കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ, ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി: എം.വി.ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ചില മണ്ഡലങ്ങളിൽ ബിജെപിയും എൽഡിഎഫും തമ്മിലാണ് മത്സരമെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.
ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ബിജെപി സർക്കാർ അഴിമതി വ്യാപിപ്പിക്കുന്നതിന് നേതൃത്വം നൽകുകയാണ്. ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയോഗോ മാർട്ടിന്റെ കമ്പനിയാണ് കൂടുതൽ പണം ബിജെപിക്ക് നൽകിയത്. 6060 കോടിരൂപയാണ് ബിജെപിക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ചത്. പണം നൽകിയ മുഴുവൻപേരുടെയും വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കോർപറേറ്റുകളുടെ പണം വാങ്ങില്ല എന്നു തീരുമാനിച്ച പാർട്ടിയാണ് സിപിഎമ്മും സിപിഐയും. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും വോട്ട് അനുകൂലമാക്കാനുമാണ് സിഎഎ നിയമത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സിഎഎ നിയമം നടപ്പിലാക്കാതിരിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. വി.ഡി.സതീശന്റെയും കെ.സുരേന്ദ്രന്റെയും ഒരേ സ്വരമാണ് കേരളം കേൾക്കുന്നത്. സിഎഎ വിഷയത്തിൽ അഖിലേന്ത്യാ തലത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. സിഎഎ നിയമവുമായി ബന്ധപ്പെട്ട് വമ്പിച്ച റാലികൾ വിവിധ മേഖകളിൽ സിപിഎം നടത്തും. യോജിക്കാനാവുന്ന എല്ലാവരെയും റാലിയിൽ പങ്കെടുപ്പിക്കും. കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള കൂറുമാറ്റം ശക്തമായി നടക്കുകയാണ്. മതനിരപേക്ഷ കക്ഷികളുടെ വിശ്വാസത്തെ കോൺഗ്രസിന് നിലനിർത്താൻ കഴിയുന്നില്ല. ഘടകക്ഷികൾക്കുപോലും ഇതേ അഭിപ്രായമുണ്ട്. റബ്ബറിന്റെ വില ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ല. കേന്ദ്രം ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.