‘മോദിയുടെ ഭരണം ചർച്ച ചെയ്യുന്നില്ല; വർഗീയത ആളിക്കത്തിച്ച് ധ്രുവീകരണത്തിന് പ്രതിപക്ഷശ്രമം’
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽനിന്ന് ഒളിച്ചോടുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നത്.
നരേന്ദ്ര മോദി സർക്കാർ 10 വർഷം കൊണ്ട് രാജ്യത്തും കേരളത്തിലും നടപ്പിലാക്കിയ വികസനപദ്ധതികളാണ് എൻഡിഎ ഉയർത്തുന്നത്. എന്നാൽ ദേശീയതലത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടൽ നടത്തുകയാണ്. മോദിയുടെ ഗ്യാരന്റി എന്നത് ഭാവിയിൽ ചെയ്യാനുള്ള കാര്യങ്ങൾ മാത്രമല്ല, കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്യങ്ങൾ കൂടിയാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യമായി ഇന്ത്യ മാറി.
Read Also: സിഎഎ: കേസ് പിൻവലിക്കൽ വേഗത്തിലാക്കാൻ നിർദേശിച്ച് സർക്കാർ, ലക്ഷ്യം പൊതുതിരഞ്ഞെടുപ്പ്
ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും കേരളത്തിനു ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണ്. കാസർകോട് - തിരുവനന്തപുരം 6 വരി പാത, കൊച്ചി മെട്രോയും കൊച്ചി കപ്പൽശാലയും വികസിപ്പിക്കൽ, മാഹി - തലശ്ശേരി, കൊല്ലം - ആലപ്പുഴ ബൈപാസുകൾ, തിരുവനന്തപുരം - കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതികൾ, അമൃത് പദ്ധതി, കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ ആധുനികവത്കരണം തുടങ്ങി അടിസ്ഥാന വികസനരംഗത്തു വലിയ മാറ്റമാണു കേന്ദ്രം സൃഷ്ടിച്ചത്. ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ മോദി കേരളീയർക്ക് എത്തിച്ചു.
1.5 കോടി പൗരന്മാർക്കു സൗജന്യ അരി, 50 ലക്ഷം യുവജനങ്ങൾക്കും വനിതകൾക്കും മുദ്രാ വായ്പ, 35 ലക്ഷം കർഷകർക്കു കിസാൻ സമ്മാൻ പദ്ധതി, 4 ലക്ഷം ഉജ്വല സൗജന്യ എൽപിജി കണക്‌ഷനുകൾ, 20 ലക്ഷം കുടുംബങ്ങൾക്കു ജൽ ജീവൻ (ടാപ് വാട്ടർ കണക്‌ഷൻ), 53 ലക്ഷം വനിതകൾക്കു ജൻധൻ അക്കൗണ്ട് എന്നിവ ലഭ്യമാക്കി. വികസനവും ജനക്ഷേമവും സ്ത്രീസമത്വവും മോദിക്കു വെറും വാക്കുകളിലല്ല മറിച്ചു പ്രവൃത്തിയിലാണെന്നു തെളിഞ്ഞു. കേന്ദ്രസർക്കാരിന്റെ ഭരണം ചർച്ചയാകാൻ ആഗ്രഹിക്കാത്ത പ്രതിപക്ഷം വർഗീയത ആളിക്കത്തിച്ച് ധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.