രണ്ടു കേരള കോൺഗ്രസുകാർ കളത്തിൽ; ഒപ്പം തുഷാറും: പോരാട്ടച്ചൂടിൽ കോട്ടയം
Mail This Article
കോട്ടയം, അക്ഷര നഗരിയെന്ന് പുകൾപെറ്റ മധ്യതിരുവിതാംകൂറിന്റെ നട്ടെല്ല്. കാർഷിക മേഖലയാണ് കോട്ടയത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത്. കേരള കോൺഗ്രസിന്റെ വിവിധ വിഭാഗങ്ങൾക്ക് വളക്കൂറുള്ള മണ്ണ്. ഇത്തവണയും രണ്ടു പ്രമുഖ കേരള കോൺഗ്രസുകളാണ് ഇടതു വലതു മുന്നണികൾക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. ഒപ്പം ശക്തമായ പോരാട്ടത്തിന് എൻഡിഎയുമുണ്ട്. കേരള കോൺഗ്രസുകളുടെ കലങ്ങി മറിയലുകളും മുന്നണി മാറ്റവുമൊക്കെ സംഭവിച്ച ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്.
സിറ്റിങ് എംപിയായ തോമസ് ചാഴികാടന്റെ കേരള കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്നു. ഇത്തവണ മധ്യതിരുവിതാംകൂർ മേഖലയിൽ ഇടതുപക്ഷത്തിന്റെ നട്ടെല്ലാണ് കേരള കോൺഗ്രസ്. പാർട്ടി ചിഹ്നമാണ് ഇത്തവണ കോട്ടയത്തെ പ്രധാന പ്രചരണ വിഷയങ്ങളിലൊന്ന്. കേരള കോൺഗ്രസ്(എ)ന്റെ ചിഹ്നമായ രണ്ടിലയിൽ തന്നെ ചാഴികാടൻ മത്സരിക്കുന്നു.
എന്നാൽ യുഡിഎഫിനു വേണ്ടി മത്സരിക്കുന്ന കെ.ഫ്രാൻസിസ് ജോർജ് പറയുന്നത് ചിഹ്ന പ്രശ്നം തങ്ങളെ ബാധിക്കുന്നില്ല എന്നാണ്. യുഡിഎഫിന്റെ പ്രധാന അജണ്ട രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടണം എന്നുമുള്ളതാണെന്ന് മുമ്പ് രണ്ടു വട്ടം എംപിയായിട്ടുള്ള ഫ്രാൻസിസ് ജോർജ് പറയുന്നു. ഒരേസമയം സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് ഫ്രാൻസിസ് ജോർജിന്റെ പ്രചരണം.
പ്രധാന പോരാട്ടം കേരള കോൺഗ്രസുകളുടെ രണ്ടു മുതിർന്ന നേതാക്കൾ തമ്മിലാണെങ്കിലും എൻഡിഎ ഇത്തവണ ശക്തമായ പോരാട്ടം ഉറപ്പു വരുത്താൻ രംഗത്തിറക്കിയിരിക്കുന്നത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെയാണ്. മറ്റു മണ്ഡലങ്ങളിൽ നമ്മൾ കണ്ടതുപോലെ എന്തിന് വോട്ടു ചെയ്യണം എന്നു ചോദിക്കുന്നവരുടെ എണ്ണം കോട്ടയം മണ്ഡലത്തിലും കുറവല്ല.