ADVERTISEMENT

മലബാറിലെ പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ വിജയം നിർണയിക്കുന്ന പ്രബല ശക്തിയാണ് മുസ്‌ലിം ലീഗ്. അതുകൊണ്ട് തന്നെ ലീഗിനെ യുഡിഎഫിൽനിന്നു പുറത്തുചാടിക്കാനും ഭിന്നിപ്പ് ഉണ്ടാക്കാനും പല പ്രലോഭനങ്ങളുമുണ്ടായി. പക്ഷേ യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കാൻ തന്നെയായിരുന്നു ലീഗിന്റെ തീരുമാനം. യുഡിഎഫിന്റെ വിജയത്തിനായി ലീഗ് പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ കേന്ദ്ര സർക്കാർ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് കൂടി നടത്തി. പൗരത്വ ഭേദഗതി നിയമ (സിഎഎ) വിജ്ഞാപനം വന്നതോടെ അതൊരു തിരഞ്ഞെടുപ്പുവിഷയമായി കത്തിക്കയറുകയാണ്. ഈ സാഹചര്യത്തിൽ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു. 

∙സിഎഎ ബിജെപിയുടെ തിരഞ്ഞെടുപ്പു തന്ത്രമാണെന്നു കരുതുന്നുണ്ടോ

തീർച്ചയായും. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇങ്ങനെ ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നത് സംശയരഹിതമാണ്. ഒരു ശത്രുവിനെ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. എന്നിട്ട് ആ ശത്രുവിനെതിരെ ബാക്കിയുള്ളവരെ ഒരുമിച്ചു നിർത്തുക. ജർമനിയിൽ ജൂതൻമാർക്കെതിരെ ഹിറ്റ്ലർ ചെയ്തതു പോലെയുള്ള തന്ത്രമാണിത്. അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. ജീവിതോപാധികൾ ഇല്ലാതായത്, തൊഴിലില്ലായ്മ, ദാരിദ്ര്യം, ഇന്ധന വില വർധന, പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചത് ഇതൊന്നും ചർച്ച ചെയ്യാൻ പാടില്ല. കേവലം മതപരമായ കാര്യങ്ങളിൽ ജനങ്ങൾ ചർച്ച കേന്ദ്രീകരിച്ചാൽ അതിന്റെ ഗുണഭോക്താക്കൾ ബിജെപി ആണെന്ന തിരിച്ചറിവാണ് ഈ നീക്കത്തിന് പിന്നിൽ.

∙ ഇലക്ടറൽ ബോണ്ട്, എസ്ബിഐ തുടങ്ങിയ വിഷയങ്ങൾ മറച്ചുവയ്ക്കാനാണ് സിഎഎ എന്നു കരുതുന്നുണ്ടോ?

സ്വിസ് ബാങ്കിലെ കള്ളപ്പണ അക്കൗണ്ടുകൾ വെളിച്ചത്തു കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ സർക്കാരാണിത്. അവരാണ് സ്വന്തം എസ്ബിഐ അക്കൗണ്ട് മറച്ചുവച്ചത്. സുപ്രീം കോടതി പറഞ്ഞിട്ടുപോലും പുറത്തുപറയാൻ തയാറായിട്ടില്ല. ഇത് വലിയ വിരോധാഭാസമാണ്. സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടുമെന്നു പറഞ്ഞവർ സ്വന്തം എസ്ബിഐ അക്കൗണ്ട് പുറത്തുവിടാൻ തയാറാകാത്ത രാജ്യത്താണ് നമ്മൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇങ്ങനെയുള്ള പല വിഷയങ്ങളും രാജ്യം ചർച്ച ചെയ്യാൻ പാടില്ലാത്തതിനാലാണ് രാമക്ഷേത്രവും തൊട്ടുപിന്നാലെ സിഎഎയും കൊണ്ടുവരാൻ ബിജെപിയെ പ്രേരിപ്പിച്ചത്.

Read Also:  സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം; ‘മഹിളാ ന്യായ്’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

പൗരത്വ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിനെതിരെ ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥിനിയെ അറസ്റ്റു ചെയ്തു നീക്കുന്നു. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
പൗരത്വ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിനെതിരെ ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥിനിയെ അറസ്റ്റു ചെയ്തു നീക്കുന്നു. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

∙ രാമക്ഷേത്രം കൊണ്ടു മാത്രം വോട്ട് പിടിക്കാൻ സാധിക്കാത്തതുകൊണ്ടാണോ സിഎഎയിലേക്കെത്തിയത്?

ബിജെപി ഈ തിരഞ്ഞെടുപ്പിൽ പരാജയം ഭയക്കുന്നുണ്ടെന്നതിന്റെ സൂചനയാണിത്. ബിെജപിക്കു ജയിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ വീണ്ടും അധികാരത്തിൽ വന്നിട്ട് സിഎഎ നടപ്പാക്കിയാൽ മതിയായിരുന്നു. എന്നാൽ രാമക്ഷേത്രം കൊണ്ടു മാത്രം അധികാരത്തിൽ വരാൻ സാധിക്കില്ല. ഉത്തർപ്രദേശിൽ നിന്നടക്കം പുറത്തുവരുന്ന വാർത്തകൾ വലിയ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ്. രാമക്ഷേത്രത്തിന്റെ ഏറ്റവും വലിയ നേട്ടം ഉണ്ടാകേണ്ടത് ഉത്തർപ്രദേശിലാണ്. അവിടെ പോലും പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് അടുത്ത അജൻഡയുമായി രംഗത്തെത്തിയത്. പാർലമെന്റ് സമ്മേളനങ്ങളുെട സമയത്തൊക്കെ വിജ്ഞാപനം ഇറക്കാമായിരുന്നു. എന്നാൽ അന്നൊന്നും ചെയ്യാതെ ഇപ്പോൾ ധൃതിപ്പെട്ടു വിജ്ഞാപനം ഇറക്കി. രാമക്ഷേത്രം കൊണ്ടു മാത്രം ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യം പൂർണമായും വിജയം കണ്ടില്ല എന്നതിനാലാണിത്. 

CPI-CPM-MUSLIM-LEAGUE

∙ കേരളത്തിൽ ഒരു സീറ്റു കൂടി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി മൽസരിക്കുന്നില്ലെങ്കിൽ വയനാട് വേണമെന്നായിരുന്നു ആവശ്യം. അത്തരം ഒരു തീരുമാനത്തിലേക്ക് എത്തിപ്പെടാൻ കാരണം?

ലീഗിന് ഒരു സീറ്റിനു കൂടി അർഹതയുണ്ട് എന്ന കാര്യത്തിൽ കോൺഗ്രസിൽ പോലും വ്യത്യസ്ത അഭിപ്രായമില്ല. പല കാരണങ്ങൾ പറഞ്ഞ് മുൻകാലങ്ങളിൽ അതു മാറ്റിവയ്ക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ലീഗിന്റെ ശൈലി ബ്ലാക്മെയിൽ രാഷ്ട്രീയമല്ല. അതുകൊണ്ടുതന്നെ ചർച്ചയിലൂടെ അതിനു പരിഹാരമുണ്ടായി. രാജ്യസഭാ സീറ്റ് എന്ന സമവായം പാർട്ടി അംഗീകരിച്ചു. ലീഗ് ചോദിച്ചത് വയനാട് തന്നെയാണ്. രാഹുൽ മത്സരിക്കുന്നില്ല എന്നൊരു ചർച്ച വന്നപ്പോളാണ് ചോദിച്ചത്. പിന്നീട് രാഹുൽ മത്സരിക്കുമെന്ന് ഉറപ്പായി. അതുകൊണ്ട് വയനാട് ചോദിക്കുന്നതിൽ അർഥമില്ല.

∙ ലീഗിനെ എൽഡിഎഫിലേക്ക് കൊണ്ടുപോകാൻ വലിയ നീക്കം ഉണ്ടായോ?

ലീഗിനെപ്പോലെയുള്ള രാഷ്ട്രീയ പാർട്ടിയെ ഏതെങ്കിലും മുന്നണിയിൽ ലഭിക്കുക എന്നത് ആരെങ്കിലും ആഗ്രഹിച്ചാൽ തെറ്റ് പറയാൻ സാധിക്കില്ല. ഞങ്ങൾക്കുള്ള അംഗീകാരം കൂടിയാണത്. അതേസമയം, ലീഗ് മുന്നണി മാറാൻ തീരുമാനിച്ചിട്ടില്ല. അതിന് ആഗ്രഹിക്കുന്നുമില്ല. കാരണം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ഇടതുപക്ഷത്തിലേക്ക് പോകേണ്ട ഒരു സാഹചര്യവും ലീഗിനില്ല. യുഡിഎഫിൽ ഭിന്നതയുണ്ടാക്കുക എന്നതാണ് എൽഡിഎഫിന്റെ ആഗ്രഹം. യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതാണ് ലീഗിന്റെ താൽപര്യം. കാരണം കോൺഗ്രസ് കഴിഞ്ഞാൽ യുഡിഎഫിലെ ഏറ്റവും വലിയ കക്ഷി ലീഗാണ്. മുന്നണി നിലനിൽക്കുന്നതിനുവേണ്ടി ഒരുപാട് വിട്ടുവീഴ്ച ചെയ്ത പാരമ്പര്യമുള്ള പാർട്ടിയാണ് ലീഗ്. അതുകൊണ്ട് മുന്നണി മാറുന്ന സാഹചര്യം ലീഗിന്റെ ചിന്തയിൽ പോലും വന്നിട്ടില്ല. 

∙ കുഞ്ഞാലിക്കുട്ടിയും എളമരം കരീമും ഇരട്ടപെറ്റ മക്കളാണെന്നും രണ്ടുപേർക്കും സാമ്പത്തികമാണ് പ്രധാനമെന്നും ഇവർ തമ്മിൽ വലിയ ഇടപാടുകൾ ഉണ്ടെന്നും എം.ടി.രമേശ് ആരോപിച്ചിരുന്നു?

എളമരം കരീമിനെ തോൽപിച്ച പാർട്ടിയാണ് മുസ്‌ലിം ലീഗ്. അന്ന് ലീഗിന്റെ നേതൃത്വത്തിൽ കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇപ്പോൾ എളമരം കരീമിനെ തോൽപിക്കാൻ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് ലീഗാണ്. എം.ടി.രമേശും ബിജെപിയുമെല്ലാം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാൻ ഇങ്ങനെ പലതും പറയാറുണ്ട്. അല്ലാതെ അതിനു വലിയ രാഷ്ട്രീയ പ്രധാന്യമില്ല. 

ഷാഫി പറമ്പിൽ, രാഹുൽ ഗാന്ധി (File Photo: Manorama)
ഷാഫി പറമ്പിൽ, രാഹുൽ ഗാന്ധി (File Photo: Manorama)

∙ എൽഡിഎഫുമായി ധാരണയുണ്ടാക്കിയ ശേഷമാണ് മലബാറിലെ ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നും ബിജെപി ആരോപിക്കുന്നു. കെ.എസ്.ഹംസയുടെ സ്ഥാനാർഥിത്വമാണ് അവർ തെളിവായി കാണിക്കുന്നത്?

മലപ്പുറത്തും പൊന്നാനിയിലുമൊക്കെ എൽഡിഎഫിനു നേർച്ചക്കോഴികളെ വേണം. കഴി‍ഞ്ഞ തവണ പൊന്നാനിയിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടി. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോളാണ് പി.വി.അൻവർ സ്ഥാനാർഥിയായി വന്നത്. ഇത്തവണയും അതുപോലെ പല സ്വതന്ത്രൻമാരുടേയും പുറകേ പാർട്ടി പോയി നോക്കി. ആരും തയാറാകുന്നില്ല. കാരണം പൊന്നാനി പോലെയുള്ള മണ്ഡലത്തിൽ ഈ കൊടും ചൂടിൽ മത്സരിക്കാൻ ഒരു രാഷ്ട്രീയ നേതാവ് തയാറാകണമല്ലോ. അങ്ങനെ ഒരു നേർച്ചക്കോഴിയാകാൻ ആരും തയാറാകാത്ത ഘട്ടത്തിലാണ്, ലീഗ് പുറത്താക്കിയ ഒരാളുണ്ട്, എന്നാൽ അദ്ദേഹം ആകട്ടെ എന്ന നിലപാട് സിപിഎം സ്വീകരിച്ചത്. അത് സിപിഎമ്മിനകത്ത് ആരും തയാറാകാത്തതുകൊണ്ടാണ്. മലപ്പുറത്ത് നേരത്തേ മത്സരിച്ചവരൊക്കെ ഇപ്പോൾ എവിടെയാണുള്ളത്. അവരെക്കുറിച്ചൊന്നും പിന്നെ കേട്ടിട്ടുപോലുമില്ല. മുൻപ് മത്സരിച്ചവരൊക്കെ യുവാക്കളായിരുന്നു. അവരെയൊന്നും ഇപ്പോൾ രാഷ്ട്രീയ ഭൂപടത്തിൽ കാണുന്നില്ല. അങ്ങനെ അപ്രത്യക്ഷമാകാനും നേർച്ചക്കോഴികളാകാനും ആളുകളെ സിപിഎം ഇറക്കുകയാണ്. എതിർ സ്ഥാനാർഥിയെക്കൂടി ലീഗാണ് തീരുമാനിക്കുന്നതെങ്കിൽ ലീഗിനെ സമ്മതിക്കേണ്ടേ. 

∙ വടകരയിലെ സ്ഥാനാർഥി മാറ്റം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും?

ഷാഫി പറമ്പിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. ഷാഫിയുടെ വടകരയിലെ പ്രവേശനം തന്നെ അതിനു തെളിവായിരുന്നു. 

(ഫയൽ ചിത്രം)
ടി.പി. ചന്ദ്രശേഖരൻ

∙ കു‍ഞ്ഞനന്തന്റെ മരണം അന്വേഷിക്കണമെന്ന് കെ.എം.ഷാജി ആവശ്യപ്പെട്ടിരുന്നല്ലോ. ലീഗിന് അതിനോടുള്ള പ്രതികരണം എന്താണ്?

കണ്ണൂരിലെ രാഷ്ട്രീയം നന്നായി അറിയുന്നത് കെ.എം.ഷാജിക്കാണ്. കുഞ്ഞനന്തനെ കൊലപ്പെടുത്തിയതാണ് എന്നാണ് ഷാജി ആരോപിച്ചത്. ഷാജിക്കതിന്റെ വിശദാംശങ്ങൾ അറിയാൻ സാധ്യതയുണ്ട്. നമ്മുടെ ധാരണ അനുസരിച്ച് കുഞ്ഞനന്തൻ വിശ്വസ്തനായ കൊലയാളിയാണ്. പാർട്ടിക്കെതിരായി അദ്ദേഹം ഒന്നും പറഞ്ഞില്ല. അദ്ദേഹം തുറന്നു പറഞ്ഞിരുന്നെങ്കിൽ സിപിഎമ്മിന്റെ നേതൃത്വത്തിലിരിക്കുന്ന പലരും പ്രതിപ്പട്ടികയിൽ ഉണ്ടാകുമായിരുന്നു. പാർട്ടിയുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന വിശ്വസ്തനായ ആരാച്ചാരായിരുന്നു കുഞ്ഞനന്തൻ. അങ്ങനെ പല സ്ഥലത്തും പാർട്ടിക്ക് ആളുകളുണ്ട്. കുഞ്ഞനന്തൻ ഏതെങ്കിലും അവസരത്തിൽ പാർട്ടിെയ ഒറ്റുകൊടുക്കുമോ എന്ന് ഭയന്ന് കൊലപ്പെടുത്തിയതാണോ എന്ന കാര്യം ഷാജിക്കറിയാം. അദ്ദേഹമാണ് അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടത്.

∙ ടി.പി ഫാക്ടർ ഈ തിരഞ്ഞെടുപ്പിലും വടകരയിൽ പ്രതിഫലിക്കുമോ?

തീർച്ചയായും. കുറേ മുമ്പ് നടന്ന സംഭവമല്ലേ എന്നൊക്കെയാണ് സിപിഎം ചോദിക്കുന്നത്. വടകര മണ്ഡലത്തിൽ സിപിഎമ്മിനുണ്ടാകുന്ന ഏത് വിജയവും അവരുടെ കൊലപാതക രാഷ്ട്രീയത്തിനുള്ള അംഗീകാരമാകും. വടകരയിൽ സ്ഥിരമായി സിപിഎം തോൽക്കുന്നു, കെ.െക.രമ ജയിക്കുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് സിപിഎമ്മിനെ ഒരു പരിധി വരെ കൊലപാതക രാഷ്ട്രീയത്തിൽനിന്നു പിന്നോട്ട് വലിക്കുന്നത്. സിപിഎമ്മിനുണ്ടാകുന്ന ഏതു ജയവും അവരെ വീണ്ടും കൊലപാതക രാഷ്ട്രീയത്തിലേക്ക് വരാൻ പ്രേരിപ്പിക്കും എന്ന് വടകര മണ്ഡലത്തിലെ ജനങ്ങൾക്ക് അറിയാം. 

∙ ബിജെപിക്ക് കേരളത്തിൽ എന്തെങ്കിലും സാധ്യതയുണ്ടോ?

കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ബിജെപിയുെട സ്വപ്നം ഈ തിരഞ്ഞെടുപ്പോടുകൂടി അവസാനിക്കും. ഇനി അവർക്ക് അങ്ങനെ ഒരു സ്വപ്നം പോലും ഉണ്ടാകില്ല. 

കെ.കെ.ശൈലജ (ചിത്രം: മനോരമ)
കെ.കെ.ശൈലജ (ചിത്രം: മനോരമ)

∙ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളാണ് കേരളത്തിൽ പ്രചാരണത്തിന് എത്തുന്നത്.

മോദി ഇവിടെ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയാലും കേരളത്തിൽ വിലപ്പോകില്ല. കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ ബോധമുണ്ട്. അവർ അടിയുറച്ച മതേതര വിശ്വാസികളാണ്. ബിജെപി സ്ഥാനാർഥികളായ സുരേഷ് ഗോപി, അനിൽ ആന്റണി ഇവരൊക്കെ കാണിക്കുന്ന കോമാളിത്തരങ്ങൾ ജനം അംഗീകരിക്കില്ല. വോട്ടർമാരെ വിളിച്ചത് പ്രജകൾ എന്നാണ്. പഴയ നാട്ടുരാജ്യമാണെന്നും നാട്ടുരാജാവാണെന്നുമാണ് സുരേഷ് ഗോപി കരുതുന്നത്. േദവാലയങ്ങൾക്ക് കൈക്കൂലി കൊടുക്കുക, ജയിപ്പിച്ചാൽ ഞാൻ ഇത്ര തരാം എന്ന് പറയുക എന്നതെല്ലാമാണ് ചെയ്യുന്നത്. ഇതെല്ലാം വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ്. വടക്കേ ഇന്ത്യയിൽ ഇതൊക്കെ വിലപ്പോകുമായിരിക്കും. കേരളത്തിൽ നടക്കില്ല. 

∙ പി.ജയരാജനെ വടകരയിൽ തോൽപിച്ച പോലെ കെ.കെ.ശൈലജയെ ഒതുക്കാനാണ് സ്ഥാനാർഥിയാക്കിയതെന്ന് സംസാരമുണ്ട്.

അങ്ങനെ ഒരു സംസാരമുണ്ട്. പിണറായി വിജയന് ശൈലജയുടെ സ്ഥാനാർഥിത്വം ഏതു നിലയ്ക്കും ലാഭമാണ്. അഥവാ ജയിച്ചാൽ ഇവിടെനിന്ന് ഒഴിവായിക്കിട്ടും. പരാജയപ്പെടുമെന്നാണ് എല്ലാവരുടെയും വിശ്വാസം. പരാജയപ്പെട്ടാൽ ശൈലജയ്ക്കുണ്ടെന്ന് കൊട്ടിഘോഷിച്ച പിന്തുണ ഇല്ലാതാകും. ഇക്കാര്യം പാർട്ടിക്കകത്തെ കാര്യമാണ്. അക്കാര്യങ്ങളെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല. ഒറ്റക്കാര്യം അറിയാം, വടകരയിൽ ഷാഫി പറമ്പിൽ ജയിക്കും. 

∙ ഇത്തവണ യുഡിഎഫിന് എത്ര സീറ്റ് കിട്ടും?

ഞങ്ങളുടെ ലക്ഷ്യം ഒന്ന്, ബിജെപിയുടെ അക്കൗണ്ട് തുറക്കുക എന്ന സ്വപ്നം ഇല്ലാതാക്കുക. രണ്ട്, സിപിഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുക.

English Summary:

Amid CAA Turmoil, Youth League State Secretary P.K. Firoz Candidly Discusses Political Strategies and Election Dynamics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com