പൈപ്പ് ചോർച്ചയിലുണ്ടായ കുഴിയിൽവീണ് മരണം: ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി
Mail This Article
ആലപ്പുഴ ∙ പൈപ്പ് ചോർച്ച മൂലമുണ്ടായ കുഴിയിൽവീണ് ആലപ്പുഴ തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാർ (55) മരിച്ച സംഭവത്തിൽ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്കും ഓവർസിയർക്കും എതിരെ അതോറിറ്റി വിജിലൻസ് കമ്മിറ്റിയുടെ നടപടി. ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒരാളുടെ ജീവനെടുത്ത് 2 വർഷം കഴിഞ്ഞാണിത്.
Read Also: കേരളാ ബാങ്കിലെ പണയ സ്വര്‍ണ മോഷണം: മുന്‍ ഏരിയാ മാനേജര്‍ മീരാ മാത്യു അറസ്റ്റിൽ...
അസിസ്റ്റന്റ് എൻജിനീയർ ബെൻ ബ്രൈറ്റിനെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റുകയും ഒരു വർഷത്തെ ഇൻക്രിമെന്റ് തടയുകയും ചെയ്യും. പിഎച്ച് വിഭാഗം ഓവർസിയർ പി.ജെ.ജേക്കബിന്റെ ഒരു വർഷത്തെ ഇൻക്രിമെന്റ് തടയും. രണ്ടുപേർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകി. ശിക്ഷാ നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം വിശദീകരിക്കണമെന്നു ചീഫ് എൻജിനീയർ സജീവ് രത്നാകരൻ നൽകിയ നോട്ടിസിൽ പറയുന്നു.
മേജർ പെനൽറ്റി എന്നാണു രണ്ടുപേർക്കും എതിരെയുള്ള നടപടിയെ നോട്ടിസിൽ വിശേഷിപ്പിക്കുന്നത്. അമ്പലപ്പുഴ – തിരുവല്ല റോഡിൽ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ 2021 ഒക്ടോബർ 27നു രാത്രിയാണു നാടക കലാകാരൻ അജയകുമാർ അപകടത്തിൽ പെട്ടത്. നവംബർ 4ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.