്കൂൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

∙ തെക്കുനിന്ന് ആദ്യം വരുന്ന വാഹനങ്ങൾ കോട്ടയം മണിപ്പുഴ ജംക്‌ഷനിൽനിന്നു തിരിഞ്ഞ് ഈരയിൽക്കടവ് ബൈപാസിലൂടെ ഈരയിൽക്കടവിൽ ആളെ ഇറക്കി റോഡരികിൽ പാർക്ക് ചെയ്യണം. തുടർന്നു വരുന്നവ കോടിമത മാർക്കറ്റ് റോഡരികിൽ പാർക്ക് ചെയ്യണം.

∙ കിഴക്കുനിന്നു വരുന്ന വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എതിർവശം ആളെ ഇറക്കി പാർക്ക് ചെയ്യണം. തുടർന്നുള്ള വാഹനങ്ങൾ കലക്‌ടറേറ്റിനു സമീപം ആളെ ഇറക്കി പൊലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തുകൂടി കഞ്ഞിക്കുഴിയിൽ എത്തി ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം.

∙ തുടർന്നു വരുന്ന വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ ആളെ ഇറക്കണം. 

ചെറു വാഹനങ്ങൾ

കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിലും സ്വർഗീയവിരുന്ന് മൈതാനിയിലും എംടി സെമിനാരി സ്കൂൾ, എംഡി സെമിനാരി സ്കൂൾ മൈതാനം എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

English Summary:

Malankara Orthodox Church Marthoman Paithruka Sangamam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com