ADVERTISEMENT

കൊച്ചി∙ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആനയെ കരയ്ക്കു കയറ്റി വനത്തിലേക്ക് ഓടിച്ച ശേഷവും തങ്ങൾ പ്രതിഷേധിക്കാൻ കാരണം വനംവകുപ്പും മറ്റു വകുപ്പുകളും കാണിച്ച വഞ്ചനയെന്ന് നാട്ടുകാർ. 16 മണിക്കൂറോളം കിണറ്റിൽ കിടന്ന ആനയെ വൈകിട്ട് അഞ്ചു മണിയോടെയാണ് കിണറ്റിൽ നിന്നു കയറ്റി വനപ്രദേശത്തേക്ക് ഓടിച്ചത്. പകൽ മുഴുവൻ ആന കിണറിന്റെ ഭിത്തി തനിയെ ഇടിച്ചു കയറി വരുമെന്ന പ്രതീക്ഷിച്ചിരുന്ന ശേഷം മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ഭിത്തി ഇടിച്ചാണ് ആനയെ രക്ഷപെടുത്തിയത്. ആനയുടെ ആക്രമണവും കൃഷി നശിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രോഷാകുലരായിരുന്ന ജനങ്ങളെ സമാധാനിപ്പിക്കാൻ അധികൃതർ ഇതിനിടെ യോഗം വിളിച്ചിരുന്നു. കോതമംഗലം എംഎൽഎ ആന്റണി ജോൺ, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ ആർഡിഒ, പെരുമ്പാവൂർ എഎസ്പി, കോതമംഗലം ഡിഎഫ്ഒ, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. 

കിണറ്റിൽ വീണ ആനയെ വെളളം വറ്റിച്ച് മയക്കുവെടി വച്ച് ലോറിയിൽ കയറ്റി വനപ്രദേശത്തെത്തിക്കും എന്നതായിരുന്നു ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ആദ്യ തീരുമാനം. ഇത് അടിയന്തരമായി നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയത് കോതമംഗലം ഡിഎഫ്ഒയെയും. എന്നാൽ മൂന്നര-നാലു മണിയോടെ പെയ്ത മഴയുടെ മറവിൽ കിണർ ഇടിച്ച് ആനയെ പുറത്തെത്തിച്ച് വനത്തിലേക്ക് ഓടിക്കുകയാണ് അധികൃതർ ചെയ്തത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ പ്രദേശവാസികൾക്ക് നൽകിയ വാക്ക് നഗ്നമായി ലംഘിക്കുകയായിരുന്നു ഇന്നുണ്ടായത്. അതുകൊണ്ടു തന്നെയാണ് ജനരോഷം അണപൊട്ടിയതും. ഇന്ന് കിണറ്റിൽ വീണ ആന ഉൾപ്പെടെ ഇടയ്ക്കിടെ കോട്ടപ്പടിയിലെത്തി കാർഷിക വിളകൾ അടക്കമുള്ളവ നശിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനൊരു തീരുമാനം ഉണ്ടാകണം എന്ന ജനങ്ങളുടെ ആവശ്യമാണ് അധികൃതർ ഏതാനും മണിക്കൂറുകൾ കൊണ്ട് അട്ടിമറിച്ചത്. അതേ സമയം, സമയം സന്ധ്യയായി വരുന്നതും മഴ കനത്തതും മൂലം എത്രയും വേഗം ആനയെ കിണറ്റിൽ നിന്നു കയറ്റുന്നതിനാണ് തങ്ങൾ പ്രാമുഖ്യം കൊടുത്തത് എന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ആനയ്ക്ക് പരുക്കേറ്റിരുന്നതും 16 മണിക്കൂറോളം കിണറ്റിൽ കഴിഞ്ഞിരുന്നതിനാൽ ക്ഷീണിതനായിരുന്നു എന്നതും തീരുമാനത്തിനു കാരണമായി അവർ പറയുന്നു.

പൂലാഞ്ഞി കുഞ്ഞപ്പൻ എന്നയാളുടെ പുരയിടത്തിലുള്ള കിണറ്റിലാണ് വെളുപ്പിനെ രണ്ടു മണിയോടെ ആന വീണത്. പത്തോളം വീട്ടുകാർ കുടിവെള്ളം എടുത്തിരുന്ന കിണറായിരുന്നു ഇത്. യോഗത്തിൽ ഇതു സംബന്ധിച്ച് എടുത്ത തീരുമാനമെങ്കിലും നടപ്പാകുമോ എന്ന കാത്തിരിപ്പിലാണ് ജനങ്ങൾ ഇപ്പോൾ. ഈ കിണറ്റിൽ നിന്നും കുടിവെള്ളം എടുത്തുപയോഗിച്ചു വരുന്ന വീടുകളിൽ കുടിവെള്ളം ടാങ്കർ ലോറിയിൽ എത്തിക്കുന്നതിന് കോട്ടപ്പടി പഞ്ചായത്തിനോട് നിർദേശിക്കും എന്നതായിരുന്നു യോഗത്തിലെ മറ്റൊരു തീരുമാനം. 

അതോടൊപ്പം, ഇടിഞ്ഞു പോയ കിണർ കെട്ടി സംരക്ഷിക്കുന്നതിനും വൃത്തിയാക്കൽ ഉൾപ്പെടെ ചെയ്യുന്നതിനുമുള്ള എസ്റ്റിമേറ്റ് തയാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിക്കുന്നതിന് കോതമംഗലം പൊതുമരാമത്ത് വകുപ്പിനെയും യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുവരെ കുടിവെള്ളം ടാങ്കറിൽ എത്തിക്കുമെന്ന വാഗ്ദാനവും കിണർ ഉപയോഗയോഗ്യമാക്കി നൽകും എന്നതും പാലിക്കപ്പെടണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. കിണർ ഉള്ള സ്ഥലത്തേക്ക് മണ്ണുമാന്തിയന്ത്രം കൊണ്ടു വരാനായി വഴി വെട്ടിയതിലും അതിനായി ഏതാനും റബർ മരങ്ങളടക്കം മുറിച്ചു മാറ്റിയതിനും ഇതിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം കിട്ടണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടു വയ്ക്കുന്നു.

English Summary:

Elephant Rescue Ignites Community Outrage: Kochi Locals Claim Forest Department Deception

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com