ADVERTISEMENT

നാഗ്പുർ∙ 370 സീറ്റുകളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്ക് എത്താൻ ദക്ഷിണേന്ത്യ സഹായിക്കുമെന്നു കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ നിതിൻ ഗഡ്കരി. നിലവിൽ 288 ആണ് ബിജെപിയുടെ സീറ്റ് നില. അതു 370ൽ എത്തിക്കാൻ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയുടെ പിന്തുണയുണ്ടാകുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ഗഡ്കരി അറിയിച്ചത്. 

ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം 400 സീറ്റെന്ന കടമ്പ കടക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയം ഇല്ലെന്നും അദ്ദേഹം നാഗ്പുരിലെ വസതിയിൽ വച്ചു നടന്ന സംഭാഷണത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി നടത്തിവരുന്ന ശക്തമായ പ്രവർത്തനങ്ങൾ മൂലം നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇ.ഡി, സിബിഐ തുടങ്ങിയ ദേശീയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ നേരിടാൻ ഇറക്കിയിരിക്കുകയാണെന്ന ആരോപണത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. എതിർപ്പുകളെ ജനങ്ങളിലുള്ള വിശ്വാസം മൂലം മറികടക്കാൻ ബിജെപിയുടെ ശത്രുക്കൾ ശ്രമിക്കണമെന്നാണ് ഈ ആരോപണങ്ങൾ തള്ളി അദ്ദേഹം മറുപടി പറഞ്ഞത്. ‘‘പ്രതിപക്ഷത്തെ ദുർബലമാക്കുകയും ശക്തമാക്കുകയുമാണോ ഞങ്ങളുടെ ഉത്തരവാദിത്തം? വെറും രണ്ട് എംപിമാർ മാത്രമുണ്ടായിരുന്നപ്പോൾ ഞങ്ങൾ ദുർബലരായിരുന്നു. സഹതാപത്തിൽനിന്ന് ഞങ്ങൾക്ക് ഒരു ഗുണവും കിട്ടിയിട്ടില്ല. വർഷങ്ങൾ കൊണ്ടു കഠിനാധ്വാനം ചെയ്താണ് ബിജെപി ശക്തരായത്. അതുപോലെ ജനങ്ങളുടെ വിശ്വാസം നേടാൻ പ്രതിപക്ഷം ശ്രമിക്കണം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

370 സീറ്റ് എങ്ങനെ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ‘‘ഇത്തവണ ദക്ഷിണേന്ത്യയിൽനിന്ന് ഞങ്ങൾ വിജയം രുചിക്കും. ദക്ഷിണേന്ത്യയിലും വടക്കുകിഴക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷമായി നടന്നുവരുന്ന പ്രവർത്തനങ്ങളടെ ഫലം ഞങ്ങൾക്ക് കിട്ടിത്തുടങ്ങി. തമിഴ്നാട്, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്തു. ഇത്തവണ തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും ഞങ്ങൾ മികവു കാട്ടും. വടക്കേ ഇന്ത്യയിലും മികച്ച രീതിയിൽ ഞങ്ങൾ പ്രവർത്തിക്കുന്നു. അതുകൊണ്ട് ബിജെപിക്ക് മാത്രം 370 കിട്ടുമെന്നും എൻഡിഎ സഖ്യത്തിന് 400 കിട്ടുമെന്നും വിശ്വസിക്കുന്നു. രാജ്യത്തെ ജനങ്ങൾ വികസനം കണ്ടു. അവർക്ക് മോദിയുടെ നേതൃത്വത്തിൽ വിശ്വാസം വന്നു. അതു തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’’ – അദ്ദേഹം കൂട്ടിച്ചേർത്തു. 

2019ലെ തിരഞ്ഞെടുപ്പിൽ രണ്ടു ലക്ഷത്തിൽ അധികം ഭൂരിപക്ഷവുമായാണ് ഗഡ്കരി നാഗ്പുരിൽനിന്ന് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം അഞ്ചു ലക്ഷമാക്കാനാണ് അദ്ദേഹത്തിന്റെ പരിശ്രമം. ന്യൂനപക്ഷ, ദലിത് വോട്ടുകൾ ലഭിക്കുമെന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഗ്പുർ മുൻ മേയർ വികാസ് താക്രെയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി.

English Summary:

Nitin Gadkari says South India will help Modi's dream of 370 seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com