ADVERTISEMENT

12 വർഷം കഴിഞ്ഞിട്ടും ടിപി എന്ന രണ്ടക്ഷരം വടകരയുടെ രാഷ്ട്രീയ ബോധത്തിൽ കത്തിനിൽക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ വീണ്ടും ടിപി വധക്കേസ് ചർച്ചയിൽ ഇടംപിടിച്ചു. സിപിഎമ്മിന്റെ ഒരിക്കലും ഇളകാത്ത കോട്ടയായിരുന്ന വടകരയിൽ ടി.പി.ചന്ദ്രശേഖരൻ ഇല്ലാതായ ശേഷം പാർട്ടിക്കു ചുവടുറച്ചിട്ടില്ല. ഇത്തവണ ‘ടിപി ഫാക്ടർ’ ഉണ്ടാവില്ലെന്നു സ്വയം വിശ്വസിച്ച്, ആശ്വസിച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങാനൊരുങ്ങുമ്പോഴാണ് ടിപി കേസിലെ ഹൈക്കോടതി വിധി വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻ‌പ് ഭാവിയിലെ വനിതാ മുഖ്യമന്ത്രി എന്നു പോലും വിശേഷിപ്പിക്കപ്പട്ട കെ.കെ.ശൈലജയെ ആണ് ഇത്തവണ എൽഡിഎഫ് കളത്തിലിറക്കിയത്. വടകര ഏതുവിധേനയും തിരിച്ചുപിടിക്കുകയും ടിപി ഫാക്ടർ മാഞ്ഞു എന്ന് തെളിയിക്കുകയുമാണ് സിപിഎമ്മിന്റെ ലക്ഷ്യം.

2009 ൽ, 56000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ ജയിച്ചത്. അന്ന് മത്സരിച്ച ടി.പി.ചന്ദ്രശേഖരൻ 21,883 വോട്ട് പിടിച്ചു. സിപിഎം സ്ഥാനാർഥിയായിരുന്ന പി.സതീദേവിയുടെ തോൽവിക്ക് ടി.പി.ചന്ദ്രശേഖരൻ കാരണമായി എന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ. ടിപി വധത്തിനു ശേഷം നടന്ന 2014 ലെ തിരഞ്ഞെടുപ്പിലും മുല്ലപ്പള്ളി ജയിച്ചു. എ.എൻ.ഷംസീറിനെ തോൽപിച്ച മുല്ലപ്പള്ളിക്ക് പക്ഷേ 3306 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളു. ഇതിനു ശേഷമാണ് വടകരയിലേക്ക് കെ. മുരളീധരൻ എത്തിയത്. 84000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ അനിഷേധ്യ നേതാവായ പി.ജയരാജനെ മുരളി തോൽപിച്ചത്. ഇത്തവണയും കെ.മുരളീധരനാണ് യുഡിഎഫിനായി പോരാട്ടത്തിനിറങ്ങുന്നത്.

Show more

യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിനു മുൻപുതന്നെ കെ.െക.ശൈലജ പ്രചാരണം തുടങ്ങിയിരുന്നു. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒരെണ്ണം മാത്രമാണ് യുഡിഎഫിനൊപ്പമുള്ളതെന്ന വലിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ എൽഡിഎഫ്. യുഡിഎഫിനൊപ്പമുള്ള ഏക മണ്ഡലം ടിപിയുടെ ഭാര്യ കെ.കെ.രമയുടെ വടകരയാണെന്നതാണ് എൽഡിഎഫിനെ അലട്ടുന്നതും.

Read Also: ഈ തിരഞ്ഞെടുപ്പിന് അവരില്ല: പ്രവർത്തക മനസ്സുകളിൽ ജ്വലിക്കുന്ന ഓർമയായി കോടിയേരിയും ഉമ്മൻ ചാണ്ടിയും

വീണ്ടും ഉയർന്ന് ടിപി

ടിപി വധം ആളുകൾ ഏറെക്കുറെ മറന്നുവെന്ന് എൽഡിഎഫ് ആശ്വസിച്ചിരിക്കെയാണ് ഹൈക്കോടതിയുടെ വിധി എത്തിയത്. സിപിഎമ്മിനെ ഏറെക്കാലം പ്രതിരോധത്തിലാഴ്ത്തിയ ടി.‌പി വധം പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴായിരുന്നു വിധി. അഞ്ചു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമടക്കം കടുത്ത ശിക്ഷ. പുതുതായി പ്രതിചേര്‍ത്തവര്‍ക്കും ജീവപര്യന്തം. കീഴ്‌ക്കോടതി വിധിച്ച ശിക്ഷ വര്‍ധിപ്പിച്ചാണ് ഹൈക്കോടതി കടുത്ത ശിക്ഷ വിധിച്ചത്. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ എന്നാണ് കെ.െക.ശൈലജ ഇതിനോട് പ്രതികരിച്ചത്. എന്നാൽ കോടതി ശിക്ഷിച്ചതുകൊണ്ട് കുറ്റക്കാരനാകില്ലെന്നാണ് ഇ.പി.ജയരാജൻ പറഞ്ഞത്. ടി.പി വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നു പറയുമ്പോഴും സംഭവിച്ചതെല്ലാം പകൽ പോലെ വ്യക്തം.

Show more

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വീണ്ടും ടി.പി വധക്കേസ് ചർച്ചയാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഹൈക്കോടതി വിധിയെ അവഗണിച്ചു മുന്നോട്ടുപോകാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. കെ.കെ.ശൈലജയുടെ വാക്കുകളിൽനിന്ന് അത് വ്യക്തമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് പോലെയുള്ള വലിയ തിരഞ്ഞെടുപ്പിൽ ടിപി വധം ചർച്ചയാകേണ്ടതില്ല എന്ന കെ.കെ.ശൈലജയുടെ നിലപാടിൽനിന്ന് അതു വ്യക്തം. വടകരയുെട വികസന മുരടിപ്പാണ് ചർച്ചയെന്നും അവർ പറഞ്ഞു.

എന്നാൽ ടിപി വധം ചർച്ചയാക്കാൻ തന്നെയാണ് യുഡിഎഫ് നീക്കം. ടിപി വധം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നാണ് കെ.മുരളീധരൻ പറഞ്ഞത്. ഏതു സ്ഥാനാർഥി വന്നാലും ചർച്ചയാകുക സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം തന്നെ എന്ന് കെ.കെ.രമയും ഓർമിപ്പിച്ചു.

‘കുലംകുത്തി’യിൽ ഒലിച്ചുപോയ വടകര

ടി.പി.ചന്ദ്രശേഖരനെ മുൻപൊരിക്കൽ കുലംകുത്തിയെന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്. പക്ഷേ ടിപിയുടെ മരണമുണ്ടാക്കിയ കയത്തിൽ നിന്ന് സിപിഎമ്മിന് പൂർണമായും കരകയറണമെങ്കിൽ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെയാണ് കെ.െക.രമ ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പോടെ ടിപി ഫാക്ടർ ഏറെക്കുറെ മായ്ച്ചു എന്ന വിശ്വാസത്തിലാണ് സിപിഎം. അത് അരക്കിട്ട് ഉറപ്പിക്കണമെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിലും ജയിക്കണം. ടിപി വധക്കേസ് വിധി വരുന്നതിനു മുൻപ് തന്നെ ശൈലജയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായതാണ്. വിധി വന്ന അന്നു തന്നെ സ്ഥാനാർഥി പ്രഖ്യാപനവും നടത്തി. ടിപി വധക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ എല്ലാം ഒടുങ്ങിയെന്ന് പറയുമ്പോഴും അങ്ങനെയല്ല കാര്യങ്ങൾ എന്ന് സിപിഎം നേതാക്കൾക്ക് വ്യക്തമായി അറിയാം. എന്നാൽ ടിപി ഒരു ഫാക്ടറേ അല്ല എന്ന് തെളിയിക്കാനുള്ള അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ എൽഡിഎഫ് കാണുന്നത്.

51 വെട്ടിന്റെ മുറിപ്പാട്

2005ൽ ഏറാമല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് വിമതപ്രവര്‍ത്തനം ആരംഭിച്ചത്. വടകരയിലെ വിമതര്‍ ടിപിയുടെ നേതൃത്വത്തില്‍ സംഘടിച്ചു. ഇതോടെ ടിപി പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറി. 2008 ജൂലായ് 18-ന് ഒഞ്ചിയം ഏരിയയ്ക്ക് കീഴില്‍ റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി (ആര്‍എംപി) സ്ഥാപിക്കപ്പെട്ടു.

2009ലെ തിരഞ്ഞെടുപ്പുകാലത്ത് ടി.പി. ചന്ദ്രശേഖരൻ വടകരയിൽ പ്രാചാരണത്തിൽ. ഫയൽചിത്രം
2009ലെ തിരഞ്ഞെടുപ്പുകാലത്ത് ടി.പി. ചന്ദ്രശേഖരൻ വടകരയിലെ പോളിങ് ബൂത്തിൽ∙ ഫയൽചിത്രം

2009 ലോക്‌സഭാ തിരഞ്ഞെടുപ്പിനു പുറമെ 2010 ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും സിപിഎമ്മിനു തിരിച്ചടിയായി. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണം നഷ്ടമായതും പാർട്ടിയെ ഞെട്ടിച്ചു. 2009 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി തോൽക്കാൻ കാരണമായത് സിപിഎമ്മിനു ടിപിയോടുള്ള പ്രതികാര ബുദ്ധിക്ക് പ്രധാന കാരണമായി എന്ന് കെ.കെ.രമ വെളിപ്പെടുത്തിയത്.

മേഖലയില്‍ അടിക്കടിയുണ്ടായ ആര്‍എംപി-സിപിഎം സംഘര്‍ഷങ്ങള്‍ കൂടിയായതോടെ ചന്ദ്രശേഖരനോടും ആര്‍എംപിയോടുമുള്ള സിപിഎം വൈരം വര്‍ധിച്ചു. ഇത്തരമൊരു സംഘര്‍ഷത്തിനിടെ പി. മോഹനന് മര്‍ദനമേറ്റതോടെ, ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതായി ടിപി വധക്കേസിന്റെ കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. വടകര-തലശ്ശേരി മേഖലയിലെ നേതാക്കളുടെ ആശീര്‍വാദത്തോടെ കൊടി സുനിയും സംഘവുമാണ് ടിപിയെ വെട്ടിക്കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 51 വെട്ടിന്റെ ഭീകരചിത്രം കേരളത്തെ ഞെട്ടിച്ചു.

ജയരാജനല്ല ശൈലജ; കച്ചമുറുക്കി മുരളീധരൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോൾ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മവിശ്വാസത്തിലാണു സിപിഎം. പോരാത്തതിന് കെ.െക.ശൈലജ എന്ന ജനപ്രിയ നേതാവ് സ്ഥാനാർഥിയും. അതേ സമയം, കെ.കെ.ശൈലജയെ ജയിപ്പിച്ച് കേരളത്തിൽ നിന്ന് കെട്ടുകെട്ടിക്കുക എന്ന ഗൂഢലക്ഷ്യം പാർട്ടിയിലെ ചിലർക്കുണ്ടെന്ന് കിംവദന്തിയുണ്ട്. ശൈലജയ്ക്ക് ജനങ്ങൾക്കിടയിലും അണികൾക്കിടയിലുമുള്ള സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തിലെ ചിലർക്ക് ഭീഷണിയാണെന്നാണു വിലയിരുത്തൽ. കഴിഞ്ഞ തവണ പി.ജയരാജന് സംഭവിച്ചതായിരിക്കും ശൈലജയ്ക്കും സംഭവിക്കുക എന്നും അഭിപ്രായമുണ്ട്. പാർട്ടി പ്രവർത്തകരുടെ ഇടയിൽ പ്രബലനായിരുന്ന പി.ജയരാജനെ വടകരയിൽ മത്സരിപ്പിച്ച് തോൽപ്പിക്കുകയും അതുവഴി ഒതുക്കുകയും ചെയ്യുക എന്നത് പാർട്ടിയിലെ ചിലരുടെ ഗൂഢലക്ഷ്യമായിരുന്നുവെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉയർന്നിരുന്നു.

മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചിരുന്ന കെ.മുരളീധരൻ ശക്തമായി മത്സര രംഗത്തേക്കിറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. കുറിക്കു കൊള്ളുന്ന മറുപടികളുമായാണ് മുരളീധരൻ കച്ചകെട്ടിയിറങ്ങിയത്. പി.ജയരാജനെ തോൽപിച്ചതുപോലെ ശൈലജയെ തോൽപിക്കാനാകില്ലെന്ന് യുഡിഎഫിനറിയാം. അതിനാൽ പലയിടത്തും ആർഎംപിയെ മുന്നിൽ നിർത്തി ടിപി വധം വീണ്ടും ചർച്ചയാക്കിത്തന്നെയായിരിക്കും യുഡിഎഫ് പ്രചാരണത്തിനിറങ്ങുക.

കെ.മുരളീധരൻ, കെ.കെ.ശൈലജ
കെ.മുരളീധരൻ, കെ.കെ.ശൈലജ
English Summary:

KK Shailaja vs. K. Muralidharan: Vadakara's High-Stakes Lok Sabha Showdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com