സിപിഎമ്മുകാർ ക്രിമിനലുകളും തീവ്രവാദികളും: പ്രകാശ് ജാവഡേക്കർ
Mail This Article
കണ്ണൂർ∙ സിപിഎമ്മുകാർ തീവ്രവാദികളും ക്രിമിനലുകളുമാണെന്നു മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. കണ്ണൂർ ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ബിജെപിയിലേക്കു തിരിയുന്ന വോട്ടർമാരെ പേടിപ്പിക്കാൻ ബോംബ് നിർമിക്കുകയാണ് സിപിഎം. തീവ്രവാദികളാണ് അവർ. രാജ്യസഭാ എംപിയുടെ സഹോദരിയാണു സിപിഎം നേതൃത്വം നൽകുന്ന സഹകരണ ബാങ്കിൽ സമരത്തിനിരിക്കുന്നത്. സഹകരണ ബാങ്ക് സിപിഎമ്മുകാരുടെ മറ്റൊരു തട്ടിപ്പാണ്.
സീതാറാം യച്ചൂരിയും രാഹുൽ ഗാന്ധിയും കേന്ദ്രത്തിൽ കൈകോർക്കുന്നു. ഇവിടെ തമ്മിലടിക്കുന്നു. അതു വെറും നാട്യത്തിന്റെ ഭാഗമാണ്. ആയിരക്കണക്കിനു വോട്ടുകൾ ഇത്തവണ മോദിക്കു കിട്ടും. അതിന്റെ പേടിയാണ് സിപിഎമ്മിന്. മോദി ആരോടും ഒരു സംസ്ഥാനത്തോടും വേർതിരിവു കാണിക്കുന്നില്ല. ഇത്തവണ അഞ്ചിലധികം സീറ്റ് ബിജെപി നേടും. എസ്ഡിപിഐ ബന്ധം കോൺഗ്രസിന് ഇപ്പോഴുമുണ്ട്’’ – പ്രകാശ് ജാവഡേക്കർ പറഞ്ഞു.