ADVERTISEMENT

ന്യൂഡൽഹി∙ അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന ചൈനീസ് അവകാശവാദത്തെ അസംബന്ധമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഇനിയും അതങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‌വാൾ പറഞ്ഞു. 

ഈ മാസം ഇത് രണ്ടാംതവണയാണ് അരുണാചൽ പ്രദേശിനെ കുറിച്ച് ചൈന അവകാശവാദം ഉയർത്തുന്നത്. ഇത്തവണ മോദിയുടെ അരുണാചൽ സന്ദർശനത്തിനു തൊട്ടുപിന്നാലെയാണു പ്രസ്താവനയുമായി ചൈന എത്തിയത്. 

‘‘ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് അസംബന്ധ അവകാശവാദങ്ങൾ ഉയർത്തിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഭാഗമായിരുന്നു, ആണ്, അതങ്ങനെ തുടരുകയും ചെയ്യും.’’ ജയ്‌സ്വാൾ പറഞ്ഞു. 

Read More: 'കൂടുതൽ സങ്കീർണമാകും’: മോദി അരുണാചൽ പ്രദേശ് സന്ദർശിച്ചതിൽ പ്രതിഷേധവുമായി ചൈന

ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ട് ചൈനയുടെ അവകാശ വാദങ്ങൾക്കു യാതൊരു സാധുതയും കൈവരാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന പരിപാടികളുടെയും അടിസ്ഥാന വികസന പദ്ധതികളുടെയും പ്രയോജനം അരുണാചലിന് തുടർന്നും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അരുണാചൽ പ്രദേശിനെ സൻഗ്‌നാൻ എന്നാണ് ചൈന നാമകരണം ചെയ്തിരിക്കുന്നത്. സൻഗ്‌നാന് പകരം ഇന്ത്യ അനധികൃതമായി ഉയർത്തിക്കൊണ്ടുവന്ന അരുണാചൽ പ്രദേശിനെ അംഗീകരിക്കാനാകില്ലെന്നും ബെയ്ജിങ് അതിനെ ശക്തമായി എതിർക്കുന്നുവെന്നും ചൈന പറഞ്ഞു. അരുണാചൽ പ്രദേശിൽ ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ സന്ദർശനം നടത്തുന്നതിനെ എന്നും ചൈന എതിർത്തിരുന്നു. 

Read More: ആ കരാർ ഇന്ത്യയുടെ ത്യാഗം; പാക്കിസ്ഥാനോട് ചർച്ചയില്ല; വഴിയടച്ച് പുടിൻ; വെല്ലുവിളിയാകുമോ ചൈന?

അരുണാചലിലെ ചൈനാ അതിർത്തിക്കു സമീപം നിർമിച്ച സെലാ തുരങ്ക പാത മാർച്ച് ഒൻപതിനാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 825 കോടി രൂപ ചെലവിട്ടു നിർമിച്ച, ഏതു കാലാവസ്ഥയിലും ഗതാഗതം സുഗമമാക്കുന്ന ഈ പാതയുടെ വരവിനെ ചൈന എതിർത്തിരുന്നു. നിലവിലുള്ള അതിർത്തി പ്രശ്നങ്ങൾ രൂക്ഷമാക്കാൻ മാത്രമേ ഇന്ത്യയുടെ നടപടി ഉപകരിക്കൂവെന്നാണ് ചൈന കുറ്റപ്പെടുത്തിയത്. 

English Summary:

India dismisses China's claim over Arunachal Pradesh by calling it absurd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com