സമസ്ത അധ്യക്ഷനെ വീട്ടിലെത്തി സന്ദർശിച്ച് കെ.മുരളീധരൻ: തൃശൂരിലേക്ക് യാത്ര തിരിച്ചു
Mail This Article
കോഴിക്കോട്∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ കൊണ്ടോട്ടിയിലെ വീട്ടിലെത്തി കണ്ട് മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെ.മുരളീധരൻ. തൃശൂരിലേക്കു യാത്ര തിരിക്കും മുൻപു രാവിലെ ഏഴരയോടെയാണു മുരളീധരനും കോൺഗ്രസ് നേതാക്കളും മുത്തുക്കോയ തങ്ങളെ സന്ദർശിച്ചത്. കെപിസിസി സംസ്ഥാന സെക്രട്ടറി കെ.പി. നൗഷാദലി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സന്ദർശനത്തിനു പിന്നാലെ തൃശൂരിലെ പ്രചാരണത്തിനു തുടക്കം കുറിക്കാൻ മുരളീധരൻ തിരൂരിൽനിന്നും തൃശൂരിലേക്കു പുറപ്പെട്ടു. കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാരെയും മുരളീധരൻ നേരത്തേ സന്ദർശിച്ചിരുന്നു.
അപ്രതീക്ഷിത മാറ്റങ്ങളോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്നലെ പുറത്തുവന്നത്. തൃശൂരിൽ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെ സ്ഥാനാർഥിയാക്കി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് കൺവൻഷൻ നാളെ നാലിനു ടൗൺഹാളിൽ നടക്കും. ലോക്സഭാ മണ്ഡലത്തിനു കീഴിലെ 7 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ഷിബു ബേബി ജോൺ തുടങ്ങിയവരും പങ്കെടുക്കും.