ADVERTISEMENT

കൊച്ചി∙ സിപിഎം നേതാക്കള്‍ ബിജെപി നേതാക്കളുമായി ബിസിനസ് പങ്കാളിത്തവും രഹസ്യ ചര്‍ച്ചകളും നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപി ഭയത്തില്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതൊക്കെ ചെയ്യിക്കുന്നത്. ഇത്രയും വലിയൊരു ഗതികേടിലാണ് സിപിഎം എത്തിനില്‍ക്കുന്നത്. കര്‍ണാടകയില്‍ എന്‍ഡിഎ ഘടകകക്ഷിയായ ജനാതാദള്‍ (എസ്) ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് മന്ത്രി കൃഷ്ണന്‍ കുട്ടിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പുറത്താക്കാത്തത്. കൃഷ്ണകുട്ടിയും മാത്യൂ ടി.തോമസും കര്‍ണാടകത്തില്‍ പോയാല്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചരണം നടത്തേണ്ടി വരും. സിപിഎം നേതാക്കളെല്ലാം ബിജെപിക്ക് സ്‌പെയ്സ് ഉണ്ടാക്കിക്കൊടുക്കാനുള്ള തിരക്കിലാണ്. ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പാര്‍ട്ടി വക്താവുമായ എ.കെ.ബാലന്‍ പറയുന്നത്. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ആര് ജയിക്കുമെന്നാണ് ബാലന്‍ പറയുന്നതെന്ന ചോദിച്ച സതീശൻ പത്തോ പതിനെട്ടോ സീറ്റില്‍ മാത്രം മത്സരിക്കുന്ന സിപിഎം അല്ലല്ലോ ജയിക്കുന്നതെന്നും പരിഹസിച്ചു.

‘ബിജെപി നിരവധി സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്നും മിടുക്കരായ സ്ഥാനാർഥികളുണ്ടെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞത്. ഇപ്പോള്‍ രാജ്യത്ത് തന്നെ കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കാന്‍ പോകുകയാണെന്നാണ് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞിരിക്കുന്നത്. ബിജെപിയെ ഭയന്നാണ് കേരളത്തിലെ സിപിഎം നില്‍ക്കുന്നത്. അന്വേഷണം ഉണ്ടാക്കിയ അനിശ്ചിതത്വത്തെ തുടര്‍ന്നുള്ള ഭയം കൊണ്ടാണ് പിണറായി വിജയന്‍ അനുയായികളെക്കൊണ്ട് ബിജെപിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിപ്പിക്കുന്നത്. സിപിഎം മത്സരിക്കുന്നത് പാര്‍ട്ടിയുടെ അംഗീകാരവും ചിഹ്നവും സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നാണ് എ.കെ.ബാലന്‍ പറയുന്നത്. അംഗത്വമില്ലെങ്കില്‍ ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയുമൊക്കെ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറയുന്നത്. കേരളത്തില്‍ മാത്രം അവശേഷിക്കുന്ന സിപിഎം വംശനാശം നേരിടുകയാണ്. ഇവര്‍ മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനല്ല. അംഗീകാരവും കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍ സിപിഎം മത്സരിക്കുമ്പോള്‍, വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ താഴെയിറക്കി അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമെന്ന് അണികളെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് സിപിഎം നേതാക്കള്‍ അധഃപതിച്ചു’ – വി.ഡി.സതീശൻ പറഞ്ഞു.

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും എതിരെ സുപ്രീം കോടതിയെ സമീപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും സതീശൻ പറഞ്ഞു. ഇത്രയും കാലം ഇവര്‍ എവിടെയായിരുന്നു? നേരത്തെ കേന്ദ്രം 57600 കോടി തരാനുണ്ടെന്നാണ് പറഞ്ഞതെങ്കിലും കേസ് നല്‍കിയപ്പോള്‍ കടം എടുക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. 13700 കോടി രൂപ കോടതിയില്‍ പോയില്ലെങ്കിലും കിട്ടും. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കേസും തിരഞ്ഞെടുപ്പ് സ്റ്റണ്ടും ഗിമ്മിക്കും മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രവുമായി സമരത്തിലാണെന്ന് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

പൗരത്വ നിയമ പ്രക്ഷോഭത്തിനെതിരായ കേസുകള്‍ അഞ്ച് കൊല്ലമായിട്ടും പിന്‍വലിക്കാതിരുന്നതും ബിജെപിയെ സന്തോഷിപ്പിക്കുന്നതിനാണെന്നു സതീശൻ കുറ്റപ്പെടുത്തി. അതേ പിണറായി വിജയനാണ് ഇപ്പോള്‍ പൗരത്വ നിയമത്തെ കുറിച്ച് സംസാരിക്കുന്നത്. എല്ലാ കാലത്തും കോണ്‍ഗ്രസാണ് പൗരത്വ നിയമത്തെ എതിര്‍ത്തത്. പിണറായി വിജയന്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും പ്രതിപക്ഷം ഉത്തരം നല്‍കിയിട്ടുണ്ട്. എന്നിട്ടും മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ ഉത്തരം നല്‍കുന്നില്ല. അപകടരമായ നിലയിലേക്കാണ് സിപിഎം- ബിജെപി ബാന്ധവം പോകുന്നത്. അവര്‍ ഒന്നിച്ചു നിന്നാലും ഒരു സീറ്റില്‍ പോലും അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ അനുവദിക്കില്ല. സിപിഎം മുന്‍ എംഎൽഎ യെച്ചൂരിയെയും കാരാട്ടിനെയും കാണാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനെ സന്ദര്‍ശിച്ചിട്ടും നടപടിയെടുക്കാന്‍ ധൈര്യമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. ബിജെപിയെ ഭയമുള്ള ഭീരുക്കളാണ് കേരളം ഭരിക്കുന്നതെന്നും സതീശൻ ആരോപിച്ചു. 

English Summary:

VD Satheesan against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com