‘നീതിക്കുവേണ്ടി പ്രാർഥിച്ചിരുന്നു, നടപ്പാക്കപ്പെട്ടു’: മുക്താർ അൻസാരിയുടെ മരണത്തിൽ അൽക റായ്
Mail This Article
ന്യൂഡൽഹി∙മുക്താർ അൻസാരിയുടെ മരണത്തിൽ നീതി നടപ്പായെന്ന പ്രതികരണവുമായി ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അൽക റായ്. ‘‘എന്താണ് ഞാൻ പറയേണ്ടത്. ഇത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഞാൻ എന്നും നീതിക്കുവേണ്ടി ദൈവത്തോട് പ്രാർഥിച്ചിരുന്നു. ഇന്നത് നടപ്പാക്കപ്പെട്ടു.’’–അൽക പറഞ്ഞു.
ഭർത്താവിന്റെ മരണശേഷം ഇതുവരെ ഹോളി ആഘോഷിച്ചിട്ടില്ലെന്ന് പറഞ്ഞ അവർ ഇന്നാണ് ഞങ്ങൾക്ക് ഹോളിയെന്നും കൂട്ടിച്ചേർത്തു. ഭൂമിയിൽ നിന്ന് കുറ്റവാളിയെ നീക്കം ചെയ്ത ദിവസമായതിനാൽ അനാഥരാക്കപ്പെട്ട കുട്ടികൾ സന്തോഷിക്കുന്ന ദിനമാണിതെന്നും അവർ പറഞ്ഞു.
അൻസാരിക്ക് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് മകൻ ഉമർ അൻസാരി രംഗത്തെത്തി. ‘‘മുഴുവൻ രാജ്യത്തിനും കാര്യമറിയാം. രണ്ടുദിവസം മുൻപ് ഞാൻ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. എന്നാൽ കാണാൻ അനുവദിച്ചില്ല. മാർച്ച് 19ന് അദ്ദേഹത്തിന് ഭക്ഷണത്തിൽ വിഷം കലർത്തി നല്കിയിട്ടുണ്ട്. ഞങ്ങൾ നിയമപരമായി നീങ്ങും. ഞങ്ങൾക്ക് നീതിനിർവഹണ സംവിധാനത്തിൽ പൂർണ വിശ്വാസമുണ്ട്.’’– ഉമർ പറഞ്ഞു.
അൻസാരിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. അൻസാരിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യക്തത വരേണ്ടതുണ്ടെന്നും അവർ പറഞ്ഞു. 2023 ഏപ്രിലിലാണ് ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അൻസാരിയെ 10 വർഷത്തെ ജയിൽശിക്ഷയ്ക്ക് വിധിച്ചത്.