സിഎംആര്‍എല്‍ ജീവനക്കാരെ ചോദ്യം ചെയ്തത് 24 മണിക്കൂര്‍; ശശിധരന് കര്‍ത്ത ഇന്നും ഹാജരായില്ല

Mail This Article
കൊച്ചി ∙ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ തുടർച്ചയായി 24 മണിക്കൂർ ചോദ്യം ചെയ്ത ഇ.ഡിയുടെ അസാധാരണ നടപടി അവസാനിച്ചു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയെങ്കിലും സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇന്നും ഹാജരായില്ല. കർത്തയുടെ കാര്യത്തിൽ ഇ.ഡിയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നത് പ്രധാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എക്സാലോജിക് എന്നതിനാൽ വീണയിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമാണോ ദീർഘനേരം സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്തതെന്ന സംശയവും ഉയരുന്നുണ്ട്.
സിഎംആർഎലിന്റെ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ് കുമാർ, ഐ.ടി. വിഭാഗം സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവര്‍ ഇന്നലെ രാവിലെ പത്തരയോടെ ഇ.ഡി ഓഫിസിലെത്തിയതാണ്. മടങ്ങിയത് ഇന്നു രാവിലെ 11 മണിയോട് അടുത്ത സമയത്തു മാത്രം. സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, സിഎംആർഎൽ മറ്റു രാഷ്ട്രീയ നേതാക്കൾക്കും മറ്റും സംഭാവന നൽകിയതിന്റെ വിവരങ്ങൾ എല്ലാം ഇവരില്‍നിന്നു ചോദിച്ചറിഞ്ഞതായാണ് സൂചന. ഇതു സംബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചിരുന്നു. ഇതിനൊപ്പമാണ് ശശിധരൻ കർത്തയോടും ഹാജരാകാൻ നിർദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹാജരാകുന്നതിൽനിന്നു വിട്ടുനിന്നു. അദ്ദേഹത്തിന് വീണ്ടും നോട്ടിസ് അയയ്ക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞതിനു പിന്നാലെ ഇന്നലെ രാത്രി തന്നെ നോട്ടിസ് കൈമാറി. ഇന്നു പകൽ പത്തു മണിക്ക് ഹാജരാകാനായിരുന്നു നിര്‍േദശം.
ഇ.ഡി എന്തുകൊണ്ടാണ് ഇത്ര തിടുക്കത്തിൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത് എന്ന സംശയങ്ങളും ഉയർന്നിട്ടുണ്ട്. വീണയുമായി ബന്ധപ്പെട്ട എക്സാലോജിക്കിലേക്ക് എത്തുന്നതിന്റെ ഭാഗമാണെന്നും സൂചനകളുണ്ട്. സിഎംആർഎലും എക്സാലോജിക്കുമായുള്ള ഇടപാടിൽ കരിമണൽ കമ്പനിയിൽ നിന്നുള്ള എല്ലാ വിവരങ്ങളും വേഗത്തിൽ ശേഖരിക്കുകയും വീണയ്ക്ക് നോട്ടിസ് അയയ്ക്കുകയും ചെയ്യുക എന്നതാണോ ഇ.ഡിയുടെ മനസ്സിൽ എന്ന ചോദ്യവും ഉയരുന്നുണ്ട്. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി 10 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. മാസപ്പടി വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്നലെ തിരഞ്ഞെടുപ്പു വിഷയമായി ഉയർത്തുകയു െചയ്തിരുന്നു.
എക്സാലോജിക്കിന് സിഎംആർഎലിൽ നിന്ന് 1.72 കോടി ലഭിച്ചു എന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ വെളിപ്പെടുത്തലാണ് നിലവിലെ കേസിലേക്ക് നയിച്ചിരിക്കുന്നത്. ഐടി സേവനത്തിനുള്ള പ്രതിഫലമാണ് ഈ തുകയെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് സേവനമെന്ന് വ്യക്തമായിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നൽകിയ റിപ്പോർട്ടിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സേവനം എന്തായിരുന്നു എന്നതാണ് പ്രധാനമായും ഇ.ഡി ഇന്നലെ സിഎംആർഎൽ ഉദ്യോഗസ്ഥരിൽ നിന്ന് പ്രധാനമായും അറിയാൻ ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാവും മുന്നോട്ടുള്ള നടപടികൾ.