ADVERTISEMENT

തിരുവനന്തപുരം∙ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്തതു മൂലം ജോലി നഷ്ടപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന് ഒടുവിൽ നീതി. നിഷയ്ക്ക് ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കെഎസ് ആൻഡ് എസ്എസ്ആര്‍ റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ചു നിഷ ബാലകൃഷ്ണന് തദ്ദേശവകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സീനിയോറിറ്റിക്ക് അര്‍ഹത.

Read more at: ‘രമയുടേത് അടിസ്ഥാനരഹിതമായ ആരോപണം; മന്ത്രിയായിരിക്കുമ്പോൾ ചെയ്ത കാര്യങ്ങൾ വടകരയിൽ വോട്ടാകും’

എറണാകുളം ജില്ല എല്‍ഡി ക്ലര്‍ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്ക് നഗരകാര്യ ഡയറക്ടറേറ്റില്‍നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്ടപ്പെട്ടിരുന്നു. നിഷ ബാലകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നേരത്തേ കർശന നിർദേശം നൽകിയിരുന്നു. 2018 മാർച്ച് 31ന് അവസാനിച്ച എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിഷയ്ക്കു നിയമനം ലഭിക്കത്തക്കവിധം മാർച്ച് 28നു കൊച്ചി കോർപറേഷൻ ഓഫിസിൽനിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും നഗരകാര്യ ഡയറക്ടർ ഓഫിസിൽനിന്ന് അതു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തത് 31ന് അർധരാത്രി 12നാണ്. ഇമെയിൽ പിഎസ്‌സിക്കു കിട്ടിയതാകട്ടെ 12 മണിയും 4 സെക്കൻഡും കഴിഞ്ഞ്. പട്ടികയുടെ കാലാവധി അർധരാത്രി 12ന് അവസാനിച്ചെന്നു പറഞ്ഞു പിഎസ്‌സി നിഷയ്ക്കു ജോലി നിഷേധിച്ചു.

35 വയസ്സ് കഴിഞ്ഞതിനാൽ ഇനി പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാത്ത ഗതികേടിലായതോടെയാണു നിഷ മുഖ്യമന്ത്രിയെ സമീപിച്ചത്.

28ന് റിപ്പോർട്ട് ചെയ്ത ഒഴിവ് 3 ദിവസം ഉണ്ടായിട്ടും 31ന് അർധരാത്രിക്കു മുൻപ് പിഎസ്‌സിയെ അറിയിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്നാണു കാരണവും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാൻ ഡോ.എ. ജയതിലക് ഐഎഎസിനെ നിയോഗിച്ചത്. ഈ റിപ്പോർട്ടും നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരായതോടെയാണു നിഷയ്ക്കു നിയമനം ലഭിക്കാൻ വഴിയൊരുങ്ങിയത്. സംഭവത്തിൽ ഉദ്യോഗസ്ഥരെ വെള്ളപൂശി നഗരകാര്യ ഡയറക്ടർ നൽകിയ റിപ്പോർട്ട് നേരത്തേ സർക്കാർ തള്ളിക്കളഞ്ഞിരുന്നു. നിഷ ബാലകൃഷ്ണനു നിയമനം നൽകുന്നതിനു സർവീസ് ചട്ടപ്രകാരം സർക്കാരിന്റെ അധികാരം പ്രയോഗിക്കാമെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെയും ട്രൈബ്യൂണലിന്റെയും മുൻ ഉത്തരവുകൾ തടസ്സമാകില്ലെന്നും ഹൈക്കോടതി വിശദീകരിച്ചിരുന്നു.

Read more at: കെ–റൈസ് ഉടൻ, കിലോയ്ക്ക് 29 രൂപ; വിതരണം ചെയ്യുന്ന സഞ്ചിയുടെ ചെലവ് പരസ്യത്തിൽനിന്ന്

ഉദ്യോഗസ്ഥൻ വൈകിപ്പിച്ചതുകെ‍ാണ്ട് നിഷയ്ക്കു സർക്കാർ ജോലി നഷ്ടപ്പെട്ട സങ്കടകഥ ‘ മലയാള മനോരമ’ പുറത്തുകെ‍ാണ്ടുവന്നതോടെയാണ് സർക്കാർ അന്വേഷണം നടത്തിയത്.

English Summary:

Nisha Balakrishnan's Employment Saga Ends in Victory: Appointed Despite Rank List Expiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com