ADVERTISEMENT

മുന്നിലുള്ളത് വെറും ഒരാഴ്ച... സ്വരൂപിക്കേണ്ടത് 29 കോടിയോളം രൂപ. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരുൾപ്പെടെയുള്ള സുമനസുകളും. പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മകനെ ജീവനോടെ കാണണമെന്ന പ്രാർഥനയുമായി എഴുപത്തിനാലുകാരിയായ ഫാത്തിമയെന്ന മാതാവും കാത്തിരിക്കുന്നു. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്. 

ഏപ്രിൽ 16ന് അബ്ദുൽ റഹീമിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. അതിനുമുമ്പ് ബ്ലഡ് മണിയായ 34 കോടി രൂപ നൽകിയാലേ മോചനം സാധ്യമാകൂ. വിവിധ സംഘടനകളുടെയും പ്രവാസി സമൂഹത്തിന്റെയും നേതൃത്വത്തിൽ ജനകീയ സമിതിക്ക് ഇതുവരെ 4.70 കോടി രൂപ മാത്രമേ സ്വരൂപിക്കാനായിട്ടുള്ളൂവെന്നു രക്ഷാധികാരി അഷ്റഫ് വേങ്ങാട്ടിൽ പറഞ്ഞു. അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള തുക സമാഹരിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര ആരംഭിച്ചിട്ടുണ്ട്. ഇതിൽനിന്നു ലഭിക്കുന്ന തുക ജനകീയ സമിതിക്കു കൈമാറും. 

abdu-raheem-account-nums

ശിക്ഷ നടപ്പാക്കുന്ന തീയതി നീട്ടിക്കിട്ടാനായി ഇന്ത്യൻ എംബസി മുഖേന സൗദി അറേബ്യയോട് അപേക്ഷിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തുകയുടെ വിവരങ്ങളടക്കം മരിച്ച കുട്ടിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തി കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്ന് അഭ്യർഥിക്കാനാണു ശ്രമിക്കുന്നത്. ഏപ്രിൽ 30 വരെയെങ്കിലും തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെടും. ഇതിനുപുറമേ സാമ്പത്തിക സഹായമാവശ്യപ്പെട്ടു നോർക്കയോടും ലോക കേരളസഭയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.

2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു. 

പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്.

ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്.

പതിനെട്ടു വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നു ബന്ധു മുഹമ്മദ് നസീർ പറഞ്ഞു. ഏപ്രിൽ 16നകം ബ്ലഡ് മണിയായി നൽകേണ്ട തുക പൂർണമായി സമാഹരിക്കനാകണേയെന്നാണു പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും രക്ഷാധികാരികളായ എംപി അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അബ്ദുൽ റഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള തുക സമാഹരിക്കുന്നത്. ഇതിനായി ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

English Summary:

Need Rs 30 crore as blood money to save Abdul Raheem from capital punishment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com