കൊച്ചി വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കുന്നു; 4 ടെർമിനലുകളുടെ ഉദ്ഘാടനം 14ന്
Mail This Article
കൊച്ചി∙ വാട്ടർ മെട്രോ കൂടുതൽ മേഖലകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ നാലു ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. മാർച്ച് 14ന് വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിലാണു ചടങ്ങുകൾ. നാലു ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിക്കുക.
Read also: പൈപ്പ് ചോർച്ചയിലുണ്ടായ കുഴിയിൽവീണ് മരണം: ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി
ഹൈക്കോടതി ജംക്‌ഷൻ ടെർമിനലിൽനിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തും.
സർവീസ് ആരംഭിച്ച് പത്തു മാസം പിന്നിട്ടപ്പോൾ മൂന്നു റൂട്ടുകളിൽ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. പരിസ്ഥിതി സൗഹാർദപരമായി ഒരുക്കിയിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ഹൈക്കോടതി ജംക്‌ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൻ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്തു ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.