ADVERTISEMENT

ചണ്ഡിഗഡ്∙ ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്‌നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മനോഹർലാൽ ഖട്ടർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചണ്ഡിഗഡിലെ രാജ്‌ഭവനിൽ സത്യപ്രതിജ്ഞ. ബിജെപി അംഗങ്ങളായ കൻവാർപാൽ ഗുജ്ജർ, മൂൽചന്ദ് ശർമ, ബൻവാരി ലാൽ, ജയ്പ്രകാശ് ദലാൽ, സ്വതന്ത്ര എംഎൽഎ ചൗധരി രഞ്ജിത് സിങ് തുടങ്ങിയവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

പാർട്ടി വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്ന നാല് ജെജെപി എംഎൽഎമാരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയായി. ജെജെപിയിലെ പത്ത് എംഎൽഎമാരിൽ അഞ്ച് പേർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നാലു പേർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.

Read also: ഹരിയാനയില്‍ ബിജെപി- ജെജെപി പോര് രൂക്ഷം; മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവച്ചു

ബിജെപി– ജെജെപി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ച സാഹചര്യത്തിലാണ് നായബ് സിങ് സെയ്നി പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള എംപിയുമാണ് സെയ്നി. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയിൽ 46 എംഎൽഎമാരാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

41 എംഎൽഎമാരുള്ള ബിജെപി, പത്ത് എംഎൽഎമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ജെജെപി സഖ്യത്തിൽ‌നിന്നു പിന്മാറിയതോടെ സർക്കാർ വീഴുമെന്ന് ഉറപ്പായതോടെയാണ് ഖട്ടർ രാജിസമർപ്പിച്ചത്. മനോഹർ ലാൽ ഖട്ടർ  ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നാണ് വിവരം. കർണാൽ മണ്ഡലത്തിൽനിന്നു  ജനവിധി തേടും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെയാണ് ബിജെപി-ജെജെപി സഖ്യം പിളർന്നത്.

2019ലെ ഹരിയാനയിലെ പത്തും ലോക്സഭാ സീറ്റിലും ബിജെപിയാണ് വിജയിച്ചത്. എന്നാൽ ഇത്തവണ ജെജെപി രണ്ടു സീറ്റ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. രാജ്യത്താകെ 370 സീറ്റ് ലക്ഷ്യമിടുന്ന ബിജെപി, സിറ്റിങ് സീറ്റുകൾ വിട്ടുതരില്ലെന്ന് വ്യക്തമാക്കി. അതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെജെപി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളിൽ മത്സരിച്ച ജെജെപി, 4.9 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു.

English Summary:

Haryana Alliance Ends, ML Khattar Likely To Take Oath Again Today:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com