ADVERTISEMENT

രാജ്യം അടക്കി ഭരിച്ചിട്ടും തമിഴ്നാട്, ആന്ധ്ര, കേരള, തെലങ്കാന എന്നീ നാലു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്കു ബാലികേറാമലയാണ്. ഇത്തവണ പ്രതിപക്ഷം 'ഇന്ത്യ മുന്നണി'യായി ഒന്നിച്ചു നിൽക്കുമ്പോൾ, ബിജെപി ടാർഗറ്റ് തികയ്ക്കാനായി ലക്ഷ്യമിടുന്നത് ദക്ഷിണേന്ത്യയെയാണ്. ഇവിടെനിന്നു നേടുന്ന സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് ഉത്തരേന്ത്യൻ ചോർച്ച തടയാമെന്നതാണ് മാസ്റ്റർ പ്ലാൻ. നരേന്ദ്ര മോദി തന്നെ തമിഴ്നാട്ടിൽ മത്സരിച്ചേക്കുമെന്ന പ്രചാരണമുയർത്തിയായിരുന്നു തിരഞ്ഞെടുപ്പ് ചർച്ചകളുടെ തുടക്കം ബിജെപി കുറിച്ചത്. രണ്ടര മാസത്തിനിടെ മോദി 5 തവണ തമിഴ്നാട്ടിലെത്തുകയും ചെയ്തു.

ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ചരിത്രം നോക്കിയാൽ, 127 സീറ്റുകളിൽ 29 എണ്ണത്തിൽ മാത്രമാണ് 2019ൽ ബിജെപി വിജയം നേടിയത്. ഇതിൽ 25 എണ്ണം കർണാടകയിലും 4 എണ്ണം തെലങ്കാനയിലുമായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലെ വൻമരങ്ങളായ ‘കലൈജ്ഞർ’ കരുണാനിധിയും 'പുരട്ചി തലൈവി' ജയലളിതയും ഇല്ലാത്ത തിരഞ്ഞെടുപ്പു പോരാട്ടങ്ങളായിട്ടും പ്രാദേശിക കക്ഷികളുമായി തിരിച്ചും മറിച്ചും കൂട്ടുകൂടിയിട്ടും ബിജെപിക്ക് തമിഴ്നാട്ടിലെ മുന്നേറ്റം സ്വപ്നമായി തുടരുന്നു. 

തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാം:

∙ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം: സംസ്ഥാനത്തെ പരമ്പരാഗതമായ രണ്ട് ദ്രാവിഡ പാർട്ടികളായ ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം), എഐഎഡിഎംകെ (ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) എന്നിവയുടെ ആധിപത്യം തന്നെയാണ് തുടരുന്നത്. ഈ പാർട്ടികൾക്ക് സാധാരണയായി 70-80% വോട്ട് വിഹിതം ഉണ്ട്.

∙ നേതൃത്വ മാറ്റങ്ങള്‍: ആരാധന പാത്രങ്ങളായ നേതാക്കളുടെ തലമുറ മാറ്റത്തിനുശേഷം രണ്ട് ദ്രാവിഡ പാർട്ടികളിലും അടുത്തിടെ നേതൃമാറ്റങ്ങളുണ്ടായി. നിലവിൽ ഡിഎംകെയെ നയിക്കുന്നത് എം.കെ.സ്റ്റാലിനാണ്. അതേസമയം ജയലളിതയുടെ മരണശേഷം ആഭ്യന്തര കലഹങ്ങളിലാണ് അണ്ണാഡിഎംകെ. നേതൃസ്ഥാനത്തുണ്ടായ വിടവ് ഇനിയും നികത്തിയിട്ടില്ല. ശശികലയും ദിനകരനും എടപ്പാടി കെ.പളനി സാമിയും ഒ.പനീർസെൽവവുമെല്ലാം പാർട്ടി കൈപ്പിടിയിലാക്കാൻ മത്സരിച്ചെങ്കിലും സ്ഥാനമുറപ്പിക്കാൻ ആർക്കുമായിട്ടില്ല. നിലവിൽ എടപ്പാടിയാണ് പാർട്ടി ജനറൽ സെക്രട്ടറി.

∙ ബിജെപിയുടെ ഉയർച്ച: തമിഴ്‌നാട്ടിൽ കാലുറപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശ്രമിക്കുന്നു. പക്ഷേ പാർട്ടിയുടെ ദേശീയ അജൻഡയും ഹിന്ദി പ്രേമവും പലപ്പോഴും തമിഴ്‌നാടിന്റെ ശക്തമായ പ്രാദേശിക സ്വത്വവും തമിഴ് ഭാഷയുമായുള്ള ഏറ്റുമുട്ടലുകൾക്കു കാരണമായിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലെയുമായി ഒത്തുപോകാനാവാതെ എഐഎഡിഎംകെ എൻഡിഎയിൽനിന്നു പുറത്തുപോയി. 

അടുത്ത നാളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തു നടത്തിയ നിരന്തര സന്ദർശനങ്ങളും റാലികളും ബിജെപിയുടെ സാന്നിധ്യം വർധിപ്പിക്കാൻ ഇടയാക്കിയെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. ചില ലോക്‌സഭാ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രി എൽ.മുരുകനെപ്പോലുള്ള പ്രമുഖ നേതാക്കൾ ക്യാംപ് ഓഫിസുകൾ തുറന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങി. വിരുദുനഗർ, രാമനാഥപുരം, ശിവഗംഗ, തെങ്കാശി എന്നിവയുൾപ്പെടെ ഒരു ഡസനോളം മണ്ഡലങ്ങൾ അനുകൂലമെന്ന് ബിജെപി കണ്ടെത്തിയിട്ടുണ്ട്. ചില അഭിപ്രായ സർവേകൾ തമിഴ്‌നാട്ടിൽ ബിജെപിയുടെ വോട്ട് ശതമാനത്തിൽ വർധനവു പ്രവചിച്ചിട്ടുണ്ട്. എന്നാൽ മറ്റു ചിലത് ബിജെപി വലിയ നേട്ടമുണ്ടാക്കിനിടയില്ലെന്നും പ്രവചിക്കുന്നു.

∙ ബിജെപിയുടെ സഖ്യ കക്ഷികൾ: അണ്ണാ ഡിഎംകെ എൻഡിഎ സഖ്യം ഉപേക്ഷിച്ചതോടെ സഖ്യ കക്ഷികളെ തേടി നെട്ടോട്ടത്തിലായിരുന്നു ബിജെപി. തമിഴ് നടൻ ആർ. ശരത് കുമാറിന്റെ അഖില ഭാരതീയ സമത്വ മക്കൾ പാർട്ടി (എഐഎസ്എംകെ) ബിജെപിയിൽ ലയിപ്പിച്ചു. അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) തലവൻ ടിടിവി ദിനകരൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചു (കഴിഞ്ഞതവണ എസ്ഡിപിഐ സഖ്യത്തിലായിരുന്നു ദിനകരൻ). 

അതേസമയം അണ്ണാ ഡിഎംകെ വിട്ടുവന്ന മുൻ മുഖ്യമന്ത്രി പനീർസെൽവം ബിജെപിയുമായി സഖ്യകക്ഷി ചർച്ച തുടരുകയാണ്. ജി.കെ.വാസന്റെ തമിഴ് മാനില കോണ്‍ഗ്രസ്, ശരത്കുമാറിന്റെ സമത്വ മക്കൾ കക്ഷി, പരിവേന്ദറിന്റെ ഇന്ത്യൻ ജനനായക കക്ഷി, തമിഴക മക്കൾ മുന്നേറ്റ കഴകം എന്നീ ചെറുപാര്‍ട്ടികളാണ് നിലവിൽ മുന്നണിയിലുള്ളത്. ദിനകരൻ എൻഡിഎയിലെത്തിയതോടെ വി.കെ.ശശികലയും താമസിയാതെ എത്തുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.

∙ ബദലുകളുടെ ആവിർഭാവം: ദ്രാവിഡ പാർട്ടികൾ അവകാശപ്പെടാത്ത 20-30% വോട്ട് പിടിക്കാൻ ലക്ഷ്യമിട്ട് കമൽഹാസൻ, വിജയ് പോലെയുള്ള അഭിനേതാക്കൾ പുതിയ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാൻ ശ്രമിക്കുന്നു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ, കോൺഗ്രസ്, മക്കൾ നീതി മയ്യം എന്നീ പാർട്ടികളുടെ സഖ്യം കമൽഹാസൻ പ്രഖ്യാപിച്ചു. അടുത്തവർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മക്കൾ നീതി മയ്യത്തിനു ലഭിക്കും. അതേസമയം തമിഴ്ക വെട്രി കഴകവുമായെത്തിയ ദളപതി വിജയ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണു ലക്ഷ്യമെന്നും സൂചന നൽകി.

ആശൈവച്ച അണ്ണാമല

ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ 'സിംഹം' എന്നു വിളിപ്പേര് നേടിയ അണ്ണാമലൈയാണ് ഇപ്പോൾ തമിഴ്നാട്ടിലെ ബിജെപിയെ നയിക്കുന്നത്. വാർത്തകളിൽ ഇടം നേടാനുള്ള അണ്ണാമലൈയുടെ മിടുക്ക് സീറ്റുകൾ നേടാനും സഹായകമാകുമോയെന്നാണ് ബിജെപി ചിന്തിക്കുന്നത്. ‌

40 സീറ്റുകളിലും സ്റ്റാലിൻ

കേന്ദ്രത്തിലെ അധികാരമാറ്റത്തിനായി, 40 സീറ്റുകളിലും താനാണ് മത്സരിക്കുന്നെന്നു കരുതി വോട്ട് ചെയ്യണമെന്നും പ്രവർത്തിക്കണമെന്നുമാണ് എം.കെ.സ്റ്റാലിന്റെ ആഹ്വാനം. പുതുച്ചേരിയിലെ ഏക സീറ്റ് അടക്കം ആകെയുള്ള 40 സീറ്റുകളിൽ 21 സീറ്റുകളിലായിരിക്കും ഡിഎംകെ മത്സരിക്കുന്നത്. മധുര, ഡിണ്ടിഗല്‍ സീറ്റുകളില്‍ സിപിഐഎം മത്സരിക്കും. സിപിഐ ഇത്തവണയും സിറ്റിങ് സീറ്റായ നാഗപട്ടണത്തിലും തിരുപ്പൂരും മത്സരിക്കും. സീറ്റ് ധാരണ പ്രകാരം കോണ്‍ഗ്രസ് ഒൻപതു സീറ്റിലാണ് മത്സരിക്കുക. 2019 ല്‍ പത്തുസീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒൻപതിടത്തു ജയിച്ചിരുന്നു. ചിദംബരം, വില്ലുപുരം സീറ്റുകളിലാണ് വിസികെ മല്‍സരിക്കുന്നത്. മുസ്‌ലിം ലീഗ്, വൈകോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ, കെഎംഡികെ എന്നീ പാർട്ടികൾ ഓരോ സീറ്റിൽ വീതവും മത്സരിക്കും

ചിരവൈരികള്‍ കൈകോർത്ത മുൻ സഖ്യനാടകങ്ങൾ 

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ നടത്തിയ തേരോട്ടത്തിൽ, ആകെയുള്ള 39 സീറ്റുകളിൽ 37 സീറ്റും നേടിയിരുന്നു. ഡിഎംകെ ഒരു സീറ്റു പോലും കിട്ടാതെ അമ്പേ പരാജയപ്പെട്ടു. ബിജെപിയും പിഎംകെയും ഓരോ സീറ്റുകള്‍ നേടി തൃപ്തിപ്പെട്ടു. 2019ൽ സ്ഥിതി മാറി. ജയലളിതയും കരുണാനിധിയുമില്ലാതെ തിര‍ഞ്ഞെടുപ്പിനെ നേരിട്ട പിൻഗാമികൾ സഖ്യം രൂപീകരിച്ച് പോരാടാൻ തീരുമാനിച്ചു. ഡിഎംകെ 24, കോൺഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്‍ലിം ലീഗ് 1, വിസികെ 1, അണ്ണാ ഡിഎംകെ 1 എന്നിങ്ങനെയായിരുന്നു സീറ്റുനില. മത്സരിച്ച 10 സീറ്റിൽ ഒൻപതിലും കോൺഗ്രസ് ജയിച്ചു. ബിജെപിക്കും പിഎംകെയ്ക്കും കയ്യിലുണ്ടായിരുന്ന ഓരോ സീറ്റുകൾ നഷ്ടമായി. ഇടതുപക്ഷത്തിന് ആകെയുള്ള 5 എംപിമാരിൽ നാലും തമിഴ്നാട്ടിൽനിന്നായിരുന്നു. ഏറെക്കാലത്തിനുശേഷം സ്വന്തം ചിഹ്നത്തിൽ ലീഗിനും എംപിയുണ്ടായി.

മെഗാ സഖ്യങ്ങൾ തമ്മിലുള്ള ഒരു മാസ് മസാല പോരാട്ടമായിരുന്നു കഴിഞ്ഞ തവണത്തേത്. സംസ്ഥാനത്തെ 39 സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 22 നിയമസഭാ സീറ്റുകളിലേക്കുമാണു വിശാല സഖ്യങ്ങൾ രൂപീകരിച്ച് ഡിഎംകെയും അണ്ണാ ഡിഎംകെയും ജനവിധി തേടിയത്. വെല്ലൂരിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതോടെ പോരാട്ടം 38 സീറ്റിലേക്കായി. കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഐ, സിപിഎം, വിടുതലൈ ചിരുതൈകള്‍ കക്ഷി, മുസ്‌ലിം ലീഗ്, അഖിലേന്ത്യ ജനനായക കക്ഷി തുടങ്ങിയ പാർട്ടികളാണ് ഡിഎംകെയ്ക്ക് ഒപ്പമുണ്ടായിരുന്നത്. വിജയകാന്തിന്റെ ഡിഎംഡികെ, രാമദാസിന്റെ പാട്ടാളി മക്കള്‍ കക്ഷി (പിഎംകെ), ഡോ. കൃഷ്ണസാമിയുടെ പുതിയ തമിഴകം, ജി.കെ.വാസന്റെ തമിഴ്മാനില കോണ്‍ഗ്രസ്, പിന്നെ അണ്ണാഡിഎംകെയും ബിജെപിയും ചേർന്ന വിശാല സംഖ്യവുമായിരുന്നു മത്സരത്തിനിറങ്ങിയത്.

English Summary:

Tamil Nadu is a challenge to the NDA target of 400 seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com