വമ്പൻ വികസനത്തിന്റെ ‘ട്രെയിലർ’ മാത്രമാണു കഴിഞ്ഞ 10 വർഷത്തിൽ കണ്ടത്: നരേന്ദ്ര മോദി
Mail This Article
പട്ന ∙ രാജ്യത്തു വരാനിരിക്കുന്ന വമ്പൻ വികസനത്തിന്റെ ‘ട്രെയിലർ’ മാത്രമാണു കഴിഞ്ഞ 10 വർഷത്തിൽ കണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത സർക്കാരിൽ ഏറെ ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും മോദി പറഞ്ഞു. ബിഹാറിലെ ജമുയിയിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി.
കോൺഗ്രസിന്റെയും ആർജെഡിയുടെയും ഭരണം രാജ്യത്തിനു ദുഷ്പേരു മാത്രമാണുണ്ടാക്കിയത്. റയിൽവേ നിയമനങ്ങൾക്കായി പാവപ്പെട്ടവരുടെ ഭൂമി പിടിച്ചുവാങ്ങിയ റയിൽവേ മന്ത്രിയെയും രാജ്യം കണ്ടെന്നു ലാലു യാദവിനെ സൂചിപ്പിച്ചു മോദി കുറ്റപ്പെടുത്തി.
പരസ്പരം അഴിമതിയാരോപണം നടത്തിയിരുന്ന കക്ഷികൾ ഇപ്പോൾ ബിജെപിക്കെതിരെ സംഘടിച്ചിരിക്കുന്നു. അഴിമതിക്കാർക്കെതിരെ കർശന നടപടിയെന്ന ജനാഭിലാഷമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ‘ഭ്രഷ്ടാചാർ ഹഠാവോ’ എന്ന ബിജെപി മുദ്രാവാക്യത്തിനെതിരെ ‘ഭ്രഷ്ടാചാരി ബചാവോ’ എന്നതാണു പ്രതിപക്ഷത്തിന്റെ മുദ്രാവാക്യമെന്നു മോദി പരിഹസിച്ചു.
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണു കോൺഗ്രസും ആർജെഡിയുമെന്നു നരേന്ദ്ര മോദി കുറ്റപ്പെടുത്തി. 400 സീറ്റു കടക്കുകയെന്ന എൻഡിഎ ലക്ഷ്യത്തിനായി 40 സീറ്റ് സംഭാവന ചെയ്യാൻ ബിഹാർ ജനത തീരുമാനിച്ചു കഴിഞ്ഞെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ തുടങ്ങിയവർ പ്രസംഗിച്ചു.