സിദ്ധാർഥന്റെ വീട്ടിലെത്തി വെറ്ററിനറി സർവകലാശാല വിസി; ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ്
Mail This Article
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ.കെ.എസ്.അനില്‍ സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാർഥന്‍റെ നെടുമാങ്ങാട്ടുള്ള വീട്ടിലാണ് വിസി എത്തിയത്. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിദ്ധാർഥന്‍റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും കെ.എസ്.അനില്‍ പറഞ്ഞു. അന്വേഷണ കമ്മിഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല. കമ്മിഷന്‍റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകും. റാഗിങ് പോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കാര്യങ്ങൾ കമ്മിഷന്‍റെ പരിധിയിലാണ് വരുന്നത്. വൈസ് ചാൻസലർ ഓഫീസിലെ എല്ലാവരും പുതിയതാണെന്നും കെ.എസ്.അനില്‍ പറഞ്ഞു.
സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് വൈസ് ചാന്‍സലറോട് കാര്യങ്ങള്‍ വിശദീകരിച്ചു. പുതിയ വിസിയോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മിഷനില്‍ വിശ്വാസമുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. പുതിയ വിസിയിൽ പ്രതീക്ഷയുണ്ട്. ആശങ്കയെല്ലാം അറിയിച്ചിട്ടുണ്ട്. നീതിപൂർവമായ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ 27നാണ് ഡോ.കെ.എസ്.അനിലിനെ പൂക്കോട് വെറ്ററിനറി സർവകലാശാല വിസിയായി നിയമിച്ചത്. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി.സി.ശശീന്ദ്രൻ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർഥന്‍റെ മരണത്തിൽ 33 വിദ്യാർഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വിസി ഡോ.എം.ആർ.ശശീന്ദ്രനാഥിനെ നേരത്തെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു.