ADVERTISEMENT

തിരുവനന്തപുരം∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പി.എം.മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് പ്രഫസറായ ഡോ.വി.പി.ജഗദിരാജാണ് പുതിയ വിസി. കോടതിയിൽ കേസുള്ളതിനാല്‍ അന്തിമ തീരുമാനം കോടതി വിധി അനുസരിച്ചായിരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.

ഓപ്പൺ സർവകലാശാല വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയശേഷമാണ് രാജി സ്വീകരിച്ചത്. ഗവർണർ നടത്തിയ ഹിയറിങ്ങിൽ ഓപ്പൺ സർവകലാശാല വിസി പങ്കെടുത്തിരുന്നില്ല. കോടതി നിർദേശപ്രകാരമാണ് ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് നടത്തിയത്. വിസി നിയമനത്തിന്റെ സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും, വിസിയെ നിയമിക്കാൻ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും, വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയത്.

നാലു വിസിമാരും അയോഗ്യരാണെന്നായിരുന്നു ഹിയറിങ്ങിനു ശേഷമുള്ള ഗവർണറുടെ നിലപാട്. ചട്ടങ്ങൾ പാലിക്കാതെ നിയമിച്ച വിസിമാർ അയോഗ്യരാണെന്ന് യുജിസിയും നിലപാടെടുത്തു. ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായിരുന്നു. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. ഓപ്പൺ സർവകലാശാല വിസി ഹാജരായില്ല.

വിസിമാർക്കോ അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. കേരള, കെടിയു, കുസാറ്റ്, എംജി, കണ്ണൂർ, മലയാളം, കാർഷിക, ഫിഷറീസ്, നിയമ സര്‍വകലാശാലകളിൽ നിലവിൽ വിസിമാരില്ല. നിയമ സർവകലാശാലയുടെ ചാൻസലർ ചീഫ് ജസ്റ്റിസാണ്. ആരോഗ്യസർവകലാശാലയിലും വെറ്ററിനറി സർവകലാശാലയിലും വിസിമാരുണ്ട്.

ഹിയറിങിനുശേഷം രണ്ട് വൈസ് ചാൻസർമാരെകൂടി പുറത്താക്കാൻ ഗവർണർ തീരുമാനിച്ചിരുന്നു. കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെയാണ് പുറത്താക്കിയത്. യുജിസി മാനദണ്ഡലങ്ങൾക്ക് വിരുദ്ധമായി ഇവരെ നിയമിച്ചതിനാലാണ് നടപടി. ഡോ.എം.കെ.ജയരാജാണ് കാലിക്കട്ട് വിസി. ഡോ.എം.വി.നാരായണനാണ് സംസ്കൃത വിസി.

എം.കെ.ജയരാജനെ പുറത്താക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. എം.വി.നാരായണൻ ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി.

English Summary:

Governor accepted resignation of Open University VC PM Mubarak Pasha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com