ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 480 കോടിയുടെ ലഹരി വസ്തുക്കളുമായി 6 പാക്കിസ്ഥാനികൾ പിടിയിൽ
Mail This Article
അഹമ്മദാബാദ്∙ ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ 6 പാക്കിസ്ഥാൻ സ്വദേശികൾ പിടിയിൽ. 480 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളടങ്ങിയ ബോട്ടാണ് ഗുജറാത്തിലെ പോർബന്തർ തീരത്തിന് 350 കിലോമീറ്റർ അകലെ അറബിക്കടലിൽനിന്ന് തിങ്കളാഴ്ച അർധരാത്രിയോടെ പിടികൂടിയത്. ബോട്ടിൽനിന്ന് പിടിച്ചെടുത്ത 80 കിലോ വരുന്ന ലഹരിവസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി പോർബന്തറിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
Read also: ഇന്ത്യൻ സൈനിക ശക്തി വിളിച്ചോതി ‘ഭാരത് ശക്തി’ പ്രകടനം; മുഖ്യാതിഥിയായി പ്രധാനമന്ത്രി - വിഡിയോ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും ഭീകരവിരുദ്ധ സ്ക്വാഡും നർകോട്ടിക്സ് കൺട്രോൾ ബ്യുറോയും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക്ക് സംഘം പിടിയിലായത്. പ്രദേശത്ത് നിരീക്ഷണത്തിനായി ഡ്രോണുകൾ വിന്യസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
രാത്രിയിൽ അസാധാരണ രീതിയിൽ ബോട്ട് നീങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ അതിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത്തരത്തിൽ സംയുക്തമായി നടത്തിയ പരിശോധനകൾ വഴി 3135 കോടി രൂപ വിലമതിക്കുന്ന 517 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.