ADVERTISEMENT

കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. പ്രതികൾക്ക‌ാർക്കും വധശിക്ഷയില്ല. 1, 2, 3, 4, 5, 7 പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. പ്രതികൾക്ക് 20 വർഷത്തേക്ക് പരോളോ ശിക്ഷയിൽ ഇളവോ നൽകരുതെന്നും കോടതി വ്യക്തമാക്കി. പുതുതായി കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളായ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തമാണു ശിക്ഷ. ടിപിയുടെ ഭാര്യ കെ.കെ.രമയ്ക്ക് 7.5 ലക്ഷം രൂപയും മകൻ അഭിനന്ദിന് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. പ്രതികളെല്ലാം 1 ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഇല്ലെങ്കിൽ ഇതിനുള്ള തടവുശിക്ഷയും അനുഭവിക്കണം. 

Read Also: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സ്വതന്ത്രരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും...

കേസിലെ 1, 2, 3, 4, 5, 7 പ്രതികളായ എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ് എന്നിവർക്കാണ് ഇരട്ടജീവപര്യന്തം. എസ്.സിജിത്ത്, കെ.സി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണൻ, ട്രൗസർ മനോജൻ, ജ്യോതി ബാബു, വാഴപ്പടച്ചി റഫീഖ്, ലംബു പ്രദീപൻ എന്നിവരാണ് യഥാക്രമം 6, 8, 10, 11, 12, 18, 31 പ്രതികൾ. 13–ാം പ്രതിയും സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞനന്തൻ ജയിലിൽ ആയിരിക്കെ 2020ൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു. കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കിയാണു ശിക്ഷ വിധിച്ചത്.

ടി.പി.ചന്ദ്രശേഖരന്റെ ചിത്രത്തിനരികെ കെ.കെ.രമ
ടി.പി.ചന്ദ്രശേഖരന്റെ ചിത്രത്തിനരികെ കെ.കെ.രമ

രാഷ്ട്രീയ കൊലപാതകങ്ങൾ നിസ്സാരവൽക്കരിക്കരിക്കുകയോ സാധാരണമെന്നതു പോലെ കണക്കാക്കുകയോ ചെയ്യരുതെന്നു വ്യക്തമാക്കിയാണ‌ു ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ഡോ.ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവർ ശിക്ഷ വിധിച്ചത്. വധശിക്ഷ നല്‍കേണ്ട അപൂർവങ്ങളിൽ അപൂർവമായ കേസല്ല എന്ന് പ്രതിഭാഗം വാദിച്ചെങ്കിലും മറ്റൊരു വിധത്തിൽ അപൂർവമായ നടപടിയാണു കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. അപ്പീൽ തേടി പ്രതികൾ സമർപ്പിച്ച ഹര്‍ജി തള്ളി പ്രതികളുടെ ശിക്ഷ കൂട്ടിയ അപൂർവ നടപടിയാണ് ഇവിടെയുണ്ടായത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന സിപിഎം വാദത്തെയും നിരാകരിച്ചാണ് ഇത്തരം അതിക്രമങ്ങൾക്കു ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കിയത്. 

ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ ആശ്വസിപ്പിക്കുന്ന മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ. ഫയൽ ചിത്രം: മനോരമ
ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ ആശ്വസിപ്പിക്കുന്ന മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ. ഫയൽ ചിത്രം: മനോരമ

2012 മെയ് നാലിനാണ് ആർഎംപി നേതാവായ ടി.പി.ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട്ടിൽ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചു. ഇതിനെതിരെ 12 പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പ്രതികൾക്ക് ശിക്ഷ ഉയര്‍ത്തണമെന്നും വെറുതെവിട്ട പ്രതികളെ കൂടി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും കെ.കെ.രമയും കോടതിയെ സമീപിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളുക മാത്രമല്ല, നേരത്തേ ഗൂഢാലോചന കേസിൽ ഉൾപ്പെടാതിരുന്ന 1 മുതല്‍ 7 വരെയുള്ള പ്രതികളിൽ 6–ാം പ്രതി ഒഴികെ ഉള്ളവരെ ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, വിചാരണ കോടതി വിട്ടയച്ച പത്തും പന്ത്രണ്ടും പ്രതികളായ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവരും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കി. ഇതിനെ തുടർന്നുള്ള വിധിയാണ് പ്രഖ്യാപിച്ചത്. 

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ കാരണമെന്താണെന്ന് കോടതി ചോദിച്ചു. കെ.കെ.കൃഷ്ണനും ജ്യോതി ബാബുവും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ്. മറ്റുള്ള പ്രതികൾക്ക് മാനസാന്തരത്തിന് സാധ്യതയില്ലേ? വിധി പറയുമ്പോൾ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. വധശിക്ഷ നൽകുന്നത് അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ്. ടിപി വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദത്തിനിടെ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

(ഫയൽ ചിത്രം)
(ഫയൽ ചിത്രം)

പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ അപൂർവങ്ങളിൽ അപൂർവമായ കേസായി കാണാൻ കഴിയില്ലെന്നാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചത്. സംസ്ഥാനത്ത് നേരത്തെയും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട് എന്ന് യുവമോർച്ച നേതാവായ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ കൊലപാതകമുൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. ഇതെല്ലാം നിഷ്ഠൂരമായി നടന്നിട്ടുള്ള കൊലപാതകങ്ങളാണ്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതികൾ കണക്കാക്കിയിട്ടില്ല എന്ന് പ്രതിഭാഗം പറഞ്ഞു. 

KK Rema, TP Chandrasekharan | Photo: Sajeesh Shankar
ടിപിയുടെ പ്രതിമയ്ക്കു സമീപം ഭാര്യ കെ.കെ.രമ (ഫയൽ ചിത്രം)

കേസിൽ ഇപ്പോൾ തന്നെ 12 വര്‍ഷം പ്രതികൾ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു എന്നും പ്രതിഭാഗം വാദിച്ചു. പരോളിനിടയിലും ജയിലിൽ വച്ചും പ്രതികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ വാദം. 12 വർഷം ജയിലിൽ കിടന്നതിന്റെ ‘ഫ്രസ്ട്രേഷൻ’ ഉണ്ടാവാം. എന്നാൽ അതൊന്നും ഗൗരവമുള്ള കുറ്റങ്ങളല്ല. ഒരാൾ ബീഡി വലിച്ചു തുടങ്ങിയ കുറ്റങ്ങളായിരുന്നു അവ. മറ്റൊരു പ്രതി ആക്രമിക്കപ്പെട്ടു. എന്നാൽ അയാൾക്കെതിരെ വധശ്രമം അടക്കമുള്ള കാര്യങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ജസ്റ്റിസുമാരായ ‍ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ഡോ. കൗസർ എടപ്പഗത്ത് എന്നിവർ ചൂണ്ടിക്കാട്ടി. ജയിലില്‍ പോയത് വെറുതെ അല്ലല്ലോ എന്നും കോടതി ആരാഞ്ഞു.

പ്രതികൾക്ക് ശിക്ഷ ഇളവ് വേണമെന്ന ആവശ്യം എന്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി ആരാഞ്ഞു. പ്രതികൾക്ക് എന്തെങ്കിലും മാനസാന്തരം വന്നിട്ടുണ്ടോ? ഭാവിയിൽ ഇവരുടെ കാര്യത്തിൽ ആർക്കെങ്കിലും ഉറപ്പു നൽകാൻ കഴിയുമോ? പ്രതികൾക്ക് കുട്ടികളും കുടുംബവും ഉണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ ആ ഒരു കാര്യം മാത്രമാണ് തങ്ങൾ പരിഗണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ‘ഇവർക്ക് ഏതെങ്കിലും വിധത്തിൽ നവീകരണം ഉണ്ടാകുമോ? അതിനുള്ള സാധ്യത എങ്കിലും ഉണ്ടോ? ആർക്കാണ് ഇക്കാര്യത്തിൽ ഉറപ്പു നല്‍കാൻ പറ്റുന്നത്?’ കോടതി ചോദിച്ചു. ഇതിനിടെ, എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ ‘വണ്ടി അറേഞ്ച് ചെയ്തു കൊടുത്തതല്ലേ ഉള്ളൂ. അത് പ്രോസിക്യൂഷന്‍ തെളിയിക്കണ്ടേ?’ എന്ന് പ്രതിഭാഗം ആരാഞ്ഞു. അത് ചെറിയ കാര്യമാണോ എന്ന് ആരാഞ്ഞ കോടതി ആ കുറ്റം തെളിയിച്ചിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി. 

പ്രതികളെ പണം നൽകിയാണ് കൊലപാതകത്തിന് നിയോഗിച്ചിരിക്കുന്നത് എന്നും എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചപ്പോൾ പണത്തിനു വേണ്ടി മാത്രമല്ലല്ലോ ഇത്തരം കൃത്യങ്ങൾ നടത്തുന്നത് എന്നും കോടതി ആരാഞ്ഞു. 1 മുതൽ ഏഴു വരെയുള്ള പ്രതികളെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയ സാഹചര്യത്തിൽ ശിക്ഷയും അതിന് അനുസൃതമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ 12 വർഷം ജയിലിൽ കിടന്ന പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു.

English Summary:

T.P.Chandrasekharan Case Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com