ADVERTISEMENT

തിരുവനന്തപുരം ∙ പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടലംഘനം നടത്തിയത്. നിരോധിത സംഘടനയായ പിഎഫ്ഐ നടത്തിയ അക്രമാസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ച സർക്കാർ, ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാത്തതു പക്ഷപാതിത്വമാണ്.

വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇതിനെതിരെ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. പ്രതിപക്ഷവും ഈ കാര്യത്തിൽ സർക്കാരിനൊപ്പമാണ്. അയ്യപ്പ വിശ്വാസികൾക്കുവേണ്ടി ശബ്ദിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തയാറാവുന്നില്ല. മുസ്‌ലിംകളുടെ പൗരത്വം ചോദ്യം ചെയ്യുന്നുവെന്നാണ് പിണറായി വിജയൻ പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തുന്നത്? ഇതും വ്യക്തമായ ചട്ടലംഘനമാണ്. മുസ്‌ലിംകളെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണെന്ന കള്ളപ്രചാരണമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തുന്നത്.

ഇതെല്ലാം വ്യാജ പ്രചാരണങ്ങളുടെ കണക്കിൽപ്പെടുന്നതാണ്. സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന ബോധ്യമാണ് ഇത്തരം വർഗീയ പ്രചരണത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. റഷ്യയിലെ ഐഎസ് ഭീകരാക്രമണത്തിൽ നൂറ്റിയൻപതോളം പേർ മരിച്ചിട്ടും മുഖ്യമന്ത്രി അപലപിച്ചില്ല. ഹമാസ് അനുകൂല റാലി നടത്തുന്നവർ, പതിനായിരക്കണക്കിന് ഇന്ത്യക്കാരുള്ള നാട്ടിൽ ഭീകരാക്രമണമുണ്ടായിട്ടും മിണ്ടുന്നില്ല. ഈരാറ്റുപേട്ടയിലെ ആക്രമികളെ ന്യായീകരിക്കുന്ന പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടയാളാണു പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്. കൈവിട്ട കളിയാണു സർക്കാർ കളിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

K Surendran said that the Kerala government's decision to withdraw the cases related to the CAA protests is a violation of the election code of conduct.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com