ADVERTISEMENT

ന്യൂഡൽഹി∙ തർക്കം നിലനിൽക്കുന്ന അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ചൈന രംഗത്ത്. ഇന്ത്യയുടെ നീക്കം സംഘർഷം ലഘൂകരിക്കുന്നതിന് അനുയോജ്യമല്ലെന്ന് ചൈന കുറ്റപ്പെടുത്തി. 

Read More: ആ കരാർ ഇന്ത്യയുടെ ത്യാഗം; പാക്കിസ്ഥാനോട് ചർച്ചയില്ല; വഴിയടച്ച് പുടിൻ; വെല്ലുവിളിയാകുമോ ചൈന?

ഇന്ത്യ–ചൈന അതിർത്തി തർക്കം  നിലനിൽക്കുന്ന പ്രദേശത്ത് പതിനായിരം സൈനികരെ വിന്യസിച്ചിട്ടുള്ളതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയിൽ നേരത്തേ നിയോഗിച്ച 9000 സൈനികർ പുതുതായി രൂപം നൽകിയ കമാൻഡിന് കീഴിലായിരിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയെ ചൈന അധിനിവേശ ടിബറ്റ് മേഖലയിൽ നിന്ന് വേർതിരിക്കുന്ന 532 കിലോമീറ്റർ അതിർത്തി ഈ സംയോജിത സേനയുടെ സംരക്ഷണയിലായിരിക്കും. 

‘‘അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന പ്രതിജ്ഞാബദ്ധരാണ്.  എന്നാൽ ഇന്ത്യയുടെ നീക്കം സമാധാനം സംരക്ഷിക്കാൻ സഹായിക്കുന്നതോ, സംഘർഷം ലഘൂകരിക്കാൻ സഹായിക്കുന്നതോ അല്ല.’’ ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.  

ഇന്ത്യ ഏത് ആക്രമണത്തെയും നേരിടാൻ സുസജ്ജമാണെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അതിർത്തിയിൽ സുപ്രധാന നീക്കം ഉണ്ടായിരിക്കുന്നത്.

‘‘നമ്മൾ എല്ലായ്‌പ്പോഴും യുദ്ധത്തിന് സജ്ജരായിരിക്കണം. സമാധാനകാലത്ത് പോലും. കരയിൽ നിന്നോ, ആകാശമാർഗമോ, കടൽമാർഗമോ ആക്രമണമുണ്ടായാലും ചെറുക്കാൻ നാം തയ്യാറായിരിക്കണം. ആരെങ്കിലും ഇന്ത്യയെ ആക്രമിച്ചാൽ‌ നമ്മുടെ സൈന്യം അതിശക്തമായി തിരിച്ചടിക്കും. ഇന്ത്യ ആരുടെയും ഭൂമി കൈയേറിയിട്ടില്ല. എന്നാൽ ആരെങ്കിലും ഇന്ത്യയെ ആക്രമിച്ചാൽ അതിന് തക്കതായ മറുപടി നൽകാൻ ഇന്ത്യ സജ്ജമാണ്.’’ – എന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ വാക്കുകൾ.

English Summary:

India’s move to add more troops along its disputed border will neither safeguard peace or ease tension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com