ADVERTISEMENT

കൊലപാതക രാഷ്ട്രീയത്തിൽ വടകര കേരളത്തിലെ ഉണങ്ങാത്ത മുറിപ്പാടാണ്. ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് 12 വർഷം കഴിഞ്ഞിട്ടും വടകരയുടെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും ആ ഇരുണ്ട അധ്യായം ഒഴിഞ്ഞുപോയിട്ടില്ല. അതിനിെടയാണ് വീണ്ടും കൊലപാതക അക്രമ രാഷ്ട്രീയത്തിനായി കോപ്പുകൂട്ടുന്ന സംഭവം ഇതേ മണ്ഡലത്തിൽ നടന്നത്. വടകരയിൽ രാഷ്ട്രീയ പോരാട്ടം അതിരൂക്ഷമായപ്പോളാണ് അപ്രതീക്ഷിതമായി ആ ബോംബ് പൊട്ടിയത്. നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ മരിച്ചത് വടകരയിൽ സിപിഎമ്മിനെ ഒരു വ്യാഴവട്ടത്തിന് ശേഷം കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുന്നു. അതും അഭിമാന പോരാട്ടം നടക്കുന്ന സമയത്ത്. പതിവ് പോലെ പങ്കില്ലെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം കയ്യൊഴിഞ്ഞെങ്കിലും രാഷ്ട്രീയ പ്രതിയോഗികളുടെ മേൽ പ്രയോഗിക്കാനാണ് ബോംബ് നിർമിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അപ്പോൾ ആരെ ആക്രമിക്കാനാണ് ആ ബോംബ് നിർമിച്ചതെന്ന ചോദ്യമാണ് മണ്ഡലത്തിൽ ഉയരുന്നത്. 

∙ ടിപി ഇഫക്ടിൽ ഇടിഞ്ഞ വടകര 

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരന് വേണ്ടി ചുവരെഴുത്ത് നടത്തിയ മണ്ഡലമാണ് വടകര. അപ്രതീക്ഷിതമായ രാഷ്ട്രീയ തീരുമാനങ്ങൾക്ക് പിന്നാലെ മുരളീധരൻ തൃശൂരിലേക്ക് മാറി. കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷ പാർട്ടികൾ പോലും മതിപ്പ് നൽകുന്ന കെ.െക.ശൈലജയെ നിർത്തിയതിലൂടെ വടകര മണ്ഡലം 15 വർഷത്തിനുശേഷം തിരിച്ചുപിടിക്കുക എന്നതായിരുന്നു ലക്ഷ്യം. സിപിഎമ്മിന്റെ കുത്തക മണ്ഡലം എന്നു വിശേഷിപ്പിക്കാമായിരുന്ന വടകര സിപിഎമ്മിന് നഷ്ടമായത് 2009ലാണ്. ടി.പി.ചന്ദ്രശേഖരൻ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് പാർട്ടിയെ വെല്ലുവിളിച്ച് ആർഎംപി രൂപീകരിക്കുകയും മണ്ഡലത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുകയും ചെയ്തു. ഇത് സിപിഎമ്മിന് കടുത്ത ക്ഷീണമായി. 2009ൽ നടന്ന ലോകസ്ഭാ തിരഞ്ഞെടുപ്പിൽ ടിപി മത്സരിച്ചതോടെ വോട്ടുകൾ വിഘടിക്കുകയും സിപിഎമ്മിന്റെ സ്ഥാനാർഥിയായിരുന്ന പി.സതീദേവി തോൽക്കുകയും ചെയ്തു. ഇതിൽ നേട്ടമുണ്ടാക്കി യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ചു. ടിപി, രാഷ്ട്രീയത്തിൽ തുടരുന്നത് സിപിഎമ്മിന് ഭീഷണിയാകുമെന്ന ധാരണയിലാണ് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. 

കേരളം അതിന് മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ടിപിയെ കൊന്നു. അതിന്റെ പാപക്കറ ഇന്നും സിപിഎമ്മിന്റെ കൈകളിൽ ഉണങ്ങാതെ അവശേഷിക്കുകയാണ്. ആ സംഭവത്തിനുശേഷം വടകര ലോക്സഭാ മണ്ഡലത്തിൽ സിപിഎമ്മിന് ജയിക്കാനായില്ല. ടിപി ഫാക്ടർ ഏറെക്കുറെ മാഞ്ഞുവെന്നും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലുമായിരുന്നു. കടത്തനാടൻ മണ്ണിൽ അങ്കം കുറിച്ച് കെ.െക. ശൈലജയിറങ്ങി. ഇതിനിടെ ടിപി വധക്കേസുമായി ബന്ധപ്പെട്ട് കോടതി വിധി വന്നെങ്കിലും അതിനെ സിപിഎം കാര്യമാക്കിയില്ല. ടിപി വധം അടഞ്ഞ അധ്യായമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സിപിഎം മുന്നോട്ടു പോയത്. കഴിഞ്ഞ തവണത്തെ രാഷ്ട്രീയ മലവെള്ളപ്പാച്ചിലിലാണ് വടകരയും ഒലിച്ചുപോയതെന്നും കെ. മുരളീധരൻ കെ.െക.ശൈലജയ്ക്ക് വെല്ലുവിളി അല്ലെന്നും വടകരയിലെ എൽഡിഎഫ് പ്രവർത്തകർ വിശ്വസിച്ചിരുന്നു. യുഡിഎഫിനുള്ളിലും മുരളീധരനോട് ഇടഞ്ഞു നിൽക്കുന്നവരുണ്ടായിരുന്നു. അതിനാൽ ഇത്തവണ ആഞ്ഞുപിടിച്ചാൽ വടകര കൂടെപ്പോരുമെന്ന വിശ്വാസത്തിലാണ് സിപിഎം പ്രവർത്തനം ആരംഭിച്ചത്.

∙ ഇളക്കിമറിച്ച് ഷാഫി, ചിട്ടയോടെ ശൈലജ 

കെ.മുരളീധരൻ മാറിയതോടെ ഷാഫി പറമ്പിലാണ് വടകരയിലേക്ക് വന്നത്. മുതിർന്ന നേതാവായ മുരളീധരൻ മാറി ഷാഫി വന്നത് കാര്യങ്ങൾ എളുപ്പമാകും എന്നാണ് സിപിഎം കരുതിയത്. കെ.മുരളീധരനായിരുന്നു മികച്ച സ്ഥാനാർഥി എന്ന് കെ.െക.ശൈലജ തുറന്നു പറയുകയും ചെയ്തു.   വലിയ സ്വീകരണത്തോടെയാണ് ഷാഫി വടകരയിൽ എത്തിയത്. സിപിഎം അതിനെ വലിയ കാര്യമാക്കിയില്ല. പക്ഷേ ദിവസം കഴിയുന്തോറും കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് സിപിഎമ്മിന് തോന്നിത്തുടങ്ങി. 

വടകര സ്വദേശികളിൽ നിരവധിപ്പേർ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അതിൽ ഭൂരിഭാഗവും മുസ്‌ലിം ലീഗ് അനുഭാവികളുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി അടുത്ത ദിവസം തന്നെ ഷാഫി ഗൾഫിലെത്തി. അതോടെ പ്രചാരണം ശക്തമായി. ഷാഫിയുടേയും ശൈലജയുടേയും പോസ്റ്ററുകളില്ലാത്ത ഒരു സ്ഥലം പോലും മണ്ഡലത്തിലില്ല. ചെറുപ്പക്കാരനായ ഷാഫിക്ക് പ്രചാരണത്തിൽ ബഹുദൂരം മുന്നോട്ടു പോകാൻ സാധിച്ചു. സ്ത്രീകളും യുവാക്കളും ഷാഫിയെ കാണാൻ തടിച്ചുകൂടി. ഷാഫിക്ക് താരപരിവേഷം മണ്ഡലത്തിൽനിന്ന് ലഭിച്ചു തുടങ്ങി. ഷാഫിയെ മുന്നിൽനിന്ന് നയിക്കുന്നത് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.െക.രമയാണെന്നും വളരെ അധികം രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നു.  ശൈലജയുടെ പ്രചാരണ പരിപാടികൾ വളരെ അടുക്കും ചിട്ടയോടെയുമാണ് നടക്കുന്നത്. വടകരയിൽ വ്യക്തമായ വോട്ടുബാങ്കുള്ള പാർട്ടിയാണ് സിപിഎം. ഓരോ പരിപാടികളിലും അത് വ്യക്തവുമാണ്. പാർട്ടിയുടെ ഉറച്ച വോട്ടും ശൈലജയോട് വ്യക്തപരമായി മതിപ്പുള്ളവരുടെ വോട്ടും ലഭിച്ചാൽ വിജയം സുനിശ്ചിതമാണെന്ന കരുതലിലായിരുന്നു പാർട്ടി. പക്ഷേ ഷാഫിയുടെ വരവോടെ കളം മാറി. എൽഡിഎഫ് അതിശക്തമായി ശൈലജയ്ക്കുവേണ്ടി പ്രചാരണം ആരംഭിച്ചു. 

∙ ആ ബോംബ് ആരെ ലക്ഷ്യമിട്ട്?

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് വടകര മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് പൊട്ടിയത്. 4 സിപിഎം പ്രവർത്തകർക്കാണ് പരുക്കേറ്റത്. കോഴിക്കോട് ചികിത്സയിലായിരുന്ന കൈവേലിക്കൽ സ്വദേശി ഷെറിൻ ഉച്ചയോടെ മരിച്ചു. വെള്ളിയാഴ്ച രാവിലെ തന്നെ ഷാഫി ബോംബ് പൊട്ടിയ കാര്യം പ്രസംഗിച്ചു തുടങ്ങി. ഉച്ചയോടെ സിപിഎം പ്രവർത്തകൻ മരിച്ചതോടെ വീണ്ടും കൊലപാതക രാഷ്ട്രീയം വടകര മണ്ഡലത്തിലിറങ്ങി. അടുത്ത ദിവസം തന്നെ ഷാഫി സമാധാന മാർച്ച് നടത്തി. കോവിഡും പിപിഇ കിറ്റും നിപ്പയുമെല്ലാമായിരുന്നു അതുവരെ പ്രധാന പ്രചാരണ വിഷയം. ബോംബ് പൊട്ടിയതോടെ ഇത്തരം വിഷയങ്ങളെല്ലാം പിൻവാങ്ങി. വടകരയുടെ സമാധാനമായി യുഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പ് പ്രചാരണം. വഴി പിഴച്ച് പോയവർ എന്ന് പറഞ്ഞാണ് സ്ഫോടനത്തിൽ ഉൾപ്പെട്ടവരെ ശൈലജ തള്ളിയത്. ‘നല്ല പശ്ചാത്തലം ഉള്ള കുടുംബങ്ങളിൽ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാർ ഉണ്ട്, സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കാൻ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്‍റെ പ്രചാരണം എന്നും ശൈലജ പറഞ്ഞു. ശൈലജ ഇങ്ങനെ പറയുമ്പോളും വടകരയിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ചും മനുഷ്യത്തത്തെക്കുറിച്ചുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സംസാരിക്കുന്നത്.

വിഷുവിന് പൊട്ടിക്കാനല്ല ബോംബുണ്ടാക്കിയതെന്ന് എല്ലാവർക്കും അറിയാം. രാഷ്ട്രീയ പ്രതിയോഗികളെ ലക്ഷ്യം വച്ചാണ് ബോംബ് നിർമിച്ചതെന്ന് േകസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആരെയാണ് ലക്ഷ്യം വച്ചതെന്നാണ് ഇനി തെളിയേണ്ടത്. തന്നെയും കോൺഗ്രസ് പ്രവർത്തകരെയും ലക്ഷ്യം വച്ചാണ് ബോംബ് നിർമിച്ചതെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെല്ലാം ഷാഫി പറയുന്നു. 

∙ പ്രചാരണത്തിൽ വീണ്ടും ആക്രമ രാഷ്ട്രീയം 

കൊലപാതക രാഷ്ട്രീയത്തിന്റെ കയ്പ്പുനീരിന്റെ രുചി വടകരയിലെ സിപിഎമ്മിന് മാറി വരികയായിരുന്നു. മണ്ഡലം തിരിച്ചു പിടിക്കുക എന്നതിനൊപ്പം ടിപി ഫാക്ടർ വടകരയിൽ അസ്തമിച്ചു എന്ന് തെളിയിക്കുക കൂടിയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. ഷാഫിയുടെ സ്ഥാനാർഥിത്വത്തെ ആദ്യഘട്ടത്തിൽ സിപിഎം നിസ്സാരവത്കരിച്ചു. പക്ഷേ ഷാഫി പ്രചാരണം തുടങ്ങിയതോടെ ഈസി വാക്ക് ഓവർ നടക്കില്ലെന്ന് സിപിഎമ്മിന് മനസ്സിലായി. ഇതോടെ കേരളത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറി. ഇതിനിടെയാണ് ബോംബ് പൊട്ടിയത്. ബോംബ് നിർമിച്ച സിപിഎം പ്രവർത്തകർ തന്നെയാണ് കൊല്ലപ്പെട്ടതെങ്കിലും ആ ബോംബ് ലക്ഷ്യം വച്ചിരുന്നത് മറ്റാരുടെയോ ജീവനായിരുന്നു. കൊലപാതക രാഷ്ട്രീയത്തിൽ നിന്നും സിപിഎം ഒട്ടും പിന്നാക്കം പോയിട്ടില്ലെന്ന് തെളിയിക്കാൻ ഇതിൽ കൂടുതലൊന്നും യുഡിഎഫിന് ആവശ്യമായിരുന്നില്ല. 12 വർഷം മുമ്പുണ്ടായ ടിപി വധം ഉയർത്തിപ്പിച്ച് പ്രചാരണം തുടങ്ങിയ യുഡിഎഫ് ഇപ്പോൾ വെള്ളിയാഴ്ച കൊല്ലപ്പെട്ട ഷെറിന്റെ മരണവും കൂട്ടിച്ചേർത്താണ് പ്രചാരണം. ഒറ്റ രാത്രികൊണ്ടാണ് വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി മാറിയത്. 

English Summary:

Loksabha Election 2024: Vatakara Constituency Election Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com