ADVERTISEMENT

ന്യൂഡ‍ൽഹി∙ ഭരണഘടനാ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ വംശജയായ കവിയും യുകെ വെസ്റ്റ്മിനിസ്റ്റർ സർവകലാശാല പ്രഫസറുമായ പ്രഫ.നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞ് ലണ്ടനിലേക്ക് തിരിച്ചയച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം. വിദേശ പൗരന്മാരെ രാജ്യത്തേയ്ക്കു പ്രവേശിപ്പിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിൽ ഉൾപ്പെട്ട കാര്യമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പ്രതിവാര വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു ജയ്‌സ്വാളിന്റെ പ്രതികരണം.

Read also: ‘റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിയത് 20 ഇന്ത്യക്കാർ’: തിരിച്ചെത്തിക്കാൻ ചർച്ചകൾ

ഈ മാസം 22ന് കർണാടക സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പ് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഭരണഘടന– ദേശീയ ഐക്യ കൺവൻഷനിൽ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചു പ്രസംഗിക്കാനാണ് നിതാഷ എത്തിയത്. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും പ്രവേശന അനുമതി ലഭിച്ചില്ലെന്ന് നിതാഷ സമൂഹമാധ്യമത്തിലൂടെ ആരോപിച്ചിരുന്നു.

ലണ്ടനിൽനിന്നു 12 മണിക്കൂർ യാത്ര ചെയ്തു വന്നിട്ടും കിടക്കാൻ തലയണയോ കുടിക്കാൻ വെള്ളമോ നൽകിയില്ല. ലണ്ടനിലേക്ക് മടക്കവിമാനത്തിനായി 24 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ വിലക്കുളള കാര്യം അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നതെന്നും അവർ ചോദിച്ചു.

അതേസമയം, ആർഎസ്എസിനെയും തീവ്രഹിന്ദു സംഘടനകളെയും വിമർശിക്കുന്നതിന്റെ പേരിലാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന ആരോപണവും ഉയർന്നു. കർണാടക ബിജെപിയും നിതാഷയ്‌ക്കെതിരെ രംഗത്തെത്തി. പാക്കിസ്ഥാൻ അനുഭാവിയായ നിതാഷയെ ചടങ്ങിന് ക്ഷണിച്ച് ഇന്ത്യൻ ഭരണഘടനയെ കോൺഗ്രസ് അപമാനിച്ചെന്ന് കർണാടക കോൺഗ്രസ് എക്സിൽ കുറിച്ചു. ഉത്തർപ്രദേശിലെ ഖരഖ്പൂരിൽ ജനിച്ച നിതാഷയുടെ കുടുംബം കശ്മീരി പണ്ഡിറ്റുകളാണ്.

English Summary:

"Sovereign Decision": Centre On Denying Entry To Indian-Origin Writer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com