ADVERTISEMENT

കോഴിക്കോട്∙ വയനാട് സുഗന്ധഗിരി മരം മുറിയിൽ സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്നയുൾപ്പെടെ മൂന്നു പേരെ സസ്പെൻഡ് ചെയ്തത് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നു മരവിപ്പിച്ചതോടെ വനംവകുപ്പിൽ പൊട്ടിത്തെറി. സുഗന്ധഗിരി കേസിൽ ഇനി കൂടുതൽ ശുപാർശകൾ നൽകാനോ അന്വേഷിക്കാനോ ഇല്ലെന്നും നടപടികൾ സർക്കാരിനു സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

‘മന്ത്രിക്കും മുകളിൽ സൂപ്പർ പവറുകളുള്ള’ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സ്വന്തം തടി കേടാക്കേണ്ടതില്ല എന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ. ഇതിലൊരാൾ അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്. കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെ മാത്രം സുഗന്ധഗിരി മരംമുറിയിൽ ബലിയാടാക്കിയെന്ന അഭിപ്രായവും ഉദ്യോഗസ്ഥ തലത്തിൽ തന്നെയുണ്ട്.

വടകര മണ്ഡലത്തിലെ തലശേരിയിൽ കുടുംബ വേരുകളുള്ള ഷജ്നയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത് കെ.കെ.ശൈലജയ്ക്കു തിരിച്ചടിയാവുമെന്ന വിലയിരുത്തലോടെയാണ് സസ്പെൻഷൻ ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ മരവിപ്പിച്ചത്. മുട്ടിൽ മരം മുറിയെക്കാൾ ഗുരുതരമായ, വന ഭൂമിയിൽനിന്നുള്ള മരം കൊള്ളയിൽ ഗൗരവമായ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു തന്നെയാണു നിർദേശം നൽകിയത്. ഡിഎഫ്ഒയ്ക്കു വനം ഭരണ വിഭാഗം മേധാവി നൽകിയ മെമോ പിൻവലിപ്പിച്ചു സർക്കാർ തന്നെ നടപടി ആരംഭിച്ചത് ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

‘ഡിഎഫ്ഒയിൽനിന്ന് വിശദീകരണം തേടി, ആയത് തൃപ്തികരമല്ലാത്ത പക്ഷം ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കാം’ എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണവിഭാഗം മേധാവി ഷജ്നയിൽനിന്നു വിശദീകരണം തേടിയതിന്റെ തൊട്ടുപിന്നാലെയാണ് അതു പിൻവലിക്കാൻ സർക്കാർ ഇടപെട്ടതും മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി 11.30നു നേരിട്ട് സസ്‌പെൻഡ് ചെയ്തതും.

സസ്പെൻഷൻ പുറത്തറിഞ്ഞതോടെ എൽഡിഎഫ് മുന്നണിയിലെ മത്സരരംഗത്തുള്ള ഒരു എംപി ഇടപെട്ടു‌. എൻസിപി സംസ്ഥാന നേതാവും വയനാട്ടിൽ പ്രചാരണത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. സിപിഎം, സിപിഐ വയനാട് ജില്ലാ നേതൃത്വവും ഡിഎഫ്ഒയ്ക്കു വേണ്ടി ഇടപെട്ടു. വനംമന്ത്രിയെ ബന്ധപ്പെട്ടു സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആദ്യമൊന്നും എ.കെ.ശശീന്ദ്രൻ വഴങ്ങിയില്ല. എന്നാൽ വടകരയിലെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാവുമെന്ന വാദം ഉയർന്നതോടെ മന്ത്രിയും വഴങ്ങി. അടിയന്തരമായി സസ്പെൻഷൻ മരവിപ്പിക്കാൻ നിർദേശവും നൽകി.

ഡിഎഫ്ഒയ്‌ക്കൊപ്പം സസ്പെൻഷൻ നേരിടേണ്ടി വന്ന ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറും എം.സജീവനും സംഘടനാ നേതാവ് കൂടിയായ ഡപ്യൂട്ടി റേഞ്ച് ഓഫിസർ (ഗ്രേഡ്) ബീരാൻകുട്ടിയും ഇതോടൊപ്പം രക്ഷപെട്ടു. അസിസ്റ്റന്റ് കൺസർവേറ്റർ മുതൽ മുകളിലോട്ടുള്ളവരുടെ നിയമനാധികാരി സർക്കാരാണ്. റേഞ്ച് ഓഫിസർ മുതൽ താഴോട്ടുള്ളവർക്കെതിരെ വനം ഭരണ വിഭാഗത്തിനുതന്നെ നടപടി സ്വീകരിക്കാവുന്നതേ ഉള്ളൂ.

ഡിഎഫ്ഒയുടെ സസ്പെൻഷൻ ഓർഡറിനൊപ്പം റേഞ്ചറുടെയും ഗ്രേഡ് ഡപ്യൂട്ടിയുടെയും സസ്പെൻഷൻ കൂടി ഉൾപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു എന്നാണു സൂചന. ഒരു ഉത്തരവ് മരവിപ്പിച്ചതോടെ മൂന്നു പേരുടെയും സസ്പെൻഷനെ അതു ബാധിക്കുകയും ചെയ്തു. ഇവർക്കായി പ്രത്യേക ഉത്തരവ് ഇറക്കണമെന്ന് ആലോചനയുണ്ടായിരുന്നെങ്കിലും ഇനി ഒരു നടപടിക്കും തങ്ങളില്ല എന്ന നിലപാടിലാണ് ഉന്നത വനം ഉദ്യോഗസ്ഥർ.

English Summary:

Wayanad Forest Department Officials' Suspension Halted Amid Intense Political Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com