ADVERTISEMENT

നാഗ്പൂർ: കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം. നിര്‍ധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം, സ്ത്രീകൾക്ക് ഹോസ്റ്റൽ എന്നിവ ഉൾപ്പെടെ അഞ്ച് 'മഹിളാ ന്യായ്' ഗ്യാരന്റിയാണ് രാഹുൽ പ്രഖ്യാപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഭാരത് ജോഡോ ന്യായ് യാത്ര അവസാനദിവസങ്ങളിലേക്ക് കടക്കവെയാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.

Read also:കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് അഭിപ്രായ സർവേ, രാഹുലിന്റെ സാന്നിധ്യം അനുകൂല തരംഗം സൃഷ്ടിക്കും...

∙ ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ.
∙ കേന്ദ്ര സർക്കാർ‌ പുതുതായി നടത്തുന്ന നിയമനങ്ങളിൽ അമ്പത് ശതമാനം സംവരണം
∙ ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകൾ എന്നിവരുടെ മാസശമ്പളത്തിൽ കേന്ദ്രസർക്കാരിന്റെ വിഹിതം ഇരട്ടിയാക്കും
∙ സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കാനും അവ നടപ്പിലാക്കാനും ഓരോ പഞ്ചായത്തിലും ഒരോ അധികാർ മൈത്രിയെ നിയമിക്കും
∙ ഓരോ ജില്ലയിലും വനിതകൾക്ക് ചുരുങ്ങിയത് ഒരു ഹോസ്റ്റൽ, നിലവിലുള്ള വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ ഇരട്ടിയാക്കും

സെൻസസ് ഇല്ലാതെ വനിതാ സംവരണം കോൺഗ്രസ് നടപ്പിലാക്കുമെന്നും ചടങ്ങിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ‘നരേന്ദ്രമോദി വനിതാ സംവരണം ലോക്‌സഭയിൽ പാസാക്കി.  എന്നാൽ, 10 വർഷത്തിനു ശേഷം നടക്കുന്ന സെൻസസിനു ശേഷം നിങ്ങൾക്ക് സംവരണം നൽകാമെന്നാണ് മോദി സഭയിൽ പറ‍ഞ്ഞത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഒരു സർവേയും കൂടാതെ സ്ത്രീകൾക്ക് സംവരണം നൽകും. കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ വായ്പകൾ എഴുതിത്തള്ളും.നരേന്ദ്ര മോദി ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപ എഴുതിത്തള്ളിയിരുന്നു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഒരു വർഷത്തെ ബജറ്റ് 65,000 കോടി രൂപയാണ്. മോദി 24 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ പണമാണ് ശതകോടീശ്വരന്മാർക്ക് നൽകിയത്’ – രാഹുൽ ഗാന്ധി ആരോപിച്ചു. 

English Summary:

Mahila Nyay gurantees by Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com