‘കുടുംബശ്രീയുമായി വർഷങ്ങളുടെ ബന്ധം; വോട്ട് ചോദിച്ചതിൽ തെറ്റില്ല, കോൺഗ്രസിന് പരാജയഭീതി’

Mail This Article
പത്തനംതിട്ട∙ കുടുംബശ്രീ യോഗം നടക്കുമ്പോൾ അവിടെ പോയി സ്ഥാനാർഥി എന്ന നിലയിൽ വോട്ട് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘കുടുംബശ്രീയുമായി എനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ആ പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ഞാനായിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. വിജ്ഞാന പത്തനംതിട്ട എന്ന തൊഴില്‍ദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് തുടങ്ങിയതാണ്. അത് കെ-ഡിസ്‌ക് വഴിയാണ് നടപ്പാക്കുന്നത്. കെ-ഡിസ്‌ക് ആ ജോലി തുടരും. സ്ഥാനാര്‍ഥിയായതിനാല്‍ ഞാൻ ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല. പരാജയഭീതി കാരണമാണ് കോൺഗ്രസ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കലക്ടർക്ക് കൃത്യമായ മറുപടി നൽകും’’ – തോമസ് ഐസക് പറഞ്ഞു.
പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കലക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ടായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌കിന്റെ നിരവധി ജീവനക്കാരെയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളെയും പ്രചാരണത്തിന് ഐസക് ഉപയോഗിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണനാണ് വിശദീകരണം തേടിയത്. കലക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം നടന്നിട്ടുണ്ടെന്നുള്ളത് ബോധ്യമായെന്നാണ് യുഡിഎഫ് ആരോപണം.