വീൽചെയർ ലഭിക്കാതെ എൺപതുകാരൻ മരിച്ച സംഭവം: എയർഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ
Mail This Article
മുംബൈ∙ വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. ന്യൂയോർക്കിൽനിന്ന് ഫെബ്രുവരി 12ന് മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ എൺപതുകാരനാണ് വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്.
വീൽചെയർ കുറവായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യക്കാണ് വിമാന ജീവനക്കാർ ആദ്യം വീൽചെയർ നൽകിയത്. മറ്റൊരു വീൽചെയർ ശരിയാകുന്നതുവരെ വയോധികനോട് വിമാനത്തിൽ കാത്തിരിക്കാൻ ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭാര്യക്കൊപ്പം ടെർമിനലിലേക്കു നടക്കാനായിരുന്നു യാത്രക്കാരന്റെ തീരുമാനം. വീൽചെയർ ഇല്ലാതെ ടെർമിനലിലേക്കു നടന്ന ഇദ്ദേഹം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
സംഭവത്തിൽ ഡിജിസിഎ എയർ ഇന്ത്യയോട് ഏഴുദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. എയർ ഇന്ത്യ നൽകിയ വിശദീകരണത്തിൽനിന്ന് വിമാനക്കമ്പനിയുടെ നടപടി 1937–ലെ എയർക്രാഫ്റ്റ് നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നു കണ്ടെത്തിയ ഡിജിസിഎ വിമാനക്കമ്പനിക്കു പിഴ വിധിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായവർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും വീൽചെയർ സൗകര്യം ഏർപ്പെടുത്തേണ്ടതു വിമാനക്കമ്പനിയാണ്.
സംഭവത്തെ തുടർന്ന് മതിയായ വീൽചെയർ നിർബന്ധമായും ഒരുക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്.