വഴിയിലും പന്തലിലും പൊലീസ് പട; വരൻ തിഹാർ ജയിലിൽനിന്ന്, ലേഡി ഡോണിന് മാംഗല്യം– വിഡിയോ
Mail This Article
ന്യൂഡൽഹി∙ കുപ്രസിദ്ധ ഗുണ്ടാ തലവൻ കാലാ ജതേഡിയുടെയും (സന്ദീപ്) ലേഡി ഡോൺ എന്നറിയപ്പെടുന്ന മാഡം മിൻസിന്റെയും (അനുരാധ ചൗധരി) വിവാഹം വൻ പൊലീസ് കാവലിൽ നടന്നു. തിഹാർ ജയിലിൽ നിന്നെത്തിയ വരൻ ദ്വാരക സെക്ടർ 3 സന്തോഷ് ഗാർഡനിലെ പന്തലിലാണു ലേഡി ഡോണിനെ വരണമാല്യം അണിയിച്ചത്.
Read also: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 480 കോടിയുടെ ലഹരി വസ്തുക്കളുമായി 6 പാക്കിസ്ഥാനികൾ പിടിയിൽ
വിവാഹം നടക്കുന്ന പന്തലിലും പരിസരത്തും വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. പരിസരം നിരീക്ഷിക്കാൻ 10 സിസിടിവി ക്യാമറയും ആകാശ നിരീക്ഷണത്തിന് 6 ഡ്രോണുകളും വിന്യസിച്ചു. നൂറിലേറെ മഫ്തി പൊലീസുകാർ തോക്കേന്തി പലയിടങ്ങളിലായി നിലയുറപ്പിച്ചിരുന്നു. ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസിനായിരുന്നു സുരക്ഷാച്ചുമതല. സന്ദീപിനെ ജയിലിൽനിന്നു വിവാഹ മണ്ഡപത്തിലേക്ക് എത്തിച്ച 7 കിലോമീറ്റർ വഴിനീളെ പൊലീസ് കാവലുമൊരുക്കി. എതിർചേരിയിൽപ്പെട്ട ഗുണ്ടാ സംഘങ്ങൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് കനത്ത സുരക്ഷ ഒരുക്കിയത്.
തലയ്ക്ക് 7 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന സന്ദീപിന് വിവാഹത്തിനായി ആറു മണിക്കൂർ നേരത്തേക്കാണ് ഡൽഹി കോടതി പരോൾ അനുവദിച്ചത്. അനുരാധ ചൗധരിക്കെതിരെയും നിരവധി ക്രമിനൽ കേസുകളുണ്ട്. വിവാഹം കഴിഞ്ഞു തിഹാർ ജയിലിലേക്കു മടങ്ങുന്ന വരനെ ബുധനാഴ്ച ഹരിയാനയിലെ സോനിപ്പത്തിലെ ഗൃഹപ്രവേശ ചടങ്ങിനു കൊണ്ടു പോയി തിരിച്ചെത്തിക്കേണ്ട ചുമതലയും പൊലീസിനാണ്.
പ്രണയത്തിലായിരുന്ന സന്ദീപും അനുരാധയും 2020ൽ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. മുൻപ് രണ്ടു തവണ പൊലീസ് കസ്റ്റഡിയിൽനിന്നു മുങ്ങിയ സന്ദീപിന്റെ രക്ഷപ്പെടാനുള്ള തന്ത്രമാണ് കല്യാണമെന്ന സംശയവും പൊലീസിനുണ്ടായിരുന്നതും സുരക്ഷ കൂട്ടുന്നതിന് കാരണമായി. ഇയാളുടെ സംഘത്തിൽ പെട്ട 5 ഷാർപ് ഷൂട്ടേഴ്സിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.