ADVERTISEMENT

ഷിംല ∙ ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ കോൺഗ്രസിന് ആശ്വാസം നൽകി മന്ത്രിസ്ഥാനത്തു നിന്നുള്ള രാജി പിൻവലിച്ച് വിക്രമാദിത്യ സിങ്. ഷിംലയിൽ ഡി.കെ.ശിവകുമാർ, ദീപേന്ദർ സിങ് ഹൂഡ, ഭൂപേഷ് ബാഗേൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു രാജി പിൻവലിച്ചത്. പാർട്ടിയെ കരുത്തുറ്റതാക്കുകയെന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. 

അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനായ വിക്രമാദിത്യ സിങ് ഇന്നു രാവിലെയാണ് മന്ത്രി സ്ഥാനം രാജിവച്ചതായി അറിയിച്ചത്. എന്നാൽ രാജി സ്വീകരിച്ചിട്ടില്ലെന്നും  വിക്രമാദിത്യ സിങുമായി ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് വ്യക്തമാക്കിയിരുന്നു.

സുഖു കോൺഗ്രസ് എംഎൽഎമാരെ അവഗണിക്കുകയാണെന്നും തന്റെ പിതാവിനെ അവഹേളിക്കുകയാണെന്നും ആരോപിച്ചായിരുന്നു വിക്രമാദിത്യയുടെ രാജിപ്രഖ്യാപനം.  പാർട്ടി വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തന്നോടൊപ്പമുള്ളവരോട് ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also: ഹിമാചലിൽ നാടകീയ നീക്കങ്ങൾ; 14 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് സ്പീക്കർ

സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാണ് വിമതരടക്കം ഇരുപതോളം കോൺഗ്രസ് എംഎൽഎമാരുടെ ആവശ്യം. പ്രതിസന്ധി പരിഹരിക്കാൻ മുതിർന്ന നേതാക്കളായ ഡി.കെ.ശിവകുമാറിനെയും ഭുപീന്ദർ സിങ് ഹൂഡയെയും കോൺഗ്രസ് ദേശീയ നേതൃത്വം നിയോഗിച്ചു. ഇരുവരും ഷിംലയിലെത്തും. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.  

അതേസമയം, ബിജെപി എംഎൽഎമാർ ഗവർണറെ കണ്ടു. സുഖു സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അവകാശപ്പെട്ടു. നിയമസഭയിൽ ബജറ്റിന്മേൽ വോട്ടെടുപ്പ് വേണമെന്നാണ് ബിജെപി ആവശ്യം. വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് സർക്കാരിന് രാജിവയ്ക്കേണ്ടി വരും. പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടതിനു പിന്നാലെ 14 ബിജെപി എംഎൽഎമാരെ സ്പീക്കർ സ്സപെൻഡ് ചെയ്തു. വേട്ടെടുപ്പ് നടന്നാൽ ശേഷിക്കുന്ന 11 ബിജെപി എംഎൽഎമാർക്കു മാത്രമേ പങ്കെടുക്കാനാകൂ. 

English Summary:

Knives Out In Himachal Congress, Virbhadra Singh's Son Quits As Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com