ADVERTISEMENT

തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങൾ മന്ത്രിയാകട്ടെ എന്നു തീരുമാനിച്ചപ്പോഴും മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് വീണ്ടും അവസരം നൽകുമെന്ന് കരുതിയവരാണ് ഏറെയും. പാർട്ടി മറിച്ചൊരു തീരുമാനമെടുത്തപ്പോൾ എംഎൽഎ, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ കെ.കെ.ശൈലജ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. 2009 മുതൽ വിജയിക്കാനാകാത്ത വടകര ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ചുമതലയാണ് പാർട്ടി പുതുതായി ഏൽപ്പിച്ചിരിക്കുന്നത്. എതിരാളി കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ.മുരളീധരൻ. ടി.പി. കൊലപാതകക്കേസിലെ ഹൈക്കോടതി വിധി യുഡിഎഫ് പ്രചാരണ ആയുധമാക്കുമെന്നുറപ്പ്. ആർഎംപിക്ക് ശക്തിയുള്ള മണ്ഡലമാണ് വടകര. ആര്‍എംപി നേതാവും ടിപിയുടെ ഭാര്യയുമായ കെ.കെ.രമ 65093 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നേടിയത്. അവർ യുഡിഎഫിന്റെ ഭാഗമാണ്. വടകരയിലെ സാഹചര്യത്തെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും കെ.െക.ശൈലജ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

2009 മുതൽ വടകര ലോക്സഭാ മണ്ഡലത്തിൽ സിപിഎമ്മിന് വിജയിക്കാനായിട്ടില്ല. മണ്ഡലത്തിലെ സാധ്യകളെ എങ്ങനെ വിലയിരുത്തുന്നു?

ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമാണ് വടകര. അസംബ്ലി, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ അത് കാണാൻ സാധിക്കാറുണ്ട്. പാർലമെന്റിലെ 7 അസംബ്ലി മണ്ഡലങ്ങളിൽ, കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന തലശേരിയും കൂത്തുപറമ്പും എൽഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളാണ്. അതുപോലെ കോഴിക്കോട് ജില്ലയുടെ ഭാഗമായി വരുന്ന 5 മണ്ഡലങ്ങളിൽ വടകര ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയാണ്. ആരോഗ്യമന്ത്രിയെന്ന നിലയിൽ 5 വർഷക്കാലം എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു. വടകര പേരാമ്പ്രയിലെ സൂപ്പിക്കടയിലാണ് നിപ്പ ബാധയുണ്ടായത്. കൂടുതൽ മരണങ്ങളുണ്ടാകാതെ, വൈറസ് ബാധിച്ചവരെ വേഗം കണ്ടെത്തി ആശുപത്രിയിലാക്കി. വലിയ ടീം രൂപീകരിച്ചു. കോഴിക്കോട് താമസിച്ചാണ് പ്രവർത്തനത്തെ ഏകോപിപ്പിച്ചത്. അത് നാട്ടുകാരെല്ലാവരും അറിയുന്ന കാര്യമാണ്. ചെറിയ സമയത്തിനുള്ളിൽ വൈറസിനെ ഒതുക്കാൻ നമുക്ക് സാധിച്ചു. അന്താരാഷ്ട്ര അംഗീകാരം കേരളത്തിനു ലഭിച്ചു. അത്തരം അനുഭവമുള്ള സ്ഥലത്ത് മത്സരിക്കുമ്പോൾ അതൊക്കെ ജനങ്ങളുടെ മനസിൽ ഉണ്ടെന്നു കരുതുന്നു. പരിചയമില്ലാത്തവർപോലും ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ ഓർക്കുന്നു. അത് അനുകൂലമായ വോട്ടായി മാറുകയാണെങ്കിൽ എംപിയായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. വടകരയ്ക്ക് നിരവധി വികസന സ്വപ്നങ്ങളുണ്ട്. എംപിയായാൽ വികസനകാര്യങ്ങളിൽ വിദഗ്ധരുടെ അഭിപ്രായം തേടി കൂട്ടായ പ്രവർത്തനം നടത്തും.

Read Also: ജനങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ‘ജനപ്രതിനിധി’ ഒപ്പമുണ്ടാകണം; വയനാട്ടിലെ പോരിൽ മനസ്സുതുറന്ന് ആനി രാജ

കെ.കെ.ശൈലജ (ചിത്രം: മനോരമ)
കെ.കെ.ശൈലജ (ചിത്രം: മനോരമ)

∙ എൽഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്നു വടകര. 2009ന് ശേഷമാണ് രാഷ്ട്രീയ ചിത്രം മാറുന്നത്. ഇതിന്റെ കാരണങ്ങൾ വിശകലനം ചെയ്തിട്ടുണ്ടോ?

2009 മുതൽ വ്യത്യസ്ത രീതിയിലുള്ള വിധിയെഴുത്താണ് വടകരയിൽ കാണാൻ സാധിച്ചത്. പലപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്. അസംബ്ലി തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് ശക്തമായ മുന്നേറ്റം ഉണ്ടാകുമ്പോഴും പാർലമെന്റിൽ യുഡിഎഫിന് മുന്നേറ്റം ഉണ്ടാകുന്നതായി പലഘട്ടത്തിലും കണ്ടിട്ടുണ്ട്. അതിന്റെ പ്രധാന കാരണം, കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയുക കോൺഗ്രസിനാണ് എന്ന ധാരണയോടെയാണ് വലിയ വിഭാഗം ജനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന ശക്തിയല്ല ഇടതുപക്ഷം എന്ന ചിന്ത അത്തരം ആളുകളെ കൊണ്ട് ബിജെപി വരാതിരിക്കാൻ കോൺഗ്രസിന് വോട്ടു ചെയ്യാം എന്നു ചിന്തിപ്പിച്ചു. അതിന് നല്ല ഉദാഹരണം 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പാണ്. രാഹുൽഗാന്ധി വയനാട്ടിൽവന്ന് മത്സരിച്ചപ്പോൾ, രാഹുൽഗാന്ധി പ്രധാനമന്ത്രിയാകും, കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം ഉണ്ടാകും എന്നു ജനം ചിന്തിച്ചു. അതിനു മുതൽകൂട്ടാകാൻ കേരളത്തിൽനിന്ന് കോൺഗ്രസ് എംപിമാരെ തിരഞ്ഞെടുത്ത് അയയ്ക്കണം എന്ന ചിന്ത ചിലർക്ക് ഉണ്ടായി. ആ രീതിയിൽ വോട്ടിങ് പാറ്റേണും കാണാൻ സാധിച്ചു. പക്ഷേ വോട്ടു ചെയ്തവരെല്ലാം ഇപ്പോൾ നിരാശരാണ്.

K-K-Rema
കെ.കെ.രമ

∙ കെ.കെ.ശൈലജയെ തോൽപിച്ച് ഒഴിവാക്കാനാണ് വടകരയിൽ മത്സരിപ്പിക്കുന്നതെന്നാണ് പഴയ സഹപ്രവർത്തകയായ കെ.കെ.രമയുടെ ആരോപണം?

രമയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ചിലപ്പോൾ അവർ പറയുന്നു എന്നെ വടകര മണ്ഡലത്തിൽ നിർത്തിയത് പരാജയപ്പെടുത്താനാണെന്ന്. മറ്റുചിലപ്പോൾ പറയും ഇവിടെനിന്ന് വിജയിപ്പിച്ച് കേരളത്തിൽനിന്ന് ഒഴിവാക്കാനാണെന്ന്. ഇതു രണ്ടും എങ്ങനെ പറയാനാകും. പാർട്ടി വിവിധ ഘട്ടങ്ങളിൽ വിവിധ മേഖലകളിൽ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എംഎൽഎയും മന്ത്രിയുമായി. ഇത്തവണത്തെ സർക്കാരിൽ എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ എംഎൽഎയായി പ്രവർത്തിക്കുകയും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലുള്ള ഉത്തരവാദിത്തം കൂടുതൽ ശക്തമായി ഏറ്റെടുക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ സംസ്ഥാനത്തിനു പുറത്തും പ്രവർത്തനത്തിനായി പോകണം. പാർട്ടി പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ അതിന്റെ പ്രാധാന്യം മനസിലാക്കി 4 കേന്ദ്രകമ്മിറ്റി അംഗങ്ങളെയും ഒരു പിബി അംഗത്തെയും മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. ബാലിശമായ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. അത് ജനങ്ങൾക്ക് മനസിലാകും.

കെ.കെ.ശൈലജ (File Photo: Rahul R Pattom / Manorama)
കെ.കെ.ശൈലജ (File Photo: Rahul R Pattom / Manorama)

∙ ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് സിപിഎം. മുന്നണിക്ക് നേതൃത്വം നൽകുന്ന കോണ്‍ഗ്രസുമായാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും എൽഡിഎഫിന്റെ മത്സരം?

കേന്ദ്രത്തിൽ കോൺഗ്രസിന് സർക്കാർ ഉണ്ടാക്കാനാകില്ലെന്ന് മുൻപുതന്നെ എൽഡിഎഫ് പറഞ്ഞിരുന്നു. ബിജെപിക്കെതിരെ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല കോൺഗ്രസ്. കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ക്ഷയിച്ചു. ഭരണം ലഭിക്കുന്ന സംസ്ഥാനങ്ങളിൽപോലും അതു നിലനിർത്താന്‍ കഴിയുന്നില്ല. ബിജെപിക്കെതിരെ ഒരു ബദൽ ശക്തിയായി ഉയർന്നുവരാൻ കോൺഗ്രസിനു കഴിയേണ്ടതാണ്. കോൺഗ്രസിന് അതിനു കഴിയാത്തത് ബിജെപിയുടെ വർഗീയ സമീപനം മറ്റൊരു രീതിയിൽ സ്വീകരിക്കുന്നു എന്നതിനാലാണ്. കോൺഗ്രസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും ബിജെപിയിലേക്ക് ചേക്കേറുന്നതിന് യാതൊരു മടിയുമില്ല. ഇത് ജനം മനസിലാക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷവും ഉയർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയി. കേരളത്തിൽ ചിലരും ബിജെപിയോട് ഇഷ്ടമുള്ള മനോഭാവം കാണിക്കുന്നുണ്ട്. കേരളത്തിൽ അത് തുറന്നു പറഞ്ഞ് തുടങ്ങിയിട്ടില്ല. എന്താണ് ബിജെപിക്ക് ബദലായി ചെയ്യാൻ സാധിക്കുക? അഖിലേന്ത്യാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഇന്ത്യ മുന്നണി ശക്തമാക്കണം. ആ മുന്നണിയിൽ നാടിന്റെ മതേതരത്വം കാക്കാൻ മുന്നിൽ നിൽക്കാൻ സിപിഎമ്മിനും സിപിഐക്കും മാത്രമേ കഴിയൂ. മുന്നണിയുടെ നിർണായക ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നു. 20 സീറ്റില്‍ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനായാൽ ബിജെപിക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഇടതുപക്ഷ എംപിമാർക്ക് കഴിയും. ഇടതു എംപിമാരുടെ കാലുമാറ്റമോ കൂറുമാറ്റമോ പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസ് എംപിമാർക്ക് കേരളത്തിന്റെ ശബ്ദമാകാൻ കഴിഞ്ഞില്ല.

English Summary:

The Battle for Vadakara: How KK Shailaja and the LDF Plan to Recapture the Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com