ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ തിരിച്ചു വിളിക്കുന്ന കാര്യം പരിഗണനയിൽ അമിത് ഷാ
Mail This Article
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ പ്രത്യേക സായുധ സേനാ നിയമം പിൻവലിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്ന് ആഭ്യന്ത്രമന്ത്രി അമിത് ഷാ . ജെ.കെ.മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല പൊലീസിന് നൽകുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്.
‘‘ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന പരിപാലന ചുമതല പൊലീസിന് നൽകുന്ന കാര്യം ആലോചനയിലാണ്. ഇന്ന് ജമ്മുകശ്മീർ പൊലീസ് നിരവധി സൈനിക പ്രവർത്തനങ്ങൾ നയിക്കുന്നുണ്ട്.’’ അമിത് ഷാ പറഞ്ഞു.
സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ നിയമം റദ്ദാക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രശ്നബാധിത പ്രദേശങ്ങളിൽ സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ . ക്രമസമാധാന പാലനത്തിനായി വേണ്ടി വന്നാൽ പരിശോധനകൾ നടത്താനും, അറസ്റ്റുചെയ്യാനും, വെടിയുതിർക്കാനുമടക്കമുള്ള അവകാശങ്ങൾ സൈന്യത്തിന് നൽകുന്ന നിയമമാണ് ഇത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എഴുപത് ശതമാനത്തോളം പ്രദേശങ്ങളിൽ നിയമം റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബറിന് മുൻപായി ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ജമ്മു കശ്മീരിൽ ജനാധിപത്യം പുലർത്തുമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ്. അത് തീർച്ചയായും പാലിക്കപ്പെടും. അത് മൂന്നുകുടുംബങ്ങളുടെ ഉള്ളിൽ മാത്രമായി ഒതുങ്ങുന്നതായിരിക്കില്ല. അത് ജനങ്ങളുടെ ജനാധിപത്യമായിരിക്കും.’’ അദ്ദേഹം പറഞ്ഞു.